ന്യൂദല്‍ഹി: പൗരത്വ നിയമഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം ഇത്തരത്തില്‍ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ ഫലിക്കില്ല. പൗരത്വനിയമ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൗരത്വ ബില്ലിന്റെ പേരില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത് അതിന് അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ഒരിക്കലും അനുവദിക്കില്ല. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരന്‍ പോലും എന്‍ആര്‍സിക്കു ശേഷം തുടരില്ല. ഭരണഘടനയുടെ 371ാം അനുഛേദത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല. പൗരത്വ ബില്‍ ഒരിക്കലും ഭരണഘടനാ വിരുദ്ധമാകില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും ബില്ല് ഉണ്ടാക്കുന്നില്ല. ബംഗാളികളും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരും കള്ളപ്രചാരണങ്ങളെ ഭയന്ന് അശങ്കപ്പെടേണ്ടതില്ല.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം 33ല്‍ നിന്ന് നാല് ശതമാനമായി. ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി കുറഞ്ഞു. അതേസമയം മുസ്ലിങ്ങളുടെ എണ്ണം 9ല്‍ നിന്ന് 14 ശതമാനമായെന്നും അമിത് ഷാ അറിയിച്ചു. പൗരത്വ ബില്‍ ഒരിക്കലും ഇവര്‍ക്ക് എതിരേയല്ല. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസ്സാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബില്ലിന് ഒരു തരത്തിലുള്ള രാഷ്‌ട്രീയ അജണ്ടയുമില്ല. കേരളത്തില്‍ ലീഗുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് മഹാരാഷ്‌ട്രയില്‍ സേനയുമായി സഖ്യം. ഇതാണ് കോണ്‍ഗ്രസിന്റെ മതേതരത്വം. ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവന്‍ നടപ്പാക്കും.
അതേസമയം ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന്റെ അവതരണത്തിനിടെ ബില്ലിന്റെ പകര്‍പ്പ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയെങ്കിലും 293 പേര്‍ ബില്ലിനെ അനുകൂലിച്ചു. 82 പേര്‍ മാത്രമാണ് എതിര്‍ത്തത്.
















