കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയില്ലെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന്‍. അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പൗരത്വ ഭേദഗതി നിയമം; പ്രതിഷേധവും യാഥാര്‍ത്ഥ്യവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടിത രാഷ്‌ട്രീയ-മത സംഘടനകളാണ് പ്രക്ഷോഭം നടത്തുന്നത്. എന്നാല്‍ ഇതിന് സാധാരണക്കാരുടെ പിന്തുണയില്ല. ഭാരതത്തിലെ അഞ്ച് ശതമാനം ജനങ്ങള്‍ പോലും പ്രതിഷേധത്തിനില്ല. വിവിധ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്. കേരളത്തില്‍ ഭേദഗതി നടപ്പാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ സമരത്തിന് നേതൃത്വം നല്‍കുന്നു. ഭാരതത്തിലെ 22 സര്‍വകലാശാലകളില്‍ മാത്രമാണ് സമരം നടന്നത്. ഇടതുപക്ഷത്തിന്റെ കോട്ടയെന്നറിയപ്പെടുന്ന ജെഎന്‍യുവില്‍ പോലും വിദ്യാര്‍ത്ഥികള്‍ സമരത്തിലില്ല.
പാര്‍ലമെന്റില്‍ ജനാധിപത്യപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഭേദഗതി നിയമമായത്. എന്നാല്‍ ഇതിനെതിരെ അക്രമ സമരങ്ങളാണ് അരങ്ങേറിയത്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ച കോണ്‍ഗ്രസ്സാണ് ഭേദഗതിക്കെതിരെ സമരം ചെയ്യുന്നത്. മതപ്രീണനം നടത്തിയും സാമുദായിക വികാരം ദുരുപയോഗിച്ചും അധികാരം നിലനിര്‍ത്താന്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ്സിന്റെ ഈ നിലപാടിന് പിന്നിലും. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും നേരത്തെ ഉന്നയിച്ച ആവശ്യമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. അവര്‍ തന്നെ ഉന്നയിച്ച ആവശ്യം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന ജാള്യതയും അസഹിഷ്ണുതയുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും അപകടകരമായ രാഷ്‌ട്രീയകളിയാണ് നടത്തുന്നതെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖും കുരുക്ഷേത്ര മുഖ്യപത്രാധിപരുമായ കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. അധികാരം നേടാനും നിലനിര്‍ത്താനും കോണ്‍ഗ്രസ് നടത്തിയ പ്രീണന രാഷ്‌ട്രീയമാണ് ഇക്കാര്യത്തിലും തുടരുന്നത്. ഭാരത രാഷ്‌ട്രീയം പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിഭജനത്തിലേക്ക് സമൂഹത്തെ നയിക്കാനാണ് കോണ്‍ഗ്രസ്സുകളും കമ്മ്യൂണിസ്റ്റുകളും ശ്രമിക്കുന്നത് അദ്ദേഹം പറഞ്ഞു. അഭിഭാഷക പരിഷത്ത് ജില്ലാ അധ്യക്ഷന്‍ ജി. മനോഹര്‍ലാല്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.പി.സോമരാജന്‍, പി. ജിജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു, അജിത് കുമാര്‍ മന്ത്രിയെ ഹാരമണിയിച്ചു.
















