പ്രപഞ്ചാത്മാവിന്റെ ആരാധനയില്‍ ജീവിതം സമര്‍പ്പിച്ച് ഭാരതീയ സംസ്‌കൃതിയുടെ മഹിതദര്‍ശനത്തെ ഉദാഹരിച്ച മഹാത്മാവാണ് സ്വാമി സത്യാനന്ദ സരസ്വതി. അദ്ദേഹത്തിന്റെ 85-ാമത് ജയന്തിയാണിന്ന്. ശ്രീരാമദാസമിഷന്റെയും മറ്റനേകം ഹൈന്ദവസംഘടനകളുടെയും ആഭിമുഖ്യത്തില്‍ വിശ്വശാന്തിദിനമായി ഈ ദിവസം ആചരിക്കുന്നു. ലോകശാന്തിക്കുവേണ്ടി നല്‍കപ്പെട്ട ഭാരതീയ ദര്‍ശന മഹാസന്ദേശമാണ് സ്വാമിജിയുടെ ജീവിതം.
തത്വമസി, അഹംബ്രഹ്മാസ്മി മുതലായ മഹാവാക്യങ്ങളിലൂടെ ഉപനിഷത്തുക്കള്‍ പരബ്രഹ്മത്തെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആ പരബ്രഹ്മ തത്വമാണ് പ്രപഞ്ചാത്മാവ്. ആ തത്വത്തെ അനുഭവിച്ചറിഞ്ഞ് പ്രപഞ്ചരൂപിയായി വിളങ്ങുന്ന പരമാത്മാവിനെ ആരാധിക്കുന്നതിനുവേണ്ടി തന്റെ ഓരോശ്വാസവും വിനിയോഗിച്ചതാണ് സത്യാനന്ദ സരസ്വതിസ്വാമികളുടെ കര്‍മചരിത്രം. സ്വാമിജി യൗവ്വനോദയത്തില്‍ ആരുമറിയാതെ കഠിനതപം ചെയ്യാന്‍ ഹിമാലയത്തിലേക്ക് പോകാനുറച്ചു. അത് നടപ്പിലാക്കാന്‍ കരുതിവച്ചദിവസമാണ് ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍നിന്ന് (അന്നത്തെ ഹനുമാന്‍സ്വാമി ഭജനമഠം അഥവാ സ്വാമിയാര്‍ മഠം)നീലകണ്ഠഗുരുപാദരുടെ ദൂതന്‍ എത്തിയത്. ആശ്രമത്തിലേക്ക് വരണമെന്നായിരുന്നു ആ സന്ദേശം. ആശ്രമത്തിലെത്തിച്ചേര്‍ന്ന ആ യുവാവിനോട് ഗുരുപാദര്‍ പറഞ്ഞു, ‘അവിടവും ഇവിടവും രണ്ടെല്ലടോ. ഇവിടെയുള്ളതുമാത്രമേ അവിടെയുമുള്ളു. ‘കാലദേശ പരിധികള്‍ക്കതീതമായി നിറയുന്ന അഖണ്ഡ സച്ചിദാനന്ദത്തെ അനുഭവപ്പെടുത്താന്‍ പോന്ന ഉപനിഷത്തായി ആ വാക്കുകളും അതിന്റെ അര്‍ത്ഥമണ്ഡലങ്ങളും സൂര്യതുല്യം പ്രകാശിക്കുന്നത് സ്വാമിജി അപ്പോഴറിഞ്ഞു. നീലകണ്ഠഗുരുപാദരെ ഗുരുവായി സ്വീകരിച്ച് പ്രപഞ്ചാത്മാവായ പരബ്രഹ്മാരാധന ശ്രീരാമസീതാ ആഞ്ജനേയ മഹാപ്രഭുവിന്റെ ആരാധനയായി അന്നുമുതല്‍ സത്യാനന്ദ സരസ്വതി നിര്‍വഹിച്ചു. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം എല്ലാദിവസവും സമ്പൂര്‍ണമായി വായിച്ചുസമര്‍പ്പിക്കുന്ന ആശ്രമമാണ് ചേങ്കോട്ടുകോണത്തുള്ളത്. മണ്ഡലപൂജാവേളയിലും ശ്രീരാമനവമി തുടങ്ങിയ വിശേഷദിനങ്ങളിലും ഗുരുപാദ സമ്പ്രദായത്തിലുള്ള പട്ടാഭിഷേകവുമുണ്ടാകും. ശ്രീകോവിലിനുള്ളലെ വിഗ്രഹത്തില്‍ ചേര്‍ന്നിരുന്ന് പ്രപഞ്ചാത്മാവായിരിക്കുന്ന ആ ലോകപിതാക്കളെ സ്വന്തം ഹൃദയത്തിലെ രത്‌നസിംഹാസനത്തില്‍ പ്രതിഷ്ഠിച്ചാണ് ഗുരുപാദരും സ്വാമിജിയും പട്ടാഭിഷേകം ചെയ്തിരുന്നത്. രാത്രി നടക്കുന്ന ആരാധനയിലും വെളുപ്പിന് മൂന്ന് മണിക്ക് ആരംഭിക്കുന്ന ശ്രീരാമ പട്ടാഭിഷേകത്തിലും പങ്കെടുക്കാന്‍ സൂക്ഷ്മശരീരികളായ ദേവ യക്ഷകിന്നര ഗന്ധര്‍വാദികള്‍ അവിടെയെത്തിച്ചേരുന്നത് സ്വാമിജി പലകുറി പറഞ്ഞുകേട്ടിട്ടുണ്ട്. ആരാധനകഴിഞ്ഞാലുടന്‍ കര്‍പ്പൂരത്തട്ടവുമായി ആനന്ദനൃത്തംചെയ്ത് ആശ്രമവളപ്പിനുള്ളില്‍ നില്‍ക്കുന്ന എല്ലാപേരുടെയും മുന്നില്‍ അദ്ദേഹം എത്തിച്ചേരും.
അധര്‍മങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ സ്വാമിജി നേതൃത്വം കൊടുത്ത ധര്‍മസമര വേദികളിലെ സിംഹപൗരുഷം ഈ ആരാധനയുടെ വേറൊരു പകര്‍പ്പുമാത്രമാണ്. സ്വാമിജിയുടെ ദൃഷ്ടിയില്‍ വിശ്വകുടുംബാംഗങ്ങളെല്ലാം തുല്യരാണ്. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ഒരുമിച്ച് കഴിയേണ്ടവരാണ് എല്ലാപേരും. എന്നാല്‍ ആരുടെയെങ്കിലും സ്വാര്‍ത്ഥത ഇതിന് വിഘാതം സൃഷ്ടിച്ചാല്‍ സ്വാമിജി ഉടന്‍ പ്രതികരിക്കും. നിലയ്‌ക്കല്‍ സമരം, പാലുകാച്ചി സമരം, ശബരിമലശുചീകരണം, മുതലായവയെല്ലാം പ്രപഞ്ചാത്മാവിന്റെ സമാരാധനയായിട്ടാണ് നിര്‍വഹിച്ചത്.
അശരണര്‍ക്കെന്നും സ്വാമി ആശാകേന്ദ്രമായിരുന്നു. ആശ്രമത്തില്‍ വിളക്കിന് എണ്ണവാങ്ങാന്‍ കാശില്ലാതിരുന്ന കാലത്തുപോലും ദുരിതശമനം തേടുന്നവരെ വെറുംകയ്യോടെ മടക്കിഅയച്ചിട്ടില്ല. ഒപ്പം അദ്ദേഹം സമൂഹത്തെ സംഘടിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു. രാമായണ മഹാസന്ദേശം ഏവരിലും എത്തിക്കുന്നതിനുവേണ്ടി ശ്രീരാമലീലയും ശ്രീരാമ നവമി രഥയാത്രയും ഹിന്ദുമഹാസമ്മേളനങ്ങളും ആണ്ടുതോറും സംഘടിപ്പിച്ചു. പൂജപഠിക്കാനും ചെയ്യാനും ഏവര്‍ക്കും അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജാതിഭേദമെന്യേ ആശ്രമത്തില്‍ വച്ച് ഏവരെയും തന്ത്രവിദ്യപഠിപ്പിച്ചു. ആദ്ധ്യാത്മിക പ്രഭാഷണങ്ങളും സേവനപദ്ധതികളും ഒന്നിച്ചിണങ്ങിയ സ്വാമിജിയുടെ ജീവിതം സമൂഹത്തിന് എക്കാലവും പ്രചോദനകേന്ദ്രമായിരിക്കും.
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
















