കോട്ടയം: ഗള്‍ഫില്‍ ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും അവരുടെ ബിസിനസ് സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും ചെയ്യുന്ന മത തീവ്രവാദികള്‍ക്ക് പിണറായി സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതായി ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ മലയാളികളായ തീവ്രവാദികളാണ്. ക്രിമിനലുകളെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മും മുഖ്യമന്ത്രിയുമെടുക്കുന്നത്.
രാജ്യത്ത് പാസാക്കുന്ന നിയമം പാലിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ നിന്ന് ഒരു സംസ്ഥാനത്തിനും ഒഴിഞ്ഞുമാറാനാകില്ല. എന്‍പിആര്‍ സര്‍വെ രാജ്യത്തെ റേഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയാണ്. സര്‍വെ നടത്തില്ലെന്ന് പറഞ്ഞാല്‍ സംസ്ഥാനത്തെ പാവപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ തടയുന്നതിന് തുല്യമാണ്. കര്‍ണാടക മുഖ്യമന്ത്രി യെദിയുരപ്പയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ പോലീസ് മനപ്പൂര്‍വം വീഴ്ചവരുത്തി. സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കിയ യെദിയുരപ്പയുടെ കാറിന്റെ ഡ്രൈവര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണം. ആക്രമണകാരികളുടെ മുമ്പിലേക്ക് മനപ്പൂര്‍വം കാര്‍ നിര്‍ത്തിക്കൊടുത്തതായി സംശയിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്റെ മറവില്‍ ആക്രമണകാരികള്‍ അഴിഞ്ഞാടുകയാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് ആ നഷ്ടം ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാട്ടില്‍ ഭീതിപരത്തി ജനങ്ങളെ വിഭജിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. എത്ര ഡിറ്റഷന്‍സ് സെന്റര്‍ തുടങ്ങിയെന്ന് ഉത്തരം പറയേണ്ടത് മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്. 2011ല്‍ അദ്ദേഹം ലോക്‌സഭയില്‍ 362 വിദേശികളെ ഡിറ്റഷന്‍സ് കേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും കര്‍ണാടകയിലെ നിര്‍മാണം പുരോഗമിക്കുന്നതായും വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് നന്ദന്‍ നട്ടാശ്ശേരിയും പങ്കെടുത്തു.
















