ന്യൂദല്‍ഹി : ലോകരാഷ്‌ട്രങ്ങള്‍ കോവിഡിനെതിരെ പോരാടുകയാണ്. എന്നാല്‍ ചിലര്‍ ഇതിനിടെ ഭീകരവാദത്തിന്റെ വൈറസുകള്‍ വിതറാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചേരിചേരാ പ്രസ്ഥാനത്തിന്റെ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
ലോകം കോവിഡിനെതിരെ പോരാടുകയാണ്. അതിനിടെയിലാണ് വീണ്ടും ഭീകര പ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിടുന്നത്. വൈറസ് വ്യാപനത്തിന് ഇടയിലും പാക്കിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കി വ്യാജപ്രചാരണവും പാക്കിസ്ഥാന്‍ നടത്തുന്നുവെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ മോദി പറഞ്ഞു. പാക്കിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആക്ഷേപം ഉന്നയിച്ചത്. പാക്കിസ്ഥാന്‍ പ്രസിഡന്റ് ഡോ. ആരിഫ് അല്‍വിയും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.
രാജ്യങ്ങളെ തമ്മില്‍ ശത്രുതയിലാക്കുന്ന രീതിയിലുള്ള വീഡിയോകളും സന്ദേശങ്ങളുമാണ് പാക്കിസ്ഥാനില്‍ നിന്ന് പ്രചരിക്കുന്നത്. ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിക്കുകയാണ്. മുസ്ലിം വിഭാഗത്തിലുള്ളവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന നോമ്പുകാലമായിട്ട് പോലും പാക്കിസ്ഥാന്റെ നടപടികള്‍ ഇങ്ങനെയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മനുഷ്യരാശി ഇതുവരെ കാണാത്ത അത്ര ഭീകരമായ സാഹചര്യത്തിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നുപോകുന്നത്. രാജ്യങ്ങള്‍ ഒത്തൊരുമിച്ചു നിന്ന് പ്രവര്‍ത്തിക്കണം. അതേസമയം അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ്ഗാനിയും ഭീകരതക്കെതിരെയാണ് സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: