രാജ്യം എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിച്ചത് മുമ്പെങ്ങുമില്ലാത്ത വിധം ഒരു മാറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യുന്ന പൗരത്വ നിയമ ഭേദഗതി അക്ഷരാര്‍ത്ഥത്തില്‍ വേറിട്ടൊരു കാഴ്ചയ്‌ക്കാണ് വഴിയൊരുക്കിയത്. ഭാരതത്തിന്റെ ഭരണഘടനയല്ല, മതഗ്രന്ഥങ്ങളാണ് തങ്ങള്‍ക്ക് ആധാരമെന്നും മലപ്പുറത്ത് ഭാരതത്തിന്റെ ദേശീയപതാകയല്ല, പാക്കിസ്ഥാന്റെ പതാകയുയര്‍ത്തുമെന്നും പറഞ്ഞവര്‍ ഒടുവില്‍ ദേശീയതയുടെ വഴിയേ തിരിഞ്ഞ മനോഹരമായ കാഴ്ച. പൗരത്വ നിയമ ഭേദഗതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നതിനായി കേരളത്തിലെ മുസ്ലിം പള്ളികളിലും ക്രിസ്ത്യന്‍ പള്ളികളിലും ദേശീയ പതാകയുയര്‍ന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഭരണഘടനയുടെ ആമുഖം വായിക്കുവാനും അവര്‍ തയാറായി. ഇതൊരു നിസാരകാര്യമല്ല. പ്രതിഷേധിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെങ്കിലും ദേശീയതയുടെ ചിന്താധാരയില്‍ ഊന്നിയുള്ളതായിരുന്നു അതെന്നതാണ് ശ്രദ്ധേയം. രാജ്യത്ത് പൗരത്വ നിയമ ഭേദഗതി ആരെതിര്‍ത്താലും നടപ്പില്‍ വരുത്തുമെന്ന് ആര്‍ജ്ജവത്തോടെ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും തീര്‍ച്ചയായും ഇതില്‍ അഭിമാനിക്കാം. എല്‍ഡിഎഫ്, യുഡിഎഫ് അണികളുടെ കൂടി പങ്കാളിത്തത്തോടെ തീര്‍ത്ത മനുഷ്യ മഹാശൃംഖലയിലും ഉയര്‍ന്നു കേട്ടത് ഭരണഘടനയുടെ ആമുഖം.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള കലാപ ആഹ്വാനങ്ങളുടെ ഭാഗമായി ഭരണഘടനയില്‍ വിശ്വാസമില്ലെന്നും അതിനാല്‍ അത് കത്തിക്കണമെന്നും മറ്റും വാട്‌സ്ആപ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തവര്‍, ഇന്ന് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കില്‍ അത് മോദി സര്‍ക്കാരിന്റെ വിജയം തന്നെയാണ്. തങ്ങളുടെ രാജ്യ സ്‌നേഹം പരസ്യമാക്കേണ്ടതില്ല, പ്രകടിപ്പിക്കേണ്ടതില്ല എന്ന് വാദിച്ചവര്‍ തന്നെ ത്രിവര്‍ണ പതാക കൈകളിലേന്തുന്നു. സിനിമ തിയേറ്ററുകളില്‍ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്തവര്‍ പോലും ഏറ്റവും വലിയ ദേശീയവാദികളായി നിരത്തുകളില്‍ എത്രനേരം വേണമെങ്കിലും നില്‍ക്കാന്‍ തയാറാവുന്നു. നിരന്തരം ദേശീയതയെ അപമാനിക്കുകയും വികലമായി ചിത്രീകരിക്കുകയും ചെയ്യുന്നവരെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ദേശീയ പൗരത്വ നിയമ ഭേദഗതിക്കായി എന്ന വസ്തുതയെ നാം അംഗീകരിക്കണം. പക്ഷേ ഭാരതത്തിന്റെ ഭരണഘടന കത്തിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന പാക്കിസ്ഥാന് വേണ്ടി കൂടിയാണല്ലോ ഇവിടെ നിന്ന് മുറവിളികള്‍ ഉയരുന്നത് എന്നതാണ് മറ്റൊരു വിചിത്രമായ സംഗതി. എന്നാല്‍ ഒരു യഥാര്‍ഥ ഇന്ത്യക്കാരന്‍ ഒരിക്കലും പാക്കിസ്ഥാന്റെ ആഹ്വാനം ചെവിക്കൊള്ളില്ല.
ദേശബോധം എന്നത് വില കൊടുത്താല്‍ കിട്ടുന്നതോ ഭരണഘടനയുടെ ആമുഖം വായിച്ചാല്‍ കിട്ടുന്നതോ ആയ ഒന്നല്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. അത് ഏതൊരു ഇന്ത്യക്കാരന്റെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. അതുകൊണ്ടാണ് വന്ദേമാതരവും ജനഗണമനയും കേള്‍ക്കുമ്പോള്‍ അവന്റെ ഞരമ്പുകളില്‍ ചോര തിളയ്‌ക്കുന്നതും. ലോകത്തിന്റെ ഏത് കോണില്‍ പോയാലും ഒരു ഇന്ത്യന്‍ പൗരന്‍ അതില്‍ ആത്മാഭിമാനം കൊള്ളും.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടന, ആ രാജ്യത്തെ ജനതയുടെ ജീവനും സ്വത്തിനും ആത്മാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും എല്ലാം വളരെ വില കല്‍പിക്കുന്ന ഒന്നാണ്. ആ ഭരണഘടനയുടെ അന്തസ്സത്തയെയാണ് ചിലര്‍ ചേര്‍ന്ന് പ്രതിഷേധമെന്ന പേരില്‍ തെരുവില്‍ ചോദ്യം ചെയ്യുന്നത്. ഭാരതം സ്വതന്ത്ര റിപ്പബ്ലിക്കായതിന് ശേഷം ഇവിടത്തെ സമത്വത്തിനും സാഹോദര്യത്തിനും ഒന്നും ഒരു കോട്ടവും സംഭവിച്ചിട്ടുമില്ല. എന്നാല്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ഥികള്‍ക്ക് ഇവിടെ പൗരത്വം നിഷേധിക്കുന്നു എന്ന പേരുപറഞ്ഞ് രാജ്യത്തെ മുസ്ലിം ജനതയെ തെറ്റിദ്ധരിപ്പിച്ച് ഇത്ര നാളും കാത്തുസൂക്ഷിച്ച മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തേണ്ടത് രാജ്യസ്‌നേഹികളുടെ ഉത്തരവാദിത്തമാണ്.
ഇതേ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, ഏകീകൃത സിവില്‍ കോഡിനെയും സമത്വവാദികള്‍ പൂര്‍ണ മനസ്സോടെ തന്നെ സ്വീകരിക്കുമെന്ന് കരുതാം. അന്നും മതന്യൂനപക്ഷങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ ഭരണഘടനയെ മാറോടണയ്‌ക്കുമെന്നും പ്രത്യാശിക്കാം. എതിര്‍പ്പുമായി മനുഷ്യ മഹാശ്യംഖലകള്‍ ഒന്നും അന്ന് രൂപപ്പെടാതിരിക്കട്ടെ.
















