ഒരു യോദ്ധാവിന് എല്ലാ യുദ്ധവും ജയിക്കാനായെന്ന് വരില്ല. കേളികേട്ട കായികതാരത്തിന് മുഴുവന്‍ കളിയിലും മികവ് പുലര്‍ത്താനാവണമെന്നില്ല. ഒരു പാചകക്കാരന് എല്ലാ വിഭവവും രുചികരമാക്കാനായെന്നും വരില്ല. വിജയിക്കുന്നത് പ്രതിഭകൊണ്ടെങ്കിലും ഇടയ്‌ക്കെപ്പോഴൊക്കെയോ പിഴക്കും. ഇത് മനുഷ്യസഹജമാണ്. പ്രപഞ്ചത്തില്‍ സന്ധാരണം ഈ തരത്തില്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പ്രപഞ്ചനിയമത്തിന് ഭഗവാന്‍ മനുഷ്യനായ് പിറന്നാല്‍ പോലും മുക്തിയില്ല. മനുഷ്യപരമായ ചാപല്യങ്ങള്‍ ശ്രീരാമനും ലക്ഷ്മണനും പ്രകടിപ്പിക്കുന്നതിന്റെ അനവധി ദൃഷ്ടാന്തങ്ങള്‍ രാമായണത്തില്‍ ഉണ്ട്. ശ്രീരാമന്‍ പ്രതിജ്ഞാലംഘനവും യുദ്ധപരാജയവും ഏല്‍ക്കുന്നുണ്ട്.
രാവണന്റെ അതുല്യപരാക്രമിയായ പുത്രനാണ് ഇന്ദ്രജിത്ത്. ഇന്ദ്രനെ ജയിച്ചവന്‍ എന്നതുകൊണ്ടാണ് അദ്ദേഹത്തിന് ആ പേര്‍ ലഭിച്ചതു തന്നെ. യുദ്ധത്തില്‍ രാവണന്റെ പ്രധാന എതിരാളി രാമനെങ്കില്‍ ഇന്ദ്രജിത്തിന്റെ പ്രതിയോഗി ലക്ഷ്മണനായിരുന്നു. പലപ്പോഴും രാവണനേക്കാള്‍ യുദ്ധവൈഭവം ഇന്ദ്രജിത്ത് പ്രകടിപ്പിക്കുന്നുണ്ട്.
രാമനും ലക്ഷ്മണനും തമ്മിലുള്ള സുദൃഢമായ ബന്ധം പോലെ തന്നെയായിരുന്നു രാവണനും ഇന്ദ്രജിത്തും തമ്മിലും. പിതാവിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും ആ പുത്രന്‍ ഒരുക്കമായിരുന്നു. വീറോടെ പൊരുതിയ രാവണപുത്രന്റെ ദിവ്യാസ്ത്രപ്രയോഗത്തില്‍ ഒരു തവണ രാമനും ലക്ഷ്മണനും പരാജിതരായ് ബോധമറ്റ് നിലംപതിക്കുന്നുണ്ട്. ഹനുമാന്റെയും മറ്റും സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ അധികം ആപത്ത് പറ്റാതെ ഇരുവരേയും യുദ്ധഭൂമിയില്‍ നിന്ന് വേഗം മാറ്റി.
ചെറിയ പരാജയത്തില്‍ പോലും തളര്‍ന്ന് ഹതാശരായ് പോകുന്ന മനുഷ്യര്‍ക്കിതൊരു ഉത്തമ പാഠമാണ്. ഭഗവാന്‍ പോലും അജയ്യനോ, പരീക്ഷണാതീതനോ അല്ല. അപ്പോള്‍ നിസ്സാരരായ നമ്മുടെ കാര്യം പറയേണ്ടതുണ്ടോ! ഒരു പരിധിക്കപ്പുറം സമതലമായ പ്രദേശങ്ങള്‍ ഭൂമിയില്‍ കണ്ടെത്താനാവില്ല. ഒരു കയറ്റത്തിന് ഒരിറക്കം, കുറേ ഉഷ്ണിക്കുമ്പോള്‍ പിന്നെ തണുപ്പ്. മാനസികപ്രപഞ്ചവും ആദ്ധ്യാത്മിക പ്രപഞ്ചവും അങ്ങനെ തന്നെ. സുഖത്തിന് ദുഃഖം, നേട്ടവും കോട്ടവും, രോഗവും ആരോഗ്യവും… ജഗത്തില്‍ ഇതെല്ലാം പരസ്പരം കെട്ടു പിണഞ്ഞ് കിടക്കുന്നു.
യുദ്ധാനന്തരം ശ്രീരാമന്‍ മഹാരാജാവായി ഭരണം നടത്തുന്ന കാലയളവിലാണ് ഭഗവാന്റെ പ്രതിജ്ഞാലംഘനം സംഭവിക്കുന്നത്. ഒരിക്കല്‍ അസാധാരണ പ്രഭാവമുള്ള ഒരു താപസന്‍ അരമനയിലേക്ക് കയറിവന്നു. ലക്ഷ്മണനാണദ്ദേഹത്തെ സ്വീകരിച്ചത്. ആവശ്യമാരാഞ്ഞപ്പോള്‍ ശ്രീരാമനുമായൊരു സവിശേഷകാര്യം സംസാരിക്കാനുണ്ടെന്ന് മാത്രം പറഞ്ഞു. അനുവാദം വാങ്ങി ലക്ഷ്മണന്‍ അതിഥിയെ ശ്രീരാമന്റെ അടുക്കലേക്കാനയിച്ചു. രാമന്‍ താപസനെ വേണ്ടവിധം ഉപചരിച്ചിരുത്തി. പരമപ്രധാനമായൊരു കാര്യം തനിയ്‌ക്ക് പറയാനുണ്ടെന്നും യാതൊരു കാരണവശാലും മൂന്നമതൊരാള്‍ അത് കേള്‍ക്കാനോ, കാണാനോ ഇടവരരുതെന്ന വാക്ക് ശ്രീരാമന്‍ തരണമെന്നും താപസന്‍ അറിയിച്ചു. ശ്രീരാമന്‍ അപ്രകാരം വാക്ക് കൊടുത്തു. അനന്തരം ലക്ഷ്മണനോട് ദ്വാരപ്രദേശത്ത് കാവല്‍ നില്‍ക്കാന്‍ കല്പിക്കുകയും ഏതെങ്കിലും ജീവി ദ്വാരപ്രദേശത്ത് നിന്ന് തങ്ങളുടെ സ്വകാര്യതയിലേക്ക് വിഘ്‌നമായ് വന്നാല്‍ അതിനെ താന്‍ നിഗ്രഹിക്കുമെന്ന പ്രതിജ്ഞ എടുക്കുകയും ചെയ്തു. അതിഥിക്ക് സന്തോഷമായി. അവര്‍ ചര്‍ച്ചയാരംഭിച്ചു.
ഇതേസമയം ശ്രീരാമനെ കാണാന്‍ ദുര്‍വാസാവ് മഹര്‍ഷിയും വന്ന് ചേര്‍ന്നു. ദ്വാരപ്രദേശത്ത് നിന്ന ലക്ഷ്മണന്‍ കുഴങ്ങി. ദുര്‍വാസാവിനെ അനുനയിപ്പിച്ച് അകത്ത് വിടാതെ നിര്‍ത്താന്‍ ലക്ഷ്മണന്‍ പരമാവധി ശ്രമിച്ചു. പക്ഷെ സ്വതേ ക്രോധശീലനായ മഹര്‍ഷി വഴങ്ങിയില്ല. ഇനിയും താമസിപ്പിക്കുന്ന പക്ഷം സൂര്യവംശത്തെ മുഴുവന്‍ ശപിച്ച് ഭസ്മമാക്കുമെന്നായി ദുര്‍വാസാവ്. ലക്ഷ്മണന് ഭയവും ആശയക്കുഴപ്പവുമായി. അവസാനം ശാപംകൊണ്ട് തന്റെ വംശം തന്നെ നശിക്കുന്നതിനേക്കാള്‍ നല്ലത് താനൊരാള്‍ നശിക്കുന്നതാണ് എന്ന തീരുമാനത്തില്‍ ലക്ഷ്മണന്‍ ശ്രീരാമസന്നിധിയിലേക്ക് കയറിചെന്നു. ലക്ഷ്മണനെ കണ്ടതോടെ താപസന്റെ മുഖം മങ്ങി. അദ്ദേഹം സംഭാഷണം അവസാനിപ്പിച്ച് ധൃതിയില്‍ മടങ്ങി. വൈകാതെ ദുര്‍വാസാവിനെ വരുത്തി അദ്ദേഹത്തിന്റെ ആവശ്യത്തെ ഭഗവാന്‍ നിറവേറ്റി. ശേഷം ശ്രീരാമന്‍ വല്ലാതെ കുണ്ഠിതപ്പെട്ടു. തന്റെ പ്രതിജ്ഞ നിറവേറ്റണമെങ്കില്‍ ലക്ഷ്മണനെ വധിക്കണം.
ഒരു മനവും ഇരുശരീരവുമായ് കഴിയുന്ന പ്രിയ അനുജനെ വധിക്കുക എന്ന് വെച്ചാല്‍ അത്യന്തം ഹീനവും വേദനാജനകവും. ജ്യേഷ്ഠന്റെ പ്രതിജ്ഞ തെറ്റരുതെന്നും ആ കൈകളാല്‍ വധിക്കപ്പെടാന്‍ താനൊരുക്കമെന്നും ലക്ഷ്മണന്‍. അവസാനം രാജഗുരുവിനേയും മന്ത്രിമാരേയും വരുത്തി സഭയില്‍ വിഷയം ചര്‍ച്ച ചെയ്തു. ഇവിടെ സാഹചര്യവശാല്‍ ലക്ഷ്മണനെ വധിക്കുന്നതിന് തുല്യമാണ് ഉപേക്ഷിക്കുക എന്ന രീതിയില്‍ ഒരുവിധം തീരുമാനമായി. അപ്രകാരം ഇനിയൊരിക്കലും തന്റെ മുമ്പില്‍ കാണാനിടവരാത്ത വിധം ഇഷ്ടം പോലെ എവിടേക്കെങ്കിലും പൊയ്‌ക്കൊള്ളാന്‍ ശ്രീരാമന്‍ അനുജനോട് കല്പിച്ചു. അങ്ങനെ വേര്‍പാടിന്റെയും ത്യാഗത്തിന്റേയും വേദന ഒരിക്കല്‍ക്കൂടി മഹാമാനവന്‍ തീവ്രമായ് ഏറ്റുവാങ്ങി.
പ്രദീപ് പേരശ്ശന്നൂര്‍
















