അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയ മണികണ്ഠന്റെ ശബരിമലയാത്രയില്‍ വിശ്വസ്ത സേവകരായി അനുഗമിക്കാന്‍ ഭാഗ്യംകിട്ടിയവരാണ് ആലങ്ങാട്ടുകാര്‍. ശബരിമലയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ പന്തളം രാജാവ് നിര്‍ദ്ദേശിച്ചപ്പോള്‍ കാട്‌തെളിച്ച് ഉപയുക്തമാക്കിയത് ആലങ്ങാട്ടുകാരാണ്.
അമ്പലപ്പുഴ ഭഗവാന്‍ ശബരിമല അയ്യപ്പന്റെ മാതാവും ആലങ്ങാട്ട് ശിവന്‍ പിതാവും ആണെന്നാണ് സങ്കല്‍പ്പം. മഞ്ഞപ്ര അമ്പാടത്ത് കേശവപിള്ളയ്‌ക്ക് മണികണ്ഠന്‍ കനിഞ്ഞനുഗ്രഹിച്ചുനല്‍കിയതാണ് ഭസ്മസഞ്ചിയും മുദ്രവടിയും പവിത്രമായി ഇന്നും സൂക്ഷിച്ചിട്ടുണ്ട്. പുത്തനമ്പലത്തിന് ആലങ്ങാട്ടുയോഗത്തിന്റെ ഗുരുസ്ഥാനമാണുള്ളത്. ധനുമാസം 19ന് പെരിയോന്റെ നേതൃത്വത്തില്‍ കെട്ട്മുറുക്കി പിറ്റേദിവസം പെരുമ്പാവൂര്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെത്തി വിളക്ക് കൊളുത്തിയാണ് ആലങ്ങാട്ട് യോഗക്കാര്‍ പുറപ്പെടുന്നത്.
ആകാശത്തില്‍ വട്ടമിട്ടുപറക്കുന്ന കൃഷ്ണപ്പരുന്തിനെ കണ്ടിട്ടേ അമ്പലപ്പുഴക്കാര്‍ തുള്ളല്‍ തുടങ്ങൂ എന്നാണെങ്കില്‍ ആലങ്ങാട്ടുകാര്‍ ഭഗവത് സാന്നിധ്യമായി നീലാകാശത്തില്‍ പകല്‍ തെളിയുന്ന നക്ഷത്രത്തെ സാക്ഷിയാക്കിയാണ് പേട്ടതുള്ളല്‍ തുടങ്ങുന്നത്. പേട്ട വീക്ഷിക്കുവാന്‍ ശ്രീപരമേശ്വരന്‍ എത്തുന്നതിന്റെ പ്രതീകമായിട്ടാണ് നക്ഷത്രത്തെ കാണുന്നത്.
രണ്ടുപേരുടെയും പേട്ടതുള്ളലിന് പ്രത്യേകതകളേറെയുണ്ട്. രൂപത്തിലും ഭാവത്തിലും മാറ്റമുണ്ട്. പച്ചത്തൂപ്പ്, കരി, കുങ്കുമം എന്നിവ ദേഹത്തണിഞ്ഞ് പ്രാകൃതവേഷത്തിലാണ് അമ്പലപ്പുഴക്കാര്‍ പേട്ടതുള്ളുക. അംഗങ്ങളുടെ കയ്യില്‍ ഗദ, വാള്‍, ശരം തുടങ്ങിയവയുമുണ്ട്. വെള്ളമുണ്ടുടുത്ത് തോര്‍ത്ത് ഉത്തരീയമായി അണിഞ്ഞ് ചന്ദനവും ഭസ്മവും നെറ്റിയിലും ശരീരത്തും പൂശിയാണ് ആലങ്ങാട്ടുകാര്‍ എത്തുന്നത്. അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തില്‍നിന്നിറങ്ങി വാവരുപള്ളിയില്‍ കയറും. എന്നാല്‍ ആലങ്ങാട്ട് സംഘം പള്ളിയില്‍ കയറില്ല. വാവരുസ്വാമി അമ്പലപ്പുഴ സംഘത്തോടൊപ്പം ശബരിമലയിലേക്ക് നീങ്ങിയതായാണ് സങ്കല്‍പ്പം.
വൃശ്ചികം ഒന്നാംതീയതി മുതല്‍ പേട്ടതുള്ളല്‍ ആരംഭിച്ച് ഒടുവില്‍ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘക്കാരാണ് അവസാനമായി പേട്ടതുള്ളുന്നത്. അവരുടെ തുള്ളല്‍ കഴിഞ്ഞാല്‍ മറ്റാരും പേട്ടയ്‌ക്ക് ഉടുത്തുകെട്ടാന്‍ പാടില്ലത്രെ.
9447261963
















