കൊച്ചി: തൃപ്പൂണിത്തുറ നടക്കാവ് ഭഗവതീ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കിഴക്കേകര കരയോഗം ഭാരവാഹികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നാല് പേരെയാണ് ഉദയംപേരുർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വെടിക്കെട്ട് നടത്തിയ കരാറുകാർ ഒളിവിൽ പോയി. ചാലക്കുടിയിലെ സ്റ്റീഫൻ ഫയർ വർക്സാണ് വെടിക്കെട്ട് നടത്തിയത്.
സ്ഫോടകവസ്തു വിഭാഗം നടത്തിയ പ്രാഥമിക പരിശോദനയിൽ വെടിക്കെട്ട് നടത്തിയത് ചട്ടങ്ങൾ പാലിച്ചല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. റോഡിൽ നിന്നും 15 മീറ്റർ മാത്രം അകലെയാണ് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നത്. 100 മീറ്റർ അകലം പാലിക്കണമെന്നാണ് ചട്ടം. വെടിക്കെട്ട് നടത്തിയവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമിട്ടുകൾ വേണ്ട രീതിയിൽ നിലത്ത് ഉറപ്പിക്കാത്തതാണ് ഇവ മറിഞ്ഞു വീഴാൻ കാരണമായത്. അപകടത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന വെടിക്കെട്ട് ഉപേക്ഷിച്ചിട്ടുണ്ട്.
താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായാണ് വെടിക്കെട്ട് നടത്തിയത്. അപകടത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. വെടിക്കെട്ടിന്റെ അവസാനം കൂട്ടപൊരിച്ചിലിനിടെ ഒരു അമിട്ട് ചരിഞ്ഞു 100 മീറ്റർ ദൂരെ ആൾക്കൂട്ടത്തിനിടയിൽ വന്നു പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദയംപേരൂർ സ്വദേശിനി വിമലയെ വിദഗ്ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കാലിനാണ് പരിക്കേറ്റത്. 10 പേർ കളമശേരി മെഡിക്കൽ കോളേജിലും 6 പേർ തൃപ്പൂണിത്തുറയിലെ ആശുപത്രിയിലും ചികിത്സയിലാണ്.
വെടിക്കെട്ടു നടത്തുന്നതിനായി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ശേഷമായിരുന്നു അനുമതി നേടിയതെന്നും സൂചന ലഭിക്കുന്നുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമായതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസും ദേവസ്വം അധികൃതരും.
















