ന്യൂദല്‍ഹി: പരീക്ഷാ പേ ചര്‍ച്ചയില്‍ ചന്ദ്രയാന്‍ രണ്ടും 2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മാച്ചും ഉദാഹരണങ്ങളാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദശകത്തിലെ തലമുറയ്‌ക്ക് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ന്യൂദല്‍ഹിയിലെ തല്‍ക്കതോറ സ്‌റ്റേഡിയത്തില്‍ പരീക്ഷാ പേ ചര്‍ച്ചയ്‌ക്ക് മോദി തുടക്കം കുറിച്ചത്.
നിരന്തരം നിരവധി പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. പക്ഷേ, പരീക്ഷാ പേ ചര്‍ച്ച തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നു. ഇത്ര പ്രഗത്ഭരും ക്രിയാത്മകത തുളുമ്പുന്നതുമായ കുട്ടികളുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിത്തൗട്ട് ഫില്‍ട്ടര്‍ എന്ന ഹാഷ്ടാഗുമായാണ് ചര്‍ച്ചയെ മോദി ഉപമിച്ചത്. തുടര്‍ന്ന് പരീക്ഷാ സമയങ്ങളിലെ സമ്മര്‍ദം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കൊപ്പം കുട്ടികളുടെ ചോദ്യങ്ങള്‍ക്കും മോദി ഉത്തരം നല്‍കി. പരീക്ഷാ സമയങ്ങളില്‍ അസ്വസ്ഥരാകരുതെന്നും പേടിക്കരുതെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. തോല്‍വി ജീവിതത്തിന്റെ ഭാഗമാണ്. തോല്‍വികളില്‍ നിന്നാണ് വിജയം കണ്ടെത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രയാന്‍-രണ്ട് ലക്ഷ്യമെത്താതെ പോയപ്പോള്‍ നിരാശയും സങ്കടവുമുണ്ടായി. അസ്വസ്ഥനായി. പക്ഷേ, ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനം നല്‍കുകയാണ് താന്‍ ചെയ്തത്, അദ്ദേഹം പറഞ്ഞു.
2001ല്‍ ഇന്ത്യ, ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ വിജയം നല്ലൊരു പാഠമാണ്. അന്ന് നമ്മുടെ ടീം തിരിച്ചടി നേരിടുകയായിരുന്നു. അന്ന് വി.വി.എസ്. ലക്ഷ്മണും രാഹുല്‍ ദ്രാവിഡും നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. അന്ന് നാം മത്സരം ജയിച്ചു. 2002ല്‍ ആന്റിഗ്വെയില്‍ ബാറ്റ് ചെയ്യുന്നതിനിടെ ബൗണ്‍സറേറ്റ് അനില്‍ കും
ബ്ലെയുടെ താടിയെല്ലിന് പരിക്കേറ്റു. അദ്ദേഹം തുടര്‍ന്ന് കളിക്കില്ലെന്നാണ് നാം കരുതിയത്. അദ്ദേഹത്തെ കുറ്റപ്പെടുത്താനുമാകില്ല. എന്നാല്‍, തലയില്‍ സ്റ്റിച്ചുമായെത്തി പന്തെറിഞ്ഞ കുംബ്ലെ ലാറയുടെ വിക്കറ്റും നേടി. ഈയൊരു പ്രകടനം മത്സരത്തെ ആകെ മാറ്റിമറിച്ചു. ഒരാളുടെ പ്രചോദനകരമായ സാന്നിധ്യം മറ്റുള്ളവരെ ഉത്തേജിപ്പിക്കും, മോദി പറഞ്ഞു.
പരീക്ഷകള്‍ പ്രധാനപ്പെട്ടവയാണ്. അവ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അക്കാദമിക് ജീവിതത്തിലെ നാഴികക്കല്ലുകളാണ് പരീക്ഷകള്‍. പക്ഷേ, ഉയര്‍ന്ന മാര്‍ക്കു വാങ്ങുക മാത്രമല്ല അതിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. പഠിക്കാന്‍ ഏത് സമയമാണോ കൂടുതല്‍ തൃപ്തികരം അപ്പോള്‍ പഠിക്കുക. രാവിലെ പഠിക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായം. അപ്പോള്‍ മനസ്സ് ശാന്തമായിരിക്കും. പരീക്ഷാ സമയത്ത് എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരമെഴുതണം. അത് മറ്റ് ചോദ്യങ്ങള്‍ കൂടി എളുപ്പമാക്കും, അദ്ദേഹം പറഞ്ഞു.
പഠനം മാത്രമല്ല പാഠ്യേതര പ്രവര്‍ത്തനങ്ങളും പ്രധാനപ്പെട്ടവയാണ്. ഇങ്ങനെ എന്തെങ്കിലും പ്രത്യേകമായി അറിയില്ലെങ്കില്‍ റോബോട്ടിന് തുല്യമാകും. പലപ്പോഴും സമയം ക്രമീകരിക്കേണ്ടതായി വരും. പക്ഷേ അതൊരിക്കലും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടാകരുത്. കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍ പ്രോത്സാഹിപ്പിക്കണം. സ്വയം മനസ്സിലാക്കുക വളരെ ബുദ്ധിമുട്ടാണ്. പ്രയാസമേറിയ ഒരു സാഹചര്യം ഉണ്ടാവുമ്പോഴാണ് നാം നമ്മളെ, നമ്മുടെ കഴിവുകളെ തിരിച്ചറിയുന്നത്. അത് പ്രധാനമാണ്.
സാങ്കേതികതയുടെ നിയന്ത്രണത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ സാങ്കേതിക വശങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നാം ചിന്തിക്കണം. സാങ്കേതികവിദ്യ ഗുണകരമായ രീതിയില്‍ പ്രയോജനപ്പെടുത്തുക, മോദി പറഞ്ഞു.
ദിവസവും രണ്ട്, മൂന്ന് മണിക്കൂര്‍ പൂര്‍ണമായും കുടുംബത്തോടൊത്ത് ചെലവഴിക്കുവാന്‍ മോദി കുട്ടികളോട് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇന്നത്തെ വിദ്യാര്‍ഥികളാകും അന്ന് രാജ്യത്തിന്റെ നേതൃസ്ഥാനങ്ങളിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരീക്ഷാ സമയങ്ങളില്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കണം. അവരില്‍ സമ്മര്‍ദമുണ്ടാക്കരുത് രക്ഷിതാക്കളോടായി അദ്ദേഹം പറഞ്ഞു.
പരീക്ഷാപ്പേടിയും സമ്മര്‍ദവും മറികടക്കുവാന്‍ ‘എക്‌സാം വാരിയേഴ്‌സ്’ എന്ന പുസ്തകം വായിക്കാനും അദ്ദേഹം കുട്ടികളോട് നിര്‍ദേശിച്ചു. ചര്‍ച്ചയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000ത്തോളം കുട്ടികള്‍ പങ്കെടുത്തു. ചര്‍ച്ചയ്‌ക്ക് മുന്നോടിയായി കുട്ടികളുടെ ചിത്രപ്രദര്‍ശനവും ഒരുക്കിയിരുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്കും പങ്കെടുത്തു.
















