ഭാരതസംസ്‌കാരത്തിന്റെ സന്ദേശദീപ്തി സാഗരങ്ങള്‍ക്ക് അപ്പുറം എത്തിച്ച ആനന്ദാശ്രമം 1931 മെയ് 15നാണ് കാഞ്ഞങ്ങാട് സമാരംഭിച്ചത്. സ്വാമി രാമദാസും (പപ്പ) മാതാജിയും (കൃഷ്ണബായി) വളരെക്കാലം വാണരുളിയ ആനന്ദാശ്രമം. അവരുടെ വത്സലശിഷ്യനും സര്‍വാദരണീയനുമായ സച്ചിദാനന്ദസ്വാമികള്‍ ഏറെക്കാലം ആ സ്‌നേഹസാമ്രാജ്യത്തിലെ സാരഥിയായിരുന്നു.
ഭാരതം രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് വിടരുമ്പോള്‍ കേരളത്തില്‍ ഒരു സാധാരണ മനുഷ്യന്‍ ആത്മീയസ്വാതന്ത്ര്യത്തിന്റെ അന്വേഷണ പഥങ്ങളിലായിരുന്നു. 1947ല്‍ അദ്ദേഹം സ്വഗുരുനാഥനെ കണ്ടെത്തി. ഭാവിയില്‍ ഭൂമിക്ക് സച്ചിദാനന്ദസുകൃതം പകരാന്‍ നിയതി നിയോഗിച്ച ഒരാള്‍, തന്‍െ പരിവര്‍ത്തന മുഹൂര്‍ത്തമാണ് അന്ന് കണ്ടെത്തിയത്.
1949 ജനുവരി 26നാണ് അനന്തശിവന്‍ എന്ന പൂര്‍വാശ്രമനാമധാരി ആനന്ദാശ്രമത്തിലെ അന്തേവാസിയായിത്തീര്‍ന്നത്. കുറച്ചുകാലത്തെ ആശ്രമവാസത്തിനുശേഷം കൂടുതല്‍ ആത്മീയപുരോഗതിക്കായി ഏകാന്തതയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അനന്തശിവന്‍ പപ്പയോടുപറഞ്ഞു. സന്യാസം സ്വീകരിക്കണമെന്നതായിരുന്നു പപ്പ നല്‍കിയ നിര്‍ദ്ദേശം. കാവിവസ്ത്രവും സച്ചിദാനന്ദ എന്ന നാമവും പപ്പതന്നെ നല്‍കി അനുഗ്രഹിച്ചു.
ഋഷികേശിലെത്തിയ അനന്തശിവന്‍ ഗംഗാമാതാവിനെ സാക്ഷിനിര്‍ത്തി ആത്മസംന്യാസം സ്വീകരിച്ചു. കാവേരീനദിയെ സാക്ഷിയാക്കിക്കൊണ്ടാണ് സ്വാമി രാമദാസ് ആത്മസംന്യാസം സ്വീകരിച്ചത്. അങ്ങനെ സ്വാമി രാമദാസില്‍നിന്നും സ്വാമി സച്ചിദാനന്ദയിലേക്കുള്ള ദൂരം കുറഞ്ഞുവന്നു.
ഇതിനിടയില്‍ ഭഗവാന്‍ രമണമഹര്‍ഷിയുടെ ദര്‍ശനവും അനന്തശിവന് ലഭിച്ചിരുന്നു. മഹര്‍ഷിയുടെ മഹാസമാധിക്ക് മൂന്ന് ദിവസം മുന്‍പായിരുന്നു ആ ദര്‍ശനസൗഭാഗ്യമുണ്ടായത്. തുടര്‍ന്നുള്ള സച്ചിദാനന്ദസ്വാമികളുടെ ജീവിതം പ്രകാശമാനമായ കര്‍മപഥത്തിലൂടെയായിരുന്നു. സ്വാമി വിവേകാനന്ദന്‍ തന്റെ വത്സല ശിഷ്യയായ നിവേദിതയെക്കുറിച്ച് എഴുതിയൊരു കവിതയിലെ ആദ്യവരി ‘ ഠവല വലൃീല െംശഹഹ മിറ ാീവേലൃ െവലമൃ’േ പപ്പയാല്‍ സമര്‍പ്പിതാത്മാവായ സ്വാമിജിക്കും അനുരൂപമായിരിക്കും. പലപ്പോഴും കാറുംകോളും ഏറ്റിട്ടും ആനന്ദാശ്രമമാകുന്ന ആത്മീയ നൗക സ്വാമിജിയുടെ മനക്കരുത്തില്‍ മുന്നോട്ടുനീങ്ങി. സ്വാമിജിയെപ്പോലെ അനിതര സാധാരണമായ വ്യക്തിവൈഭവവും അസീമമായ ത്യാഗസന്നദ്ധതയും അപ്രതിരോധ്യമയ ധൈര്യവും സിദ്ധിച്ച മഹാത്മാക്കള്‍ അപൂര്‍വമാണ്.
മാതാജി കൃഷ്ണാബായിയുടെ സമാധിക്കുശേഷം ആനന്ദാശ്രമത്തിന്റെ ഭരണം സച്ചിദാനന്ദസ്വാമികളില്‍ സമര്‍പ്പിതമായി. പതിനാലുവര്‍ഷം പപ്പയെയും നാല്‍പ്പതുവര്‍ഷം മാതാജിയെയും സച്ചിദാനന്ദസ്വാമികള്‍ സേവിച്ചു. പപ്പയും മാതാജിയും നടപ്പാക്കിയ മഹോന്നതമായ സേവനമാനദണ്ഡങ്ങളെ അനുവര്‍ത്തിച്ചാണ് സ്വാമിജി ആശ്രമകാര്യങ്ങള്‍ നടത്തിപ്പോന്നിരുന്നത്. ആനന്ദാശ്രമത്തിലെ അഭ്യുദയകാംക്ഷികളെ സംബന്ധിച്ച് പപ്പയും മാതാജിയും അവര്‍ക്ക് നല്‍കിയ ഏറ്റവും വലിയ ഉപഹാരമാണ്, സച്ചിദാനന്ദസ്വാമികള്‍. പപ്പയുടെ വിശ്വാസദാര്‍ഢ്യവും മാതാജിയുടെ വിശാലഹൃദയും സ്വാമിജിയില്‍ സമഞ്ജസമായി സമന്വയിച്ചിരുന്നു.
ആത്മാര്‍ത്ഥതയുള്ള സത്യാന്വേഷികളെ സംബന്ധിച്ച് തങ്ങളുടെ സഞ്ചാരപഥത്തിലെ ദീപസ്തംഭമായിത്തന്നെ വിളങ്ങുന്നതാണ് സച്ചിദാനന്ദ സ്വാമികളുടെ ജീവിതം. നെന്മാറയില്‍ ജനിച്ച അനന്തശിവന്‍ സമുദ്രത്തിന്റെ ആഴം അളക്കാനായി ഇറങ്ങിത്തിരിച്ച ഉപ്പുപാവയെപ്പോലെ, ഒടുവില്‍ സ്വാമി രാമദാസനില്‍ വിലയംപ്രാപിച്ചു. സഗുണനും നിര്‍ഗുണനും അതിനതീതനുമായ രാമനാണ്. വിശ്വലീലയുടെ ഭാഗമായി ആനന്ദാശ്രമത്തെയും പരിപാലിക്കുന്നതെന്ന ദൃഢവിശ്വാസത്തില്‍ വിലയിച്ചാണ് 2018 ഒക്ടോബര്‍ 12ന് സ്വാമി സമാധിയായത്. അനന്തശിവന്‍ ആദ്യമായി ആനന്ദാശ്രമത്തില്‍ എത്തിയതിന്റെ അറുപതാംവാര്‍ഷികദിനത്തിലാണ് ആശ്രമത്തില്‍ നിര്‍മിച്ചസച്ചിദാനന്ദസ്വാമികളുടെ സമാധിമണ്ഡപം സജ്ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
ഗുരു സച്ചിദാനന്ദസ്വരൂപനാണ്. ലൗകികതയുടെ നരകാബ്ധിയില്‍ നിന്നും ആത്മീയതയുട പ്രശാന്തിയിലേക്ക് ജനസഞ്ചയത്തെ ഉയര്‍ത്തുവാന്‍ സച്ചിദാനന്ദസ്വരൂപനായ ഒരു ഗുരുവിനേ സാധിക്കൂ. അങ്ങനെയുള്ള ഒരു ഗുരുവിനെ അറിഞ്ഞ് ആദരിക്കുന്നതിലൂടെ മാനവസമൂഹവും ആദരണീയരായിത്തീരുന്നു.
ഹൃദയം സര്‍വേശ്വരനുവേണ്ടിയും ശരീരം ലോകസേവനത്തിനുവേണ്ടിയും സമര്‍പ്പിച്ച സ്വാമിജി യശോകാമനായിരുന്നില്ല. ആത്മീയോന്നതിക്കായി അനവരതം ശ്രമിക്കുവാന്‍ ഉറച്ച കാലടികളോടെ നടന്നുപോയ, സ്‌നേഹസാഗരസമാനനായ ഒരു മഹാത്മാവായിരുന്നു സച്ചിദാനന്ദസ്വാമികള്‍.
9446152044
















