തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നും നീക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. കോടതി മുമ്പാകെയുള്ള വിഷയങ്ങൾ നിയമസഭയിൽ പരാമർശിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരാമർശങ്ങൾ നീക്കിയില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ഗവണർ നിയമോപദേശവും തേടിയിട്ടുണ്ട്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയുടെ പരിധിയിൽ കൊണ്ടുവരുന്നത് ചട്ടലംഘനമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ പകർപ്പ് സർക്കാർ ഗവർണർക്ക് അയച്ചു കൊടുത്തത്.
പൗരത്വ നിയമത്തിനെതിരെ ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ കേരളം കേസ് കൊടുത്തത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇതുവരെ ഗവർണർക്ക് രേഖാമൂലം വിശദീകരണം നൽകിയിട്ടില്ല. ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ട് ഗവർണറെ കണ്ട് വിശദീകരിച്ചെങ്കിലും അദ്ദേഹം അത് തള്ളുകയായിരുന്നു.
നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോൾ ഗവർണർ സ്വന്തം അഭിപ്രായം കൂടി ചേർത്തു പറയാൻ സാധ്യതയുണ്ടെന്ന ആശങ്ക കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ പ്രകടിപ്പിച്ചിരുന്നു.
















