ന്യൂദല്‍ഹി: പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അല്‍ഖ്വയ്ദ. ദേശീയ സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജിഹാദിന് തയ്യാറെടുക്കാന്‍ അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരോടും പാകിസ്ഥാന് പൗരന്മാരോടും അല്‍ഖ്വയ്ദയുടെ ആറേബ്യന്‍ വിഭാഗം ആഹ്വാനം ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ വംശഹത്യ നേരിടുകയാണെന്നും ഇതിനെതിരെ വിശുദ്ധ യുദ്ധത്തിന് തയ്യാറെടുക്കണമെന്നാണ് അല്‍ഖ്വയ്ദയുടെ ആഹ്വാനം.
അറബ് നാടുകളില്‍ ജോലി ചെയ്യുന്ന ദേശീയവാദികളായ ഇന്ത്യക്കാരെ ലക്ഷ്യമാക്കി ഐഎസ്ഐ നേരത്തെ തന്നെ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരായ മുസ്ലീങ്ങളെ തന്നെ ഗള്‍ഫ് നാടുകളിലെ ഇന്ത്യക്കാര്‍ക്കെതിരെ ഉപയോഗിക്കാമെന്നും ഈ സംഘര്‍ഷങ്ങളെ നയപരമായി മുതലെടുത്ത് അറബ് രാജ്യങ്ങളുമായി ഇന്ത്യ പുലര്‍ത്തിപ്പോരുന്ന മികച്ച ബന്ധത്തെ അട്ടിമറിക്കാമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു.
ഇന്ത്യയില്‍ 2019 ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്താണ് ഭീകരര്‍ പുതിയ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിദ്വേഷത്തിന്റേതായ ആശയപ്രചാരണങ്ങള്‍ നടത്തുന്ന സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്നും അത്തരത്തിലുള്ള 2,794 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അക്കൗണ്ടുകളെല്ലാം തന്നെ പാകിസ്ഥാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഇന്ത്യക്കാര്‍ അടക്കമുള്ള എല്ലാവരും ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: