പോകുന്ന വഴിയില്‍ സീതാരാമലക്ഷ്മണന്മാര്‍ ജടായുവിനെ കാണുന്നു. രാക്ഷസനാണ് എന്ന് ധരിച്ച് വധിക്കാനായി ഒരുങ്ങുമ്പോള്‍ ജടായു; ‘ഞാന്‍ വധിക്കപ്പെടേണ്ടവനല്ല. അങ്ങയുടെ പിതാവ് ദശരഥന്റെ ബാല്യകാല സുഹൃത്താണ്. മാത്രമല്ല, അങ്ങയുടെ ഭക്തനുമാണ്’ എന്ന് അറിയിക്കുന്നു. ജടായുവിനെ സ്‌നേഹാലിംഗനം ചെയ്ത് ഭഗവാന്‍, താന്‍ ഇരിക്കുന്നതിന് അടുത്ത് തന്നെ താമസിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. അങ്ങനെ അവര്‍ പഞ്ചവടിയിലെത്തി ഗോദാവരി നദിയുടെ വടക്കേകരയില്‍ പര്‍ണശാല കെട്ടി അവിടെ വസിച്ചു.
അങ്ങനെയിരിക്കെ ഒരിക്കല്‍ മുക്തിമാര്‍ഗ്ഗം പറഞ്ഞുകൊടുക്കണം എന്ന് ലക്ഷ്മണന്‍ രാമനോട് അപേക്ഷിക്കുന്നു. രാമന്‍ പറയുകയാണ്; ‘അറിയേണ്ടതായിട്ടുള്ള പരമാത്മതത്വത്തെ അറിയുമ്പോള്‍ മായാസംബന്ധിയായ ആശങ്കകള്‍ നീങ്ങിപ്പോകും. പരബ്രഹ്മസ്വരൂപന്റെ അംശമായി ഓരോ ജീവജാലങ്ങളിലും കുടികൊള്ളുന്ന ചൈതന്യമാണ് ജീവാത്മാവ്. അതിനാല്‍ പരമാത്മാവ് തന്നെയാണ് ജീവാത്മാവ്. പരമാത്മാവ് നശിക്കുന്നതല്ല. ജീവജാലങ്ങളുടെ ദേഹം നശിക്കുന്നതാണ്. നശിക്കുന്നതെന്തും താല്ക്കാലികമായതിനാല്‍ മായ എന്ന് വിളിക്കുന്നു. നശിപ്പിക്കപ്പെടാവുന്ന ഏതിനെയും അക്കാരണത്താല്‍ നമുക്ക് മായ എന്ന് വിളിക്കാം. അതായത് ഈ പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളും ഈ അര്‍ത്ഥത്തില്‍ മായയാണ്. പരബ്രഹ്മസ്വരൂപനായ ഈശ്വരനാണ് സ്ഥിരമായുള്ളത്. മറ്റെല്ലാം നശ്വരമായ മായയാണ് എന്നുമുള്ള തത്വമാണ് ജ്ഞാനം. ഈ ജ്ഞാനമുണ്ടെങ്കില്‍ ജീവാത്മാവും പരമാത്മാവും ഒന്നാണെന്നും, അത് മാത്രമാണ് സ്ഥിരമായുള്ളതെന്നും ദേഹം എപ്പോള്‍ വേണമെങ്കിലും അപ്രത്യക്ഷമാകാവുന്ന മായയാണ് എന്നുമുള്ള തത്വം നമുക്ക് ബോധ്യപ്പെടുന്നു. അതാണ് വിജ്ഞാനം. അതിനാല്‍ സദ്കര്‍മ്മങ്ങളിലൂടെയും, സ്വധര്‍മ്മാനുഷ്ഠാനത്തിലൂടെയും, സത്സംഗങ്ങളിലൂടെയും ഒരുവന്‍ തന്റെ കാലം കഴിച്ച് ജീവന്മുക്തി വരുത്തേണ്ടതാണ്. ജീവന്മുക്തി എന്നാല്‍ ഇനിയൊരു ജന്മത്തിന് ഇട കൊടുക്കാത്തവണ്ണം ജീവാത്മാവിനെ പരമാത്മാവിലേക്ക് കൂട്ടിച്ചേര്‍ക്കലാണ്. അതാണ് മോക്ഷം. ജനനജരാമരണങ്ങളെ ചിന്തിച്ച് ഉള്ളില്‍ അഹങ്കാരമില്ലാതെ സമഭാവനയോടെ പരമാത്മാവില്‍ ഉറച്ച മനസ്സോടെ എപ്പോഴും ഈശ്വരചിന്തയോടെ ഭാര്യാപുത്രന്മാരില്‍ അമിതവിധേയത്വമില്ലാതെ, യാതൊന്നിലും അമിതാസക്തിയില്ലാതെ ഇഷ്ടാനിഷ്ടങ്ങളെ തുല്യതയോടെ മനസ്സിലാക്കി സന്തുഷ്ടിയോടെ വിശുദ്ധി നിറഞ്ഞ ചുറ്റുപാടില്‍ ജീവിക്കണം’ എന്ന് രാമന്‍ ലക്ഷ്മണനിലൂടെ നമുക്ക് ഉപദേശിക്കുന്നു.
പിഎന്‍ ഭട്ടതിരി
















