തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ദേവസം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മെയ് മാസത്തെ ശമ്പളം നല്കണമെങ്കില് സര്‍ക്കാര്‍ സഹായിക്കണം. ലോക്ഡൗണ്‍മൂലം വരുമാനത്തില്‍ ഇതുവരെ 250 കോടി രൂപയുടെ കുറവാണ് ബോര്‍ഡിനുണ്ടായത്.
ലോക്ഡൗണില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതോടെ ക്ഷേത്രങ്ങളിലെ വരുമാനം പൂര്‍ണ്ണമായും ഇല്ലാതായി. ചടങ്ങുകള്‍ മാത്രമാണ് ഇപ്പോള്‍. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ശബരിമല ക്ഷേത്രത്തിലെ ദര്‍ശനത്തിനും ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ അവിടെ നിന്നുള്ള നടവരവും ഇല്ലാതായി. വിഷു സീസണില്‍ കുറഞ്ഞത് നാല്‍പ്പത് കോടി രൂപയുടെ വരുമാനം ലഭിക്കേണ്ടതായിരുന്നു. കൂടാതെ കടകള്‍ ലേലം ചെയ്തു നല്കുന്ന ഇനത്തില്‍ ലഭിക്കേണ്ട തുകയും ലഭിക്കാതായി.
ബോര്‍ഡിന്റെ മറ്റ് ക്ഷേത്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ ലേലം ചെയ്തു കൊടുക്കുന്ന വരുമാനത്തില്‍ നിന്നു ലഭിക്കേണ്ട നൂറ് കോടി രൂപയും നഷ്ടമായി. ചില ദേവസ്വം ഗ്രൂപ്പുകളില്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ലേലം കൊണ്ടവര്‍ പണം കെട്ടിവയ്ച്ചില്ല. വൈക്കം, കൊട്ടാരക്കര, അമ്പലപ്പുഴ, മലയാലപ്പുഴ തുടങ്ങിയ ക്ഷേത്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ ലേലം ചെയ്യുന്നതിലൂടെ നല്ലൊരു തുക ബോര്‍ഡിനു ലഭിക്കാറുണ്ടായിരുന്നു. ഓണ്‍ലൈന്‍ വഴിപാട് തുടങ്ങിയെങ്കിലും കാര്യമായ പ്രതികരണമില്ല. ഇതോടെ നിത്യനിദാന ചെലവുകള്‍ക്ക് പോലും ബോര്‍ഡ് ഞെരുങ്ങുന്നു.
ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വരുമാനത്തില്‍ ഗണ്യമായി കുറവ് വന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നൂറ് കോടി രൂപ ബജറ്റില്‍ നീക്കിവച്ചെങ്കിലും മുപ്പത് കോടി രൂപയാണ് നല്‍കിയത്. ദേവസ്വം ബോര്‍ഡ് കരുതല്‍ ധനമായി സൂക്ഷിച്ച ഫണ്ടില്‍ നിന്ന് പദ്മകുമാര്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്ത് 35 കോടി രൂപ കരാറുകാര്‍ക്ക് നല്കുന്നതിനുവേണ്ടി വായ്പയെടുത്തു. രണ്ട് കോടി പലിശ കൂടി ചേര്‍ത്ത് ഇപ്പോള്‍ അത് 37 കോടി രൂപയായി. സര്‍ക്കാര്‍ ഗ്രാന്റ് ഇനത്തില്‍ നല്‍കേണ്ട എണ്പതു ലക്ഷം രൂപയില്‍ നല്‍കിയത് നാല്‍പ്പതു ലക്ഷം രൂപയും. അടുത്ത മാസത്തെ ശമ്പളത്തില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തേണ്ടി വരുമെന്നും സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തിരുവിതാംകൂര്‍ ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.
ഇടവ മാസ പൂജയ്ക്കും ഭക്തര്‍ക്ക് പ്രവേശനമില്ല
തിരുവനന്തപുരം: ലോക്ഡൗണ്‍ 17 വരെ നീട്ടിയ സാഹചര്യത്തില്‍ ഇടവമാസ പൂജയ്ക്കും ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. കൊറോണ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: