വടകര: കൂടത്തായി കൊലപാതക പരമ്പരയില്‍ ആല്‍ഫിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ജോളി, എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരാണ് പ്രതികള്‍. ഷാജുവിനെ വിവാഹം ചെയ്താല്‍ പെണ്‍കുട്ടിയെന്ന നിലയില്‍ ആല്‍ഫിന്‍ ജോളിക്ക് ബാധ്യതയാകുമെന്ന ധാരണയാണ് കൊല നടത്താന്‍ കാരണമായതെന്ന് ഇന്നലെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ആല്‍ഫിനെയും പിന്നീട് രണ്ടു വര്‍ഷത്തിന് ശേഷം സാജുവിന്റെ ആദ്യ ഭാര്യയുമായ സിലിയേയും കൊലപ്പെടുത്തിയ ശേഷമാണ് പ്രതിയായ ജോളിയെ സാജു വിവാഹം കഴിച്ചത്. സിലിയുടെ വീട്ടില്‍ നടന്ന ആഘോഷ പരിപാടിയില്‍ ആല്‍ഫിനു നല്‍കിയ ബ്രെഡില്‍ സയനൈഡ് പുരട്ടി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്നായിരുന്നു ജോളി എല്ലാവരോടും പറഞ്ഞത്. ഈ സമയത്ത് കുട്ടി വല്ലാതെ കരഞ്ഞതായി സാക്ഷികള്‍ പറഞ്ഞിരുന്നു. മൂന്ന് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷമാണ് കുട്ടി മരിച്ചത്. ജോളിയുടെ വാനിറ്റി ബാഗില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച സയനൈഡാണ് ബ്രെഡില്‍ പുരട്ടിയത്. സംഭവത്തിനു ശേഷം ജോളി വിരലിലുണ്ടായിരുന്ന സയനൈഡ് അവശിഷ്ടങ്ങള്‍ കഴുകി വൃത്തിയാക്കി.
129 സാക്ഷികളെയും 130 രേഖകളുമാണ് ഹാജരാക്കിയത്. ഈ കേസിലെ ഒന്നാം സാക്ഷി റോജോ തോമസും പ്രധാന സാക്ഷി സിലിയുടെ സഹോദരി ഹാന്‍സിയുമാണ്. അഞ്ചു ഡോക്ടര്‍മാരും സാക്ഷികളായുണ്ട്. ഇന്നലെ തലശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനായത് വലിയ നേട്ടമാണെന്ന് എസ്പി കെ.ജി. സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താമരശ്ശേരി ഡിവൈഎസ്പി റസാഖ്, തിരുവമ്പാടിസിഐ ഷൈജു, കൊടുവള്ളി എസ്‌ഐ സതീഷ്‌കുമാര്‍, തിരുവമ്പാടി എസ്‌ഐ എം.ടി. അഷറഫ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
















