തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം രൂപ കൂടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവദിച്ചു. ഇതോടെ പരിപാടിയുടെ ഈവന്റ് മാനേജ്‌മെന്റ് ചുമതലയുണ്ടായിരുന്ന സൊസൈറ്റിക്ക് ഇതുവരെ നൽകിയ ആകെ തുക 3.69 കോടി രൂപയായി.
എന്നാൽ, ചെലവായ മുഴുവൻ തുകയും ലഭിക്കണമെന്ന നിലപാടിൽ സൊസൈറ്റി ഉറച്ചുനിൽക്കുന്നത് ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. പരിപാടിക്കായി ആകെ 7 കോടി രൂപ ചെലവായെന്നും ഈ തുക മുഴുവൻ ലഭിക്കണമെന്നുമാണ് വാദം.
ഇനി പരമാവധി 1.06 കോടി രൂപ മാത്രമേ നൽകാൻ കഴിയൂ എന്നാണ് സർക്കാർ നിലപാട്. സ്പോൺസർഷിപ്പ് തുക പൂർണ്ണമായി ലഭിച്ച ശേഷം മാത്രമേ ബാക്കി തുക കൈമാറൂ എന്നും ബോർഡ് അറിയിച്ചു. പരിപാടിക്കായി വലിയ തുക സ്പോൺസർഷിപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും ദേവസ്വം ബോർഡിന് ഇതുവരെ ലഭിച്ചത് 3.85 കോടി രൂപ മാത്രമാണ്. സംഗമം കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും സാമ്പത്തിക ഇടപാടുകൾ തീർപ്പാക്കാത്തത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
















