കാസര്‍കോട്: സൗകര്യപ്രദമായ സ്ഥലത്ത് കച്ചവടം നടത്താന്‍ സ്ഥലമൊരുക്കി നല് കാമെന്ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് മീന്‍കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കൊറോണ കോര്‍ കമ്മറ്റി യോഗത്തിന്റെ തീരുമാനം നടപ്പായില്ല. ഇതുകാരണം മത്സ്യക്കച്ചവടം ദേശീയപാതയുടെ അരികില്‍ തുടരുകയാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുകയെന്നത് പ്രായോഗികമല്ലാത്തതിനാലാണ് താത്കാലികമായി മത്സ്യമാര്‍ക്കറ്റ് അടച്ചിട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ തുറന്ന സ്ഥലത്ത് കച്ചവടം നടത്താന്‍ അനുവാദം നല്‍കാനും കോര്‍ കമ്മറ്റി യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന് തൊട്ടടുത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള മൈതാനം മത്സ്യക്കച്ചവടത്തിന് ലഭ്യമാക്കുന്നതിനായി ഡി വൈഎസ്പിയോട് കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ സ്വകാര്യവ്യക്തിയോട് സ്ഥലം വിട്ടുനല്‍കുന്നതിനെപ്പറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് മറുപടി ലഭിച്ചിട്ടില്ലെന്നും കാസര്‍കോട് ഡിവൈ.എസ്.പി. അറിയിച്ചു. മത്സ്യക്കച്ചവടത്തിനായി ബദല്‍ സൗകര്യം ഏര്‍പ്പെടുത്താത്തിനാല്‍ വ്യാപാരം റോഡരികില്‍ തന്നെയാണ് നടക്കുന്നത്. ഇതോടെ ഈഭാഗത്ത് ഇപ്പോള്‍ ഗതാഗതതടസ്സം രൂക്ഷമാവുകയും ചെയ്തു. നുള്ളിപ്പാടിയിലേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുഭാഗത്താണ് മീന്വില്പന. ഇതിന് പുറമേ പഴം, പച്ചക്കറി തുടങ്ങിയവയും ഇവിടെ കച്ചവടം നടത്തുന്നുണ്ട്.
റോഡിനോട് ചേര്‍ന്ന് കച്ചവടം നടത്തുന്നതിനാല്‍ വന്‍ അപകടസാധ്യതയാണിവിടുള്ളതെന്ന് സമീപത്തെ വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. മീന്‍ വാങ്ങാനെത്തുന്നവര്‍ റോഡരികില്‍ തന്നെ വാഹനം നിര്‍ത്തുന്നതും വാഹനത്തില്‍ ഇരുന്നുകൊണ്ടുതന്നെ വിലയന്വേഷിക്കുന്നതുമെല്ലാം ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം മത്സ്യ വില്പന കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ റെയ്ഡില്‍ മത്സ്യം കേടാകാതിരിക്കാന്‍ അമോണിയ ചേര്‍ത്ത ഐസ് ഉപയോഗിക്കുന്നതായി കണ്ടത്തി. ഇങ്ങനെ അമോണിയ ഐസ് രണ്ടു ദിവസത്തോളം അലിയില്ല. ഇത് കൊണ്ടാണ് പലരും അമോണിയ ഐസിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മീന്‍ ശരീരത്തിന് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
കൊവിഡ് മാനദണ്ഡം പാലിക്കാതെ മത്സ്യവില്പന നടത്തുന്നെന്ന പരാതിയിലാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. അമോണിയ ഐസ് ഉപയോഗിക്കുന്നതിന് വില്പനക്കാര്ക്ക് താക്കീത് നല്കി. ആവര്‍ത്തിച്ചാല്‍ വില്പന നടത്താന്‍ അനുവദിക്കില്ലെന്ന് പരിശോധന സംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: