തിരുവനന്തപുരം: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ പങ്കെടുത്തത് പത്തു പേര്‍ മാത്രം. സെന്‍സസ് നടപടികള്‍ക്കായുള്ള പട്ടികയില്‍ ഇല്ലാത്ത ചോദ്യങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭായോഗം ചേര്‍ന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്നും എംപിമാര്‍ വിട്ടു നില്‍ക്കുന്നത്.
ബജറ്റ് അവതരണത്തിന് ദിവസങ്ങള്‍മാത്രം ശേഷിക്കേ ഇവിടെ ബജറ്റില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചാണ് മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്കു വിളിച്ചത്. ധനമന്ത്രാലയത്തിന്റെ ബജറ്റ് അച്ചടിഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് പിണറായി വിജയന്‍ യോഗം വിളിക്കുന്നതും നടത്തുന്നതും. അതുകൊണ്ടാണോ യോഗത്തില്‍ നിന്നും ഇവര്‍ വിട്ടു നിന്നതെന്നും സംശയമുണ്ട്.
റെയില്‍വേ വികസനം, ജിഎസ്ടി നഷ്ടപരിഹാരം, പ്രളയസഹായം ഇങ്ങനെ ബജറ്റില്‍ ഉള്‍പെടേണ്ട കേരളത്തിന്റെ ആവശ്യങ്ങള്‍ എംപിമാരെ ധരിപ്പിക്കാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഇക്കാര്യത്തില്‍ എംപിമാരുടെ ഇടപെടല്‍ ഏതെങ്കിലും തരത്തില്‍ ഫലം കാണണമായിരുന്നെങ്കില്‍ നേരത്തെ യോഗം ചേരണമായിരുന്നു.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ എംപിമാരെ ഓര്‍മ്മപ്പെടുത്തുന്നതിനപ്പുറം ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ എംപിമാര്‍ക്കും കഴിയാറില്ല. യോഗത്തിലെ പങ്കാളിത്തത്തിലും രാഷ്‌ട്രീയം പ്രകടമാകാറാണ് പതിവ്. ഭരണകക്ഷിയില്‍ നിന്നുള്ള എംപിമാര്‍ സാധാരണ പങ്കെടുക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും മറ്റുള്ളവര്‍ വിട്ടുനില്‍കും. കേരളത്തിലെ 20 ലോക്‌സഭ എംപിമാരില്‍ ഒരാള്‍ മാത്രമാണ് ഭരണകക്ഷിയില്‍ നിന്നുള്ളത്.
സംസ്ഥാനത്തിന്റെ വികസന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നത് സംബന്ധിച്ചാണ് യോഗമെന്നാണം മുഖ്യസമന്ത്രി അറിയിച്ചിരുന്നത്. സംസ്ഥാനത്തു നിന്നുള്ള ലോക്സഭ- രാജ്യസഭ എംപിമാര്‍ക്കാണ് ക്ഷണം നല്‍കിയിരിക്കുന്നത്. ലോക്സഭയില്‍ 20, രാജ്യസഭയില്‍ ഒമ്പതും അടക്കം ആകെ 29 എംപിമാരാണ് കേരളത്തില്‍ നിന്നും ഉള്ളത്. ബിജെപിയുടെ നോമിനേറ്റഡ് എംപി സുരേഷ് ഗോപിയും യോഗത്തിനെത്തിയില്ല.
എംപിമാരുടെ എണ്ണം കുറവായിരുന്നെങ്കിലും, മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.
















