തന്മയത്വത്തോടെയുള്ള നവരസങ്ങള്‍, അനുസ്യൂതമായ ശബ്ദപ്രവാഹം. മനുഷ്യന് പരമ നിര്‍വൃതി അനുഭവവേദ്യമാക്കാന്‍ അധ്യാത്മരാമായണത്തോളം പോന്ന മറ്റൊരു കൃതിയുണ്ടോ? സര്‍വദാ ഈശ്വരചൈതന്യം സ്ഫുരിക്കുന്നവരികള്‍, മൂലഗ്രന്ഥത്തെ അതിശയിപ്പിക്കുന്ന പദവിവര്‍ത്തനങ്ങള്‍ ഇവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അധ്യാത്മരാമായണം. ഈശ്വരചൈതന്യത്തെ സ്മരിക്കുമ്പോഴെല്ലാം ആ വാഗ്ധോരണി അമൃതസമാനമായി മാറുന്നത് കാണാം.
അഗ്രേ യാസ്യമ്യഹം പശ്ചാത്
ത്വമന്വേഹി ധനുര്‍ധര
ആവയോര്‍മ്മദ്ധഗാ സീതാ
മായേവാത്മപരാത്മനെ
എന്നത് എഴുത്തച്ഛന്റെ കൈകളില്‍ എത്തിയപ്പോള്‍ മാറിയത് കാണുക;
മുന്നില്‍ നീ നടക്കേണം വഴിയെ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവന്‍ ഗതഭയം –
ജീവാത്മാപരമാത്മാക്കള്‍ക്കു മധ്യസ്ഥയാകും
ദേവിയാം മഹാമായശക്തിയെത്തും പോലെ
സാധാരണക്കാരുടെ ഹൃദയത്തില്‍ കടന്നിരിക്കാന്‍, കിളിയെക്കൊണ്ട് കഥപറയുന്ന രീതിയില്‍ വര്‍ണിക്കാന്‍ അദ്ദേഹത്തിന്റെ അനന്യമായ പ്രതിഭക്ക് മാത്രമേ കഴിയു.
അന്നേരമൊരു പതിനായിരമാദിത്യ
ന്മാരൊന്നിച്ചു കിഴക്കുദിച്ചതുപോലെ
പദ്മസംഭവന്‍ തനിക്കന്‍പോട് കാണായ് വന്നു
പദ്മലോചനനായ പദ്മനാഭനെ മോദാല്‍
എഴുത്തച്ഛന്റെ ഭാഷയുടെ സ്വഭാവം മനസ്സിലാക്കാന്‍ ഈ ഭഗവത് വര്‍ണനം മാത്രം മതി. അന്തഃകരണശുദ്ധിക്കായി ഗ്രന്ഥാരംഭത്തില്‍ പോലും മംഗളാചരണം നാമകീര്‍ത്തനം കൊണ്ട് നിര്‍വഹിക്കുന്ന സമ്പ്രദായം ഇദ്ദേഹത്തിന് മുന്‍പ് ആരും ചെയ്തിട്ടുണ്ടാവില്ല.
എഴുപതോളം നാമങ്ങള്‍. എല്ലാ പാദത്തിന്റെയും ആദ്യത്തില്‍ നമസ്തേ എന്നതാവര്‍ത്തിച്ച് ഭക്തിനിര്‍ഭരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് എഴുത്തച്ഛന് ഏറെ ഇഷ്ടമായിരുന്നു എന്ന് വേണം കരുതാന്‍
ഭഗവാനെ വര്‍ണിക്കുന്ന സന്ദര്‍ഭത്തില്‍ അപാരമായ ഏതോ സിദ്ധിവിശേഷമാണ് അദ്ദേഹത്തില്‍ കാണാനാവുക. അതിനൊരു ഉദാഹരണമാണ്
സുന്ദരം രാമചന്ദ്രം പരമാനന്ദ
മന്ദിര വൃന്ദാരകവൃന്ദ –
വന്ദിതമിന്ദിരാമന്ദിരോരസ്തല
മിന്ദ്രാ വരജമിന്ദീവരലോചനം
ദൂര്‍വാദളനിഭശ്യാമളം കോമളംപൂര്‍വജം
നീലനളിനായതേക്ഷണം
എന്ന ഭാഗം. കാരുണ്യ ഭാവം ആണെങ്കിലോ അതികേമം. സീതയെ കാട്ടില്‍ ഉപേക്ഷിക്കുന്ന ഭാഗം ആരുടേയും കണ്ണുകള്‍ നനയിക്കാതിരിക്കില്ല. ഇവിടെ ലക്ഷ്മണന്റെ ശോകഭാവം തന്നെ നോക്കൂ;
വാവിട്ട്കരയുന്ന ലക്ഷ്മണന്‍തന്നെ നോക്കി
ദേവിയുമുരചെയ്താള്‍ എന്തിതുകുമാരാചൊല്‍
എന്തിനു കരയുന്നു സന്താപമുണ്ടായ-
തെന്തെന്ന പരമാര്‍ത്ഥം ചൊല്ല് നീ മടിയാതെ
എന്ന് സീതാദേവി ചോദിച്ചപ്പോള്‍
ചൊല്ലിയാല്‍ കേള്‍പ്പാന്‍ രഘുനാഥന്‍ പലരുണ്ട്
കല്യന്മാരായിട്ടവര്‍ പലരുമിരിക്കവേ
എന്നോടായിതു നിയോഗിച്ചിതു രാമചന്ദ്രന്‍
മുന്നം ഞാന്‍ ചെയ്ത ദുഷ്‌കര്‍മങ്ങള്‍തന്‍ ഫലത്തിനാല്‍
എന്നായിരുന്നു മറുപടി.
രാമായണത്തില്‍ മുങ്ങിത്തപ്പി എടുക്കാന്‍ ഇതുപോലുള്ള പവിഴങ്ങളും, രത്നങ്ങളും ഏറെയുണ്ട്. അനുവാചകരെ ഭക്ത്തിഗാനസുധയില്‍ ആറാടിക്കാന്‍ എഴുത്തച്ഛന്റെ ശ്രമം ഏറെ വിജയിച്ചിട്ടുണ്ടാവണം. അതുകൊണ്ടാണല്ലോ പഞ്ഞമാസമായ, ഈശ്വരപ്രാര്‍ഥനക്ക് ഏറെ പ്രാധാന്യമുള്ള കര്‍ക്കിടകത്തിലെ രാമായണപാരായണത്തിന് പ്രസക്തി ഏറിവരുന്നത്.
















