കോഴിക്കോട്: സെൻസസുമായി സഹകരിക്കില്ലെന്ന് കൊടുവള്ളി നഗരസഭ. ഇതുസംബന്ധിച്ച പ്രമേയം നഗരസഭ പാസാക്കി. എൻപിആർ വിവരശേഖരത്തിന് നിർദേശം നൽകിയ ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാനും മറ്റൊരു ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാൻ ശുപാർശ നൽകാനും നഗരസഭായോഗം തീരുമാനിച്ചു.
ഹെഡ് ക്ലാർക്ക് ഹസൻകുട്ടിയെയാണ് നഗരസഭ സസ്‌പെന്റ് ചെയ്തത്. നഗരസഭാ സൂപ്രണ്ട് മധുവിനെ സസ്‌പെന്റ് ചെയ്യാനാണ് ശുപാർശ നൽകിയിരിക്കുന്നത്. സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്യാൻ നഗരസഭയ്‌ക്ക് അധികാരമില്ലെന്നും തദ്ദേശഭരന വകുപ്പിനോട് സസ്‌പെൻഷന് ശുപാർശ നൽകുകയുമാണ് ചെയ്തതെന്നും അംഗങ്ങൾ വ്യക്തമാക്കുന്നു.
ദേശീയ പൗരത്വ രജിസ്റ്ററും സെൻസസും വെവ്വേറെയാണെന്നും, രണ്ടിനുമായി ശേഖരിക്കുന്ന വിവരങ്ങൾ പരസ്പരം ഉപയോഗിക്കില്ലെന്നും കാണിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഉത്തരവ് ഇറക്കും വരെ സെൻസസ് നടപടികൾ നിർത്തിവയ്‌ക്കുമെന്നാണ് നഗരസഭയുടെ പ്രമേയം. പ്രകടമായി പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രസ്താവന നടത്തുമ്പോഴും സർക്കാർ രഹസ്യമായി എൻപിആറിന് വേണ്ടി നിർദേശം നൽകുകയാണെന്ന് നഗരസഭാ വൈസ് ചെയർമാൻ എ.പി മജീദ് ആരോപിച്ചു.
















