ന്യൂദല്‍ഹി: ശബരിമലയില്‍ പോകാന്‍ പോലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്മ ഫാത്തിമയും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കി ഉത്തരവിടണമെന്ന് ബിന്ദു അമ്മിണിയും നല്‍കിയ ഹര്‍ജിയില്‍ ഇന്നു സുപ്രീം കോടതി നടത്തിയത് കൃത്യതയോടെയുള്ള ഇടപെടല്‍.
രഹ്ന ഫാത്തിമയ്‌ക്കു വേണ്ടി അഡ്വ. കോളിന്‍ ഗോണ്‍സാല്‍വസും ബിന്ദു അമ്മിണിക്ക് വേണ്ടി ഇന്ദിര ജയ്‌സിങ്ങുമാണ് സുപ്രീം കോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസ്മാരായ ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സുപ്രീം കോടതിയില്‍ അരങ്ങേറിയ വാദങ്ങളും ഉത്തരവുകളും ഇത്തരത്തില്‍-
അഡ്വ. കോളിന്‍ ഗോണ്‍സാല്‍വസ്: തന്റെ കക്ഷിയായ രഹ്ന ഫാത്തിമയെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ല. കോടതി ഉത്തരവുമായി വരാനാണ് പോലീസ് പറയുന്നത്. ശബരിമലയില്‍ പോകാന്‍ അവര്‍ക്കു വേണ്ട സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവിടണം.
ചീഫ് ജസ്റ്റിസ്: കാലാകാലങ്ങളായി തുടര്‍ന്നു പോരുന്ന ആചാരങ്ങള്‍ ആണിത്. വളരെ അനായാസം അതെല്ലാം ഇല്ലാതാക്കി നിങ്ങള്‍ക്ക് അനുകൂല ഉത്തരവുകളൊന്നും പുറപ്പെടുവിക്കാനാകില്ല. വിഷയം നീതിപീഠം വിശാലമായി പരിശോധിച്ചുവരികാണ്. അതിനുശേഷം നിങ്ങള്‍ക്ക് അനുകൂലമെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ സംരക്ഷിച്ചിരിക്കും. ഇപ്പോഴത്തെ സ്ഥിതി സ്‌ഫോടനാത്മകമാണ്. ഒരു അക്രമവും കോടതി ആഗ്രഹിക്കുന്നില്ല.
ഇന്ദിര ജയ്‌സിങ്: അക്രമത്തെ ഞങ്ങളും എതിര്‍ക്കുകയാണ്.
ചീഫ് ജസ്റ്റിസ്: ഞങ്ങള്‍ക്കറിയാം നിയമം നിങ്ങള്‍ക്കൊപ്പമാണ്. സ്ഥിതി വളരെ ഗൗരവേറിയതാണ്. അതിനാലാണ് കോടതി കൂടുതല്‍ പരിശോധന നടത്തുന്നത്. പറ്റുമെങ്കില്‍ ദയവായി ക്ഷമ കാണിക്കൂ.
ഇന്ദിര ജയ്‌സിങ്: റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ യുവതി പ്രവേശന ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല.
ചീഫ് ജസ്റ്റിസ്: അതു ശരിയാണ്. പക്ഷേ ഇതൊരു വികാരപരമായ പ്രശ്‌നമാണ്. ക്ഷമ കാണിക്കൂ. താങ്കളുടെ കക്ഷിക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനാകില്ല എന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ, ഇതു സംബന്ധിച്ച് ഒരു ഉത്തരവും ഞങ്ങള്‍ പുറപ്പെടുവിക്കില്ല. ബിന്ദുവിന് വേണമെങ്കില്‍ അവിടെ പോകാം, പ്രാര്‍ഥിക്കാം. ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. നിങ്ങള്‍ പറയുന്നത് അത്തരത്തില്‍ ഒരു ഉത്തരവിടണം എന്നല്ലേ. എന്നാല്‍, ഞങ്ങളുടെ വിവേചന അധികാരം ഉപയോഗിച്ച് അത്തരത്തില്‍ ഒരു ഉത്തരവും ഇടാന്‍ പോകുന്നില്ല. വിഷയം പരിഗണിക്കാന്‍ ഏഴംഗ വിശാല ബെഞ്ചിനെ ഉടന്‍ തീരുമാനിക്കും.
















