ഭദ്രകാളി ക്ഷേത്രങ്ങള്‍ക്ക് കേരള ചരിത്രത്തില്‍ തനതായൊരു സ്ഥാനമുണ്ട്. തിരുവനന്തപുരത്തെ ആറ്റുകാല്‍, വെള്ളായണി മുടിപ്പുര, ആലപ്പുഴയിലെ പനയന്നാര്‍കാവ്, ചെട്ടിക്കുളങ്ങര, കൊല്ലത്തെ കാട്ടില്‍മേക്കതില്‍, പത്തനംതിട്ടയിലെ മലയാലപ്പുഴ എന്നിവ കേരളത്തിലെ പ്രസിദ്ധമായ ഭദ്രകാളീ ക്ഷേത്രങ്ങളുടെ ഗണത്തില്‍ പെടുന്നു.
തിരുവനന്തപുരം ജില്ലയിലെ കല്ലിയൂരിലാണ് വെള്ളായണി ദേവീക്ഷേത്രം. എട്ടു നൂറ്റാണ്ട് പഴക്കമുണ്ട് ക്ഷേത്രത്തിന്.
ശ്രീഭദ്രയുടെ സാന്നിധ്യം
ഒരിക്കല്‍ വെള്ളായണി കായലിന്റെ കിഴക്ക് ഭാഗത്ത് തെങ്ങുകളില്‍ കള്ളുചെത്തിയിരുന്ന ഒരു ചെത്തുകാരന് വിചിത്രമായ ഒരു അനുഭവമുണ്ടായി. അയാള്‍ കള്ളെടുക്കാനെത്തുമ്പോഴേക്കും കലത്തില്‍ കള്ളു കാണാനില്ല. ഇതു പതിവായപ്പോള്‍ കള്ള് ആരോ മോഷ്ടിക്കുകയാണെന്ന് മനസിലായി. കള്ളനെ കയ്യോടെ പിടികൂടാന്‍ അയാള്‍ രാത്രി കാവല്‍ നിന്നു. അയാളുടെ മുന്നില്‍പെട്ടത് ഒരു തവളയായിരുന്നു. അത് ഒരു തെങ്ങില്‍ നിന്നും മറ്റൊന്നിലേയ്‌ക്ക് ചാടി കള്ളൂറ്റിക്കുടിക്കുന്നു. തവളയ്‌ക്കൊപ്പം തെങ്ങുകളിലൂടെ ചാടിയെങ്കിലും തവളയെ പിടിക്കാന്‍ സാധിച്ചില്ല. തവള കായലിലേക്ക് ചാടി, കോപത്താല്‍ ചെത്തുകാരന്‍ കൈയിലിരുന്ന തേര്‍ കൊണ്ട് തവളയെ എറിഞ്ഞു. കാലില്‍ ഏറുകൊണ്ട തവള കായലില്‍ മറഞ്ഞു. തവളയില്‍ അസാധാരണത്വം ദര്‍ശിച്ച ചെത്തുകാരന്‍ മഹാമാന്ത്രികനായ കേളന്‍കുലശേഖരനോട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം തന്റെ അതുല്യ ശക്തിയാല്‍ അത് വെറുമൊരു തവളയല്ല ലോകമാതാവായ ശ്രീഭദ്രയാണെന്ന് കണ്ടെത്തി.
മുടിപ്പുരയും കാളിയൂട്ടും
തുടര്‍ന്ന് ഏഴുദിവസത്തെ തിരച്ചലിനുശേഷം ദേവിയെ കണ്ടെത്തി. പിന്നെ എട്ടുനായര്‍ തറവാട്ടുകാരുടെ സഹായത്തോടെ *മുടിപ്പുരപണിത് ഭദ്രകാളിയെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. പ്രധാന ശ്രീകോവിലില്‍ ഭദ്രകാളി വടക്കോട്ടാണ് ദര്‍ശനം. മൂന്നുവര്‍ഷത്തിലൊരിക്കലാണ് ഇവിടെ പ്രധാന ഉത്സവമായ കാളിയൂട്ട് നടക്കുന്നത്. കുംഭം അവസാനം തുടങ്ങി മേടം പത്തിന് അവസാനിക്കുന്നു.
