തിരുവനന്തപുരം : സംസ്ഥാനത്ത് ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു. വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട രീതിയില്‍ ഭീകര സംഘടനകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ മറ്റ് ജില്ലകളില്‍ ഇല്ലെന്നാണ് പോലീസ് വിലയിരുത്തിയത്. എന്നാല്‍ കൡയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന സംഭവത്തിനു പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ തീരെയില്ല എന്ന് കരുതിയിരുന്ന തിരുവനന്തപുരം ജില്ലയില്‍ തന്നെ ഇത്തരം സംഘങ്ങള്‍ സജീവമാണെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജില്ലയിലെ കളിയിക്കാവിള, ഇടിച്ചക്കപ്ലാമൂട്, വിതുര, പൂന്തുറ മേഖലകളിലാണു ഭീകര സംഘങ്ങളുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ടവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവര്‍ തീവ്ര വര്‍ഗ്ഗീയ നിലപാടുള്ളവരാണെന്നു സംസ്ഥാന പോലീസിന് ധാരണപോലും ഉണ്ടായില്ല. അല്ലെങ്കില്‍ ഇക്കാര്യം വേണ്ടത്ര ഗൗരവമായി പോലീസ് പരിഗണിച്ചിരുന്നില്ല.
കേരളത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതായി കണ്ടെത്തിയതോടെ കര്‍ശ്ശന ജാഗ്രത പാലിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും റൂറല്‍ പോലീസ് മേധാവിക്കും ഡിജിപി നിര്‍ദ്ദേശം നല്‍കി. കൂടാതെ ഇത്തരം സംഘങ്ങളുടെ കണ്ണികള്‍ ഉണ്ടാകാനിടയുള്ള മേഖലകളില്‍ ഇന്റലിജന്‍സ് നിരീക്ഷണം നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റേതുപോലെ സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കാനും പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ കഴിഞ്ഞമാസം മംഗലാപുരം പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ ഉപഗ്രഹ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിദേശത്തു നിന്നുള്ളയാളാണ് ഇത് എത്തിച്ചതെന്ന് എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. കോളുകള്‍ പരിശോധിച്ചപ്പോള്‍ സംശയകരമായ സൂചനകളാണു ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ വീട് പരിശോധിച്ചു ഫോണ്‍ പിടിച്ചെടുക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് പോലീസ് ആളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. ഫോണ്‍ നശിപ്പിച്ചിരിക്കാമെന്നാണു നിഗമനം. ജില്ലയില്‍ ഭീകര സംഘടനകളുടെ സാന്നിധ്യം കണക്കിലെടുത്ത് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കര്‍ശ്ശന വാഹന പരിശോധനയ്‌ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
അതേസമയം കളിയിക്കാവിളയില്‍ എഎസ്ആയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികള്‍ക്ക് തമിഴ്‌നാട്ടിലെ ചില ഏറ്റുമുട്ടലുകളിലും ആക്രമണങ്ങളിലും പങ്കാളിത്തം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
















