തിരുവനന്തപുരം: പൊതുപ്രവര്‍ത്തകരായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് ഇടത് സംസ്‌കാരിക പ്രവര്‍ത്തകര്‍. രണ്ട് പൊതു പ്രവര്‍ത്തകര്‍ ഏഴര വര്‍ഷത്തിലധികമായി കേസില്‍ ശിക്ഷ അനുഭവിച്ചിട്ടും അവര്‍ നാടു കടത്തപ്പെട്ട നിലയിലാണ് കഴിയുന്നത്. ഇത് നീതി നിഷേധമാണെന്നും ഇവര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.
സമാനതകളില്ലാത്ത നീതി നിഷേധമാണ് കാരായി രാജനോടും ചന്ദ്രശേഖരനോടും ചെയ്യുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടേയും ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇടത് സംസ്‌കാരിക പ്രവര്‍ത്തകരു ഇരുവരേയും അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കാരായി രാജനേയും ചന്ദ്രശേഖരനേയും തെറ്റുകാരനല്ലെന്ന് തെളിഞ്ഞിട്ടും ഇവരെ സ്വന്തം നാട്ടില്‍ കാല് കുത്താന്‍ അനുവദിക്കാതെ കൊച്ചിയില്‍ തന്നെ തളിച്ചിട്ടിരിക്കുകയാണ് പരിഷ്‌കൃത സമൂഹത്തിന് ചേരുന്ന നടപടിയല്ല. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണ് ഇത്.
കാരായി രാജനും ചന്ദ്രശേഖരനും പ്രതിചേര്‍ക്കപ്പെട്ട ഫസല്‍ വധക്കേസിലെ പ്രതികള്‍ ഇവരല്ല. യഥാര്‍ത്ഥ പ്രതികള്‍ മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയില്‍ കുറ്റം സമ്മതിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് സിബിഐ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പുനരന്വേഷണത്തിന് തയ്യാറായിട്ടില്ല. മാത്രമല്ല ഇവരെ സ്വന്തം കുടുംബത്തില്‍ തിരച്ചു പോകു അനുവദിക്കുന്നില്ല. മക്കളുടെ വിവാഹത്തില്‍ പോലും അതിഥിയെ പോലെയാണ് പങ്കെടുത്തത്. അത്യന്തം വിഷമകരമാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ അറിയിച്ചു.
നാടുകടത്തപ്പെട്ട കാരായി രാജനും ചന്ദ്രശേഖരനും എങ്ങനെ ജീവിക്കുന്നു. അവരെ ആരാണ് സംരക്ഷിക്കുന്നത് എന്നിവയെല്ലാം ഉറപ്പ് വരുത്താനുള്ള ബാധ്യത ഉത്തരവാദിത്തപ്പെട്ടവര്‍ക്കുണ്ട്. തെറ്റായി പ്രതിചേര്‍ക്കപ്പെട്ട സംഭവങ്ങള്‍ ഇതിനുമുമ്പും രാജ്യത്തുണ്ടായിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ തൊഴിയൂരില്‍ നടന്ന കൊലപാതക കേസില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിനുശേഷമാണ് ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടത്. ആ കേസിന്റെ പുനരന്വേഷണത്തിലാണ് നിരപരാധികള്‍ക്ക് നീതി ലഭിച്ചത്. തലശ്ശേരിയിലെ ഫസല്‍ കേസിലും പുനരന്വേഷണം ആവശ്യമാണ്.
നാളെ ഇതേ അവസ്ഥ ആര്‍ക്കും വരാം. ആരെയും പ്രതിയാക്കി ഇതുപോലെ നാടുകടത്തുകയും പീഢിപ്പിക്കുകയും ചെയ്യാം. ഇക്കാര്യത്തില്‍ നീതിപീഠം ഇടപെടണം. യുക്തമായ നടപടി ഉറപ്പ് വരുത്തണം. ഇനിയും മനുഷ്യാവകാശലംഘനം ഉണ്ടാവരുതെന്നും നീതി പ്രകാശിപ്പിക്കപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഡോ. കെ.എന്‍. പണിക്കര്‍, വൈശാഖന്‍, ഷാജി എന്‍. കരുണ്‍, കമല്‍, കെ.ഇ.എന്‍, അശോകന്‍ ചരുവില്‍, ടി.ഡി. രാമകൃഷ്ണന്‍, ഖദീജ മുംതാസ്, കെ.പി. മോഹനന്‍, വി.കെ. ജോസഫ്, മ്യൂസ് മേരി, ഇ.പി. രാജഗോപാലന്‍, എം.എം. നാരായണന്‍, ഡോ. പി.കെ. പോക്കര്‍, കരിവെള്ളൂര്‍ മുരളി, ജി.പി. രാമചന്ദ്രന്‍, മുരളി നാഗപ്പുഴ, എം.കെ. മനോഹരന്‍, ജിനേഷ് കുമാര്‍ എരമം, വിനോദ് വൈശാഖി തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രസ്താവന ഇറക്കിയിട്ടുള്ളത്.
















