കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മൂന്നുപേർക്ക് പാമ്പുകടിയേറ്റു. കോഴിക്കോട് പേരാമ്പ്ര കണ്ണിപ്പൊയിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലി (36), താമരശ്ശേരി പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ (22), തിരുവനന്തപുരം പെരുംകുഴി സ്വദേശി ഭുവന ചന്ദ്രൻ എന്നിവർക്കാണ് കടിയേറ്റത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് അഞ്ജലിയെ കടിച്ചത്.
അഞ്ജലി പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതി അപകടനിലതരണം ചെയ്തിട്ടുണ്ടെന്നും വീട്ടുകാർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അൻസാറിന് പാമ്പ് കടിയേറ്റത്. കിടക്കയിൽ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്. ഇയാളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയിരുന്നു. കുറ്റ്യാടി മേത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിലാണ് സംഭവം. ശംഖുവരയൻ ഇനത്തിൽപെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്ന് പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങുന്ന കിടക്കയിലാണ് വീട്ടുകാർ ആദ്യം പാമ്പിനെ കണ്ടത്. കിടക്കയിൽ തലയിണ വയ്‌ക്കുന്ന ഭാഗത്തായിരുന്നു പാമ്പ്. ഭുവന ചന്ദ്രന് ആന്റിവെനം നൽകി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനുപിന്നാലെ തൊട്ടടുത്ത മുറിയിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ശുചിമുറിയിൽ കയറിയപ്പോൾ അവിടെനിന്നും ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പിനെ കിട്ടി. ഇതോടെയാണ് അയൽക്കാരുടെ സഹായത്തോടെ വീട്ടിൽ പരിശോധന നടത്തിയത്. ആകെ അഞ്ച് പാമ്പുകളെയാണ് കണ്ടത്. തേച്ച ചുമരുകളും ഭംഗിയായി ടൈൽസിട്ടതുമായ വീടാണിത്. എന്നിട്ടും വിഷമുള്ള പാമ്പുകളെ കണ്ടതിന്റെ അമ്പരപ്പിലാണ് വീട്ടുകാർ.















