ആലപ്പുഴ: മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയ ശേഷം ഹൗസ്‌ബോട്ടുകളില്‍ പോലീസ് നടത്തിയ സുരക്ഷാ പരിശോധന പ്രഹസനമായി. പാതിരാമണലിന് സമീപം വ്യാഴാഴ്ച ഹൗസ് ബോട്ടില്‍ തീപിടിച്ച് അപകടം ഉണ്ടായ സാഹചര്യത്തിലാണ് ഇന്നലെ പോലീസ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച മുതല്‍ പോലീസ് പരിശോധന നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. അപകടത്തില്‍ നിന്ന് കൈക്കുഞ്ഞുങ്ങളടക്കം പതിമൂന്നു പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ജില്ലയില്‍ ആയിരത്തഞ്ഞൂറോളം ഹൗസ്‌ബോട്ടുകളാണുള്ളത്, ഇതില്‍ എഴുന്നുറോളം ഹൗസ്‌ബോട്ടുകള്‍ മാത്രമാണ് ലൈസന്‍സ് ഉള്‍പ്പടെ നിയമപരമായി പ്രവര്‍ത്തിക്കുന്നത്. പോലീസ് പരിശോധന നടത്തുമെന്ന് അറിഞ്ഞതോടെ അനധികൃത ബോട്ടുകള്‍ ഭൂരിഭാഗവും സ്ഥലം വിട്ടു.
അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല. എല്ലാവര്‍ഷവും ഹൗസ് ബോട്ടുകളുടെ ലൈസന്‍സ് പുതുക്കണം. സുരക്ഷാകാര്യങ്ങളിലടക്കം പരിശീലനം നേടിയ ജീവനക്കാര്‍ മിക്ക ബോട്ടുകളിലുമില്ല. വിനോദസഞ്ചാരികളുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് ബോട്ടുകളില്‍ ജിപിഎസ് സംവിധാനം കൊണ്ടുവന്നത്. ലൈസന്‍സുള്ള ബോട്ടുകള്‍ക്ക് മാത്രമാണ് അവ അനുവദിക്കുക. എന്നാല്‍ അനധികൃത ബോട്ടുകള്‍ക്ക് പിടിവീഴുമെന്ന് കണ്ടതോടെ ജിപിഎസ് സംവിധാനം അട്ടിമറിച്ചു. ബോട്ടുകള്‍ ഇന്‍ഷ്വര്‍ ചെയ്യണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല.
പ്രളയകാലത്തെ പ്രതിസന്ധികള്‍ക്കുശേഷം ഹൗസ്‌ബോട്ട് മേഖലയിലെ അപകടങ്ങള്‍ ടൂറിസം രംഗത്ത് ആശങ്ക സൃഷ്ടിക്കുന്നു. തീപ്പിടിത്തം, കൂട്ടിയിടി, സഞ്ചാരികള്‍ കായലില്‍ വീഴുന്ന അപകടം എന്നിവയാണ് സാധാരണ ഉണ്ടാകാറുള്ളത്. ഹൗസ്‌ബോട്ടുകകളുടെ വലിപ്പവും മുറികളുടെ എണ്ണവും അനുസരിച്ചുള്ള ലൈഫ് ബോയകളും ലൈഫ് ജാക്കറ്റുകളും ഇല്ലെന്നും പരാതികളുണ്ട്. അഗ്‌നിസുരക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമായി സ്ഥാപിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പാലിക്കാറില്ല. ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയുള്ളതിനാല്‍ പരിശോധന നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ല. ഹൗസ്‌ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും മൊബൈല്‍ ഫയര്‍ റസ്‌ക്യൂ യൂണിറ്റ് ജില്ലയ്‌ക്ക് അനുവദിക്കാന്‍ നടപടിയില്ല.
വേമ്പനാട്ട് കായലിലും മറ്റും ബോട്ടുകകള്‍ കത്തുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ ആലപ്പുഴയില്‍നിന്നും മറ്റും ഫയര്‍ഫോഴ്‌സ് എത്തിവേണം രക്ഷാപ്രവര്‍ത്തനം നടത്താന്‍.
ഉള്‍പ്രദേശങ്ങളിലെത്താന്‍ ഏറെ സമയമെടുക്കുകയും ചെയ്യും. കായലില്‍ അപകടമുണ്ടാകുമ്പോള്‍ ഫയര്‍ഫോഴ്‌സിന് രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സൗകര്യങ്ങളുമില്ല. മൊബൈല്‍ ഫയര്‍ റസ്‌ക്യൂ യൂണിറ്റ് തുടങ്ങിയാല്‍ ഏറെ പ്രയോജനമുണ്ടാകുമെന്നാണ് വിനോദസഞ്ചായര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
















