ഹൈദരാബാദ്: തെലങ്കാന വെറ്റിനറി ഡോക്ടര്‍ കൊലപാതക കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് ആരിഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി ആരിഫിന് വാരിയെല്ലിലും നവീന് കഴുത്തിലും വെടിയേറ്റതായാണ് റിപ്പോര്‍ട്ടിലുള്ളത്. തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഇവരുടെ തോക്ക് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പരസ്പരമുണ്ടായ വെടിവെപ്പിനിടെ പ്രതികള്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ലെന്നുമായിരുന്നു സൈബരാബാദ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ പറഞ്ഞത്.
അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങള്‍ വെളളിയാഴ്ച വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നാല് പ്രതികളുടെയും മൃതദേഹങ്ങള്‍ മഹബൂബനഗര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വരെ സമയം തേടിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ കൊലയില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിനിടെ ഏറ്റുമുട്ടല്‍ കൊലയില്‍ അന്വേഷണം നടത്താന്‍ പോലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് തലവനായ എട്ടംഗ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു.
















