ന്യൂദല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയില്‍ വന്‍ സ്വീകാര്യത. ബില്‍ അവതരണത്തിനെ അനുകൂലിച്ച് 293 പേരും എതിര്‍ത്ത് 82 പേരും വോട്ട് ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിംലീഗും ഡിഎംകെയും എന്‍സിപിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ലോകസഭയില്‍ മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് ശിവസേന കേന്ദ്ര സര്‍ക്കാരിനെ പുര്‍ണമായും പിന്തുണച്ചു. ടിഡിപിയും ബിജു ജനതാദളും ബില്ലവതരണത്തിന് പിന്തുണച്ച് വോട്ട് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി നല്‍കി. എല്ലാ ആരോപണങ്ങള്‍ക്കും താന്‍ മറുപടി നല്‍കുമെന്നും പ്രതിപക്ഷാഗംങ്ങള്‍ സഭ വിട്ടു പോകരുതെന്നും അമിത്ഷാ ആദ്യമേ വ്യക്തമാക്കിയിരുന്നു.
പൗരത്വ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കേ ബില്ലിനെ പിന്തുണക്കില്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെ സമ്മര്‍ദം മൂലമാണ് ശിവസേന നിലപാട് മാറ്റിയതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. . വോട്ട് ബാങ്ക് സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്ലുകൊണ്ട് ചെയ്യുന്നതെന്നും ഇത് മതയുദ്ധത്തിന് കാരണമാകുമെന്നുമാണ് ശിവസേന നിലപാട് എടുത്തത്. എന്നാല്‍, ബില്ല് അവതരണം തുടങ്ങിയതോടെ ശിവസേന വീണ്ടും നിലപാട് മാറ്റുകയായിരുന്നു. ബില്ല് അവതരണത്തെ ആര്‍പ്പുവിളികളുമായാണ് ശിവസേന എംപിമാര്‍ എതിരേറ്റത്. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ശിവസേന ബില്ലിനെ പിന്തുണച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ക്രൂരപീഡനത്തിനിരയാവുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്ല് കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്നത്. ആറുപതിറ്റാണ്ട് പഴക്കമുള്ള പൗരത്വ നിയമമാണ് ഭേദഗതി ചെയ്യുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പായി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നായി ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, സിഖ്, ജയിന്‍, ബൗദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി ബില്‍. ഇത്തരത്തിലുള്ളവരെ അനധികൃത നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കാതെ പൗരത്വം നല്‍കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. പതിനൊന്നു വര്‍ഷം ഇന്ത്യയില്‍ താമസിക്കണം എന്ന വ്യവസ്ഥ അഞ്ചു വര്‍ഷമായും കുറച്ചിട്ടുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗ മേഖലകളില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം ഇന്നര്‍ ലൈന്‍ പെര്‍മിറ്റിലുള്ള മേഖലകളും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍പ്പെടുത്തി ഭരണം നടത്തുന്ന അസാം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗ മേഖലകളും പുതിയ നിയമഭേദഗതിയില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കി സംരക്ഷിക്കുമെന്നത് ബിജെപിയുടെ 2014ലെയും 2019ലെയും തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മാതൃരാജ്യമായ ഭാരതത്തിന് ഇവരെ സ്വീകരിക്കാതിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭയുടെ കാലത്ത് ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ കടന്നിരുന്നില്ല. ഇതേതുടര്‍ന്ന് റദ്ദായിരുന്നു. ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ശേഷം ബുധനാഴ്ച രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കും.
















