കലാപത്തിന് കോപ്പുകൂട്ടാനുള്ള മാനസികാവസ്ഥയുള്ളവര്‍ക്ക് എന്തും ആയുധമാണെന്ന് പറയാറുണ്ട്. ഏതാണ്ട് അതുപോലെയാണ് ഇന്ന് ഇന്ത്യയിലെ സ്ഥിതിഗതികള്‍. പൗരത്വ നിയമ ഭേദഗതി നിലവില്‍ വന്നതോടെ നടേ സൂചിപ്പിച്ചവര്‍ ഊര്‍ജസ്വലരായി. അവര്‍ക്ക് വേണ്ടതൊക്കെ ഒരുക്കിക്കൊടുക്കാന്‍ തല്‍പ്പര രാഷ്‌ട്രീയ കക്ഷികളും അഹമഹമികയാ രംഗത്തുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേരേ സ്വയം കണ്ണും വായും മൂടിക്കെട്ടിയ കുത്തക മാധ്യമങ്ങളും വിധ്വംസകരുടെ സഹായത്തിനുണ്ട്.
ഇതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ദിനംപ്രതി പുറത്തുവരികയാണ്. ഏറ്റവും ഒടുവില്‍ കലാപത്തിന് സൗകര്യങ്ങള്‍ നല്‍കാനായി ഒരു മുസ്ലിം തീവ്രവാദ സംഘടന കോടികളാണ് ഒഴുക്കിയിരിക്കുന്നതെന്ന വാര്‍ത്ത വന്നിരിക്കുന്നു. 120 കോടി രൂപയാണ് എഴുപത്തിമൂന്ന് അക്കൗണ്ടുകളിലൂടെ കൈമറിഞ്ഞത്. ഇക്കാര്യം അക്കൗണ്ടുകള്‍ നിരീക്ഷിച്ച് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി. രാജ്യത്തിന്റെ ക്രമസമാധാന നില അട്ടിമറിച്ച് കലാപമുണ്ടാക്കാനും അതുവഴി വിദ്രോഹ ശക്തികള്‍ക്ക് സൈ്വര വിഹാരത്തിന് അവസരമൊരുക്കാനുമാണ് ശ്രമം.
കേന്ദ്ര ഭരണം പോയതോടെ പരിഭ്രാന്തിയിലായ കോണ്‍ഗ്രസും അവരുടെ ഒത്താശക്കാരും അവസരത്തിന് കാത്തിരിക്കുകയായിരുന്നു. അക്ഷമരായ അവരുടെ മുമ്പിലേക്ക് പൗരത്വ നിയമ ഭേദഗതി എത്തിയതോടെ സ്ഥിതിഗതികള്‍ മാറി മറിയുകയായിരുന്നു. നിയമത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുകയെന്ന ക്രിയാത്മക പ്രവൃത്തിയിലേക്കല്ല അവര്‍ തിരിഞ്ഞത്. മറിച്ച് ന്യൂനപക്ഷമുള്‍പ്പെടെയുള്ളവരില്‍ ആശങ്കയും ഭയവും കുത്തിനിറയ്‌ക്കാന്‍ ഉത്സാഹിക്കുകയായിരുന്നു. അഖണ്ഡ ഭാരത സങ്കല്‍പ്പത്തില്‍ നിന്ന് ഛിദ്ര ഭാരത വികാരത്തിലേക്ക് ആളുകളെ നയിക്കാനാണ് ശ്രമിച്ചത്. അവസരം കാത്തിരുന്ന വിദ്രോഹ ശക്തികളും അവര്‍ക്കൊപ്പം ചേര്‍ന്നു. ഒരു രാജ്യത്തെ എങ്ങനെയാണ് നാശത്തിലേക്ക് കൂപ്പുകുത്തിക്കുക എന്നതിന്റെ നേര്‍ക്കാഴ്ചയാണ് അടുത്തിടെയുള്ള സംഭവഗതികളിലൂടെ തെളിഞ്ഞു വരുന്നത്.
അതിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് മുസ്ലിം തീവ്രവാദ സംഘടന 120 കോടി രൂപ അക്രമ സംഭവങ്ങള്‍ക്കായി ഒഴുക്കിയെന്നത്! മാത്രമോ, നിലയും വിലയും പേരും പദവിയും ഉണ്ടെന്ന് കരുതുന്നവര്‍ സംശയാസ്പദ വഴിയിലൂടെ ലക്ഷങ്ങളാണ് കൈപ്പറ്റിയത്. ഇത്തരക്കാര്‍ പൗരത്വ നിയമ ഭേദഗതിയെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാന്‍ രണോത്സുകരായി രംഗത്തുണ്ട്. ഇവര്‍ പറയുന്നതെന്തും വേദവാക്യമായി കരുതുന്നവര്‍ ആയുധവുമായി തെരുവില്‍ ഏറ്റുമുട്ടുകയാണ്. വാങ്ങിയ പണത്തിന് ഉപകാരസ്മരണയുമായി ഇത്തരം നേതാക്കള്‍ നാടൊട്ടുക്കും കവല പ്രസംഗം നടത്തുകയും ചെയ്യുന്നു.
അതീവ ഗുരുതരമായ പ്രതിസന്ധിയില്‍ നിന്ന് കര കയറണമെങ്കില്‍ കോടികളുടെ ഒഴുക്കും അതിന്റെ വിനിയോഗവും കര്‍ക്കശമായി അന്വേഷിക്കണം. ഇത്തരം തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് പണം കൈപ്പറ്റുന്ന കലാ-സാംസ്‌കാരിക-സാമൂഹിക-രാഷ്‌ട്രീയ സംഘടനകളും നായകരും ദൈവത്തിന്റെ നാട്ടില്‍ അനവധിയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ തൊണ്ട തുറന്നവരുടെ പിന്നാമ്പുറം ചികഞ്ഞാല്‍ ഇക്കാര്യം വ്യക്തമാവും. കത്വയില്‍ നിര്‍ഭാഗ്യ സംഭവം നടന്നപ്പോള്‍ കേരളത്തിലെ ക്ഷേത്രത്തില്‍ ശയന പ്രദക്ഷിണത്തിന് തയാറായവരുടെ മാനസികാവസ്ഥ ആര്‍ക്കാണ് മനസ്സിലാവാത്തത്?
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഗര്‍ജിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മാധ്യമപ്പടയും അക്രമത്തിന് പണമൊഴുക്കുന്നവരെക്കുറിച്ച് വായ തുറക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ദേശദ്രോഹത്തിന് കൈത്താങ്ങു നല്‍കുന്ന നയം സ്വീകരിക്കുന്ന അത്തരക്കാര്‍ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ക്ക് അവസരം കൊടുക്കുന്നേയില്ല. അഥവാ കൊടുത്താല്‍ പറയാന്‍ അനുവദിക്കുന്നില്ല. മാധ്യമങ്ങളുടെ അജണ്ടയും വിദ്രോഹികളുടെ വഴിയും ഒന്നായിപ്പോവുന്നോ എന്ന സംശയം നിഷ്പക്ഷമതികള്‍ ഉയര്‍ത്തുന്നുണ്ട്. എക്കാലത്തും ഇങ്ങനെയൊക്കെ ചെയ്യാനാവുമെന്നാണ് കരുതുന്നതെങ്കില്‍ ഹാ, കഷ്ടം! എന്നേ പറയാനുള്ളൂ. അതിനൊപ്പം അക്രമത്തിന് ആളും അര്‍ഥവും നല്‍കിയവരെ കണ്ടെത്തുകയും അവരുടെ പണത്തിന്റെ ഉറവിടം വെളിച്ചത്തു കൊണ്ടുവരികയും ചെയ്താല്‍ സ്ഥിതിഗതികള്‍ താമസംവിനാ പൂര്‍വാവസ്ഥ പ്രാപിക്കും.
















