തൊടുപുഴ: സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ തിളങ്ങി നിന്നിരുന്ന പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം വൈഷണവ(ഗൗരി മന്ദിരം) ത്തില്‍ റിട്ട. മേജര്‍. ഡോ. ലാല്‍കൃഷ്ണയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ് തികയുന്നു. ശബരിമല ആചാര സംരക്ഷണ പോരാളിയായി നിറഞ്ഞ് നില്‍ക്കുമ്പോഴാണ് മരണം രംഗബോധമില്ലാതെ ലാൽകൃഷ്ണയെ കൂട്ടികൊണ്ടു പോയത്.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശ്രീകൃഷ്ണപുരം ശാഖയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ലാല്‍ കൃഷ്ണ 19 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം കുറച്ചുകാലം ന്യൂദല്‍ഹിയില്‍ സംഘത്തിന്റെ ചുമതലകള്‍ വഹിച്ചിരുന്നു. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
നാട്ടിലും സ്വയംസേവകര്‍ക്കിടയിലും ലാല്‍ജിയെന്ന് അറിയപ്പെട്ട ലാല്‍കൃഷ്ണ നിറപുഞ്ചിരിയോടെയാണ് എല്ലാ പ്രതിസന്ധികളും തരണം ചെയ്തത്. ഇതിന് വേണ്ട ശാരീരിക മാനസിക ക്ഷമത അദ്ദേഹം കൈവരിച്ചത് കരസേനയിലെ പ്രവര്‍ത്തനത്തിലൂടെയാണ്.
2018ല്‍ നടന്ന ശബരിമല ആചാര സംരക്ഷണ പോരാട്ടത്തില്‍ മുന്‍ പന്തിയില്‍ നിന്നു. 2018ലെ മഹാ പ്രളയത്തിലും 2019ലെ പ്രളയത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇതിനിടെയാണ് ശ്വാസകോശത്തില്‍ മാരകമായ അണുബാധയേറ്റ് അവശനിലയിലെത്തിയത്. പിന്നീട് പല തവണ തിരിച്ച് വരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഒന്നര മാസത്തിന് ശേഷം അദ്ദേഹം യാത്രയാവുകയായിരുന്നു. 2019 ഒക്ടോബര്‍ 10ന് ആണ് കൈവെച്ച മേഖലകളിലെല്ലാം സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ മാതൃക സ്വയംസേവകനെ നഷ്ടമായത്. ഓര്‍മ്മ പുതുക്കി ഇന്ന് രാവിലെ തറവാട്ട് വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചന നടത്തും. വൈകിട്ട് ഏഴിന് വെബിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
എന്‍.ആര്‍. ഹരിബാബു