ഉത്സവത്തിന്റെ ആദ്യനാള്‍ പുറത്തിറങ്ങുന്ന ദേവി മേടം പത്തിന് ദാരിക നിഗ്രഹത്തിനു ശേഷം ആറാട്ടു കഴിഞ്ഞേ ശ്രീകോവിലില്‍ കയറൂ. ഈ നാളുകളില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ദേവി ഇരിക്കുന്നത്. നാല് ദിക്കുകളിലും ദേവി, ദാരികന്‍ എന്ന അസുരനെ തിരയുന്ന ചടങ്ങാണ് ദിക്കുബലി. ഇതിനായി ഇറങ്ങുന്ന ദേവിക്ക് ഭക്തര്‍ വീടുകളില്‍ പ്രത്യേകം തയ്യാറാക്കിയ പുരയില്‍ ഇരുത്തി പൂജ നല്‍കുന്നു. ദിക്കുബലി കഴിഞ്ഞെത്തിയാല്‍ ദേവീ സന്നിധിയില്‍ കളങ്കാവല്‍, പപ്പരുകളി, മാറ്റുവീശ് ചടങ്ങുകള്‍ നടക്കും. പിന്നീട് ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം തയ്യാറാക്കിയ അണിയറപ്പുരയില്‍ ദേവി വിശ്രമിക്കും. ദാരികനെ കണ്ടെത്താനുള്ള മാര്‍ഗം അവിടെയിരുന്നാണ് ആലോചിക്കുക…
നിലം തൊടാതെ പറണേറ്റ്
മേടം ഒന്നിന് കൊടിയേറുമ്പോള്‍ ‘നല്ലിരിപ്പ് നാള്‍’ ആരംഭിക്കുന്നു. ഒന്‍പതാം നാളില്‍ അരുളപ്പാടിനെ തുടര്‍ന്ന് ആകാശത്തിനും ഭൂമിക്കും ഇടയില്‍ ദേവി ദാരികനെ അന്വേഷിച്ചിറങ്ങുന്നു. ഇതാണ് പ്രസിദ്ധമായ പറണേറ്റ് ചടങ്ങ്. നാല് തെങ്ങിന്‍ തടി തെങ്ങോളം ഉയരത്തില്‍ നാട്ടിയാണ് പറണ് നിര്‍മ്മിക്കുന്നത്. ദേവിയുടെ പറണിന് കുറച്ച് മാറി തെക്ക് ദിശയില്‍ ദാരികന് പറണ് പണിയുന്നു. ദേവിയുടെ പറണിന്റെ പകുതിയോളം ഉയരമേ ഇതിന് കാണുകയുള്ളു. പത്തടി അകലത്തില്‍ നാല് തെങ്ങുകള്‍ നാട്ടി അതിനുമുകളില്‍ പലക നിരത്തിയാണ് പറണ് കെട്ടുന്നത്. പറണിന് എഴുപത്തിയഞ്ച് അടിയോളം ഉയരം വരും.
പറണിലേക്ക് കയറാന്‍ കമുകുകൊണ്ടൊരു ഏണിയും ഉണ്ടാകും. പറണുകള്‍ക്ക് മുകളിലിരുന്നാണ് പോര്‍വിളി . ഇതിനെ തോറ്റംപാട്ട് എന്ന് പറയുന്നു. അങ്ങനെ അവസാനപോരില്‍ ദാരികന്‍ ദേവിയെ ഭൂമിയില്‍ വച്ചുള്ള യുദ്ധത്തിനായി വെല്ലുവിളിക്കുന്നു.
നിലത്തില്‍പോരിന്റെ ശൗര്യം
തുടര്‍ന്ന് പറണില്‍ നിന്നും ഇറങ്ങിയ ദേവി പുലര്‍ച്ചെ യുദ്ധത്തിന് സജ്ജയാവുന്നു. ഭദ്രകാളിയും ദാരികനും മേടം പത്തിന് (പത്താമുദയത്തില്‍) ഏറ്റുമുട്ടുന്നു. ഇതാണ് നിലത്തില്‍ പോര്. ആദ്യത്തെ നാല് പോരില്‍ ദാരികനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിന്റെ കാരണം കണ്ടെത്തുന്ന ദേവി ദാരികന്റെ ശക്തി സ്രോതസ്സായ മണിമന്ത്രം കരസ്ഥമാക്കി ദാരികനെ അഞ്ചാം പോരില്‍ തളര്‍ത്തുന്നു. തുടര്‍ന്ന് പരാജയ ഭീതി കാരണം ദാരികന്‍ രണഭൂമിയില്‍ വച്ച് ആറാമത്തെ പോരില്‍ മാപ്പിരക്കുന്നു. കോപാകുലയായ ദേവി ഏഴാമത്തെ പോരില്‍ ദാരികന്റെ തലയറുത്ത് ബ്രഹ്മസ്ഥാനത്ത് സമര്‍പ്പിക്കുന്നു. തുടര്‍ന്ന് അവിടെ വിശ്രമിക്കുന്നു. അതുകഴിഞ്ഞ് വെളളായണി കായലില്‍ ആറാട്ട് നടക്കും. ‘വാത്തി’ (കാളീക്ഷേത്രങ്ങളിലെ അബ്രാഹ്മണപൂജാരിമാര്‍) കുടുംബത്തിലെ പെണ്‍കുട്ടിയായിരിക്കും അമ്മയ്‌ക്ക് ആറാട്ടിനുള്ള വെള്ളംകോരി കൊടുക്കുന്നത്.
ഇതൊരു വിശേഷചടങ്ങാണ്. നൂറ്റിയൊന്നു കലശംകൊണ്ട് ആറാടികഴിഞ്ഞാല്‍ താലപ്പൊലിയെന്തിയ ബാലികമാരാല്‍ ആനയിച്ച് അമ്മയുടെ മടക്ക യാത്ര തുടങ്ങും. വരുന്ന വഴിക്ക് തട്ടുപൂജയുമുണ്ടാകും. ക്ഷേത്രത്തിന് മൂന്നുവലം വച്ച് അമ്മയെ അകത്തേയ്‌ക്ക് എഴുന്നള്ളിക്കുന്നതോടെ ഉത്സവചടങ്ങുകള്‍ അവസാനിക്കും.
* ഭദ്രകാളിയുടെ തിരുമുഖം വരിക്കപ്ലാവിന്റെ തടിയില്‍ കൊത്തിയെടുത്തുണ്ടാക്കുന്ന വിഗ്രഹമാണ് മുടി. മുടികള്‍ പ്രതിഷ്ഠിച്ചിട്ടുള്ള കോവിലുകളാണ് മുടിപ്പുരകള്‍.
















