കണ്ണൂര്‍: സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളുടെ യാത്രാ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ പ്രവാസികളുടെ പണമാണ്. അഞ്ച് പതിറ്റാണ്ട് കാലം മലയാളികളെ തീറ്റിപോറ്റിയത് കേരളത്തിലെ പ്രവാസി സമൂഹമാണ്.
ഒരു വര്‍ഷം ഏതാണ്ട് 1 ലക്ഷം കോടി രൂപയാണ് പ്രവാസിമലയാളികള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഇത്രയും കാലം കേരളത്തേയും കേരളത്തിലെ ജനങ്ങളേയും സംരക്ഷിച്ച പ്രവാസികള്‍ കൊറോണമൂലം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ അവരെ തിരിച്ച് സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇവരോട് പുറംതിരിഞ്ഞ് നില്ക്കുന്ന സര്‍ക്കാരിന്റെ സമീപനം ക്രൂരവും നന്ദികേടുമാണ്.
അതുകൊണ്ട് തൊഴില്‍ നഷ്ടപ്പെട്ട് വരുമാനമില്ലാതായ പ്രവാസികള്‍ക്ക് കേരളത്തിലേക്ക് വരാനുളള യാത്രാനിരക്ക് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ പ്രാതണിക കടമയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട് എല്ലാറ്റില്‍ നിന്നും ഒളിച്ചോടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ സ്വന്തം സ്ഥലത്തെത്തിക്കാന്‍ പ്രത്യേക തീവണ്ടി അനുവദിക്കുകയും കേന്ദ്ര സര്‍ക്കാര്‍ ചിലവ് വഹിക്കുകയും ചെയ്യുന്നു. എന്നാല്‍ 15 ശതമാനം ചിലവഴിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
25 രൂപയുടെ ജയില്‍ ചപ്പാത്തി നല്‍കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്തത്. അന്യസംസ്ഥാനക്കാരായ മലയാളികള്‍ കേരളത്തിലെത്താന്‍ മുഖ്യമന്ത്രിയോ സംസ്ഥാന സര്‍ക്കാരോ മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായോ ഉദ്യോഗസ്ഥരുമായോ ചര്‍ച്ചകള്‍ക്ക് തയ്യാറായില്ല. ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുമായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ബന്ധപ്പെട്ട് നടപടികളെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ പ്രതിരോധത്തിന് പ്രതിദിന പത്രസമ്മേളനങ്ങള്‍ക്കപ്പുറം സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നതാണ് സ്ഥിതി.
ചുരുക്കത്തില്‍ പ്രവാസികളും അന്യസംസ്ഥാനത്തുളളവരുമായ മലയാളികള്‍ക്ക് വേണ്ടി ഒരു കാര്യവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. എല്ലാ കാര്യത്തിലും കേന്ദ്രത്തേയും ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാരിനേയും ആശ്രയിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: