ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രത്തിന്റെ ഭൂമി കൈയേറ്റത്തെ ചെറുത്ത പൂജാരിയെ ജീവനോടെ ചുട്ടു കൊന്നു. തലസ്ഥാന നഗരിയില്‍ നിന്നും ഏകദേശം 177 കിലോമീറ്റര്‍ ദൂരത്തുള്ള കരവഌ ജില്ലയിലാണ് സംഭവം. ജില്ലയിലെ ഒരു ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്രത്തിന്റെ പൂജാരിയായ ബാബുലാല്‍ വൈഷ്ണവിനെയാണ് ക്രൂരമായി വധിച്ചത്.
ആറോളം പേര് അടങ്ങുന്ന സംഘമാണ് തന്നെ പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന് കൊല്ലപ്പെട്ട പൂജാരി ബാബു ലാല്‍ മരണ മൊഴിയായി പോലീസിനോട് പറയുകയായിരുന്നു.
രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന് 5.2 ഏക്കറോളം ഭൂമി സ്വന്തമായി ഉണ്ട്. പ്രദേശത്തെ കീഴ്വഴക്കങ്ങള് അനുസരിച്ച് ക്ഷേത്ര പൂജാരിയാണ് സ്വത്തു വകകളില്‍ നിന്നുള്ള ആദായങ്ങളെടുക്കുന്നത്. പകരം പൂജാദി കര്‍മങ്ങള്‍ പൂര്‍ണമായും പൂജാരി നിര്‍വഹിക്കണം.
ക്ഷേത്രം പൂജാരിക്ക് താമസിക്കുന്നതിനായി കെട്ടിടം നിര്‍മിക്കാന്‍ ആരംഭിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം. ബാബു ലാല്‍ മണ്ണുമാന്തി ഉപയോഗിച്ച് കെട്ടിട നിര്‍മാണത്തിനുള്ള സ്ഥലം നികത്താന്‍ ആരംഭിച്ചു. ഇതോടെ ചിലര്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തി . നികത്തിയ ഭൂമി തങ്ങളുടെതാണെന്ന് അവകാശപ്പെട്ടാണ് അവര്‍ എതിര്‍ത്തത്. തര്‍ക്കം ആരംഭിച്ചതോടെ ഗ്രാമത്തിലെ പൗരപ്രമുഖര്‍ ഇടപെട്ട് ക്ഷേത്ര ഭൂമി ക്ഷേത്രത്തിന്റെതാണെന്ന് കണ്ടെത്തി പൂജാരിക്ക് നല്കാന് ധാരണയായി. എന്നാല്‍ ഇത് പരിഗണിക്കാതെ ക്ഷേത്ര ഭൂമിയില്‍ എത്തിയ ആറംഗ സംഘം സ്ഥലത്ത് കുടിലുകള്‍ കെട്ടി. ഇത് ചോദ്യം ചെയ്തതിനാണ് ക്ഷേത്രം പൂജാരി ബാബുലാലിനെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പൂജാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞെത്തിയ പോലീസിന് തന്നെ കത്തിച്ചവരുടെ വിവരങ്ങള്‍ അടക്കം മരണ മൊഴിയായി നല്‍കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ രാജസ്ഥാനില്‍ കടുത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: