ന്യൂദല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം പൂര്‍ത്തിയായി. വിശ്വാസ വോട്ടെടുപ്പില്‍ നാളെ പത്തരയ്ക്ക് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കും.
ഗവര്‍ണര്‍ നല്കിയ പതിനാല് ദിവസത്തെ സമയം അനുവദിക്കണമെന്ന് ഫട്നാവിസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി വാദിച്ചു. ചട്ടപ്രകാരം പ്രോടൈം സ്പീക്കറെ അല്ല നിയമിക്കേണ്ടതെന്നും സഭ സമ്മേളിച്ച് സ്പീക്കറേയും മറ്റ് കക്ഷി നേതാക്കളേയും തീരുമാനിച്ച ശേഷമാകണം വിശ്വാസവോട്ടെടുപ്പെന്നും റോത്തഗി സുപ്രീംകോടതിയില്‍ പറഞ്ഞു.
അതേസമയം, ജനാധിപത്യത്തിലെ സുതാര്യതക്ക് വേണ്ടി 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് അഭിഷേക് സിങ്വി വാദിച്ചു. തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പില്‍ നാളെ പത്തരയ്ക്ക് വിധി പറയുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പത്തരയ്ക്ക് സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചപ്പോള്‍ ഫട്നാവിസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗിയും ഗവര്‍ണര്‍ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമാണ് ഹാജരായത്. ഇരുവരും ചേര്‍ന്ന് ശക്തമായ വാദഗതികള്‍ ഉന്നയിച്ചപ്പോള്‍ മറുപക്ഷത്തിന് പലപ്പോഴും ഉത്തരം മുട്ടി.
എന്‍സിപിയുടെ നിയമസഭ കക്ഷി നേതാവ് അജിത് പവാര്‍ നല്കിയ പിന്തുണക്കത്തില്‍ 54 എന്‍സിപി എംഎല്‍എമാരുടേയും ഒപ്പുണ്ടായിരുന്നെന്നും അതൊന്നും വ്യാജമല്ലെന്നും തുഷാര്‍ മേത്ത വാദിച്ചു. ഗവര്‍ണര്‍ക്ക് പിന്തുണക്കത്തുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ അതില്‍ കൂടുതല്‍ തെളിവെടുപ്പിന്റെ ആവശ്യം അദ്ദേഹത്തിനില്ല. പിന്തുണ പ്രഖ്യാപിച്ചുള്ള കത്തുകളുടെ അടിസ്ഥാനത്തില്‍ തികച്ചും ഭരണഘടനപരമായാണ് ഗവര്‍ണറുടെ നടപടിയെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
54 പേരുടെ പിന്തുണയോടെ അജിത് പവാര്‍ നല്കിയ കത്ത് തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വായിച്ചു. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് കത്തിലുണ്ട്. എംഎല്‍എമാരുടെ പട്ടികയും കത്തിനൊപ്പം ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ പുറത്തിറങ്ങി നടന്ന് പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കിയതെന്ന വിശദീകരണമാണ് സുപ്രീംകോടതിയില്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയത്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്നും രേഖകള്‍ വ്യാജമല്ലെന്നും ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു. പവാര്‍ കുടുംബത്തിലെ തര്‍ക്കങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഒരു പവാര്‍ അവിടെയും ഒരാള്‍ ഇവിടെയുമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: