പൂജപ്പുര മഹിളാ മന്ദിരത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടന്ന കുടുംബസംഗമം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ഉറ്റവരും ഉടയവരും കൈവിട്ടപ്പോള്‍ വിദ്യാഭ്യാസവും തണലിടവും നല്‍കി സനാഥരാക്കി ജീവിതത്തിന്റെ തുരുത്തിലേക്ക് കൈപിടിച്ചുര്‍ത്തിയ അമ്മമാരെക്കാണാന്‍ സ്‌നേഹാദരങ്ങളുമായി മക്കള്‍ എത്തി. ശതാബ്ദിയാഘോഷിക്കുന്ന പൂജപ്പുര ഹിന്ദു മഹിളാമന്ദിരത്തിലെ കുടുംബസംഗമത്തിലാണ് മുന്‍കാലങ്ങളില്‍ അവിടെ താമസിച്ചു പഠിച്ചിരുന്നവര്‍ ഒത്തുകൂടിയത്.
മഹിളാ മന്ദിരത്തില്‍ ജീവിച്ചു പഠിച്ച് പുതിയ മേഖലകളിലേക്ക് എത്തിപ്പെട്ടവരും കുടുംബജീവിതത്തില്‍ പ്രവേശിച്ചവരും മുന്‍ ജീവനക്കാരും ഒത്തുകൂടി അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ അത് സ്‌നേഹവായ്‌പുകളുടെയും ഓര്‍മകളുടെ വേലിയേറ്റത്തിന്റെയും കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷങ്ങളായിമാറി. ഹിന്ദു മഹിളാമന്ദിരത്തിന്റെ ചരിത്രം അഭിമാനകരമാണെന്ന് കുടുംബസംഗമത്തില്‍ മുഖ്യാതിഥിയായിരുന്ന അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി പറഞ്ഞു. ഇവിടത്തെ കുഞ്ഞുങ്ങളാരും അനാഥരല്ലെന്നും അവര്‍ക്ക് വാത്സല്യമേകാന്‍ സ്‌നേഹനിധികളായ അമ്മമാരും ഉന്നത വിദ്യാഭ്യാസത്തിനുവരെയുള്ള അവസരങ്ങളും ഉണ്ടെന്ന് രക്ഷാധികാരി കൂടിയായ അവര്‍ പറഞ്ഞു.
തനിക്ക് സ്‌കൂളില്‍ പഠിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പത്താം ക്ലാസ് പരീക്ഷയ്‌ക്ക് ഭരണകൂടത്തിന്റെ പ്രത്യേക അനുമതിവാങ്ങി കൊട്ടാരത്തിലിരുന്ന് പരീക്ഷയെഴുതി ജയിച്ച് തുടര്‍ന്ന് കോളേജിലെത്തുകയായിരുന്നു. എന്നാല്‍ ഇവിടത്തെ കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളില്‍ പഠിക്കാനുള്ള അമൂല്യ അവസരമാണ് ലഭ്യമായിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ആറാം ക്ലാസ്സില്‍ അമ്മയുമായി മന്ദിരത്തിലെത്തിയ, സംസ്‌കൃത അധ്യാപികയായി വിരമിച്ച ഡോ. മായ എം.എസ്. മന്ദിരത്തിലെ സഹപാഠികളായിരുന്നവരെയും അധ്യാപകരേയും അനുസ്മരിച്ചു. മഹിളാമന്ദിരത്തിന് തിരിതെളിയിച്ച ധീരതയുടേയും ത്യാഗത്തിന്റെയും പ്രതീകമായ കെ. ചിന്നമ്മയുടെ സമാധിയില്‍ സെക്രട്ടറി ശ്രീകുമാരി വിളക്കു തെളിയിക്കുകയും തുടര്‍ന്ന് കുഞ്ഞുങ്ങള്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. മന്ദിരം മുന്‍ പ്രസിഡന്റ് ഡോ. പി.ബി. ശാന്താദേവി അധ്യക്ഷത വഹിച്ച സ്‌നേഹക്കൂട്ടായ്‌മയില്‍ ട്രഷറര്‍ സുഷ്മിള, ജോയിന്റ് സെക്രട്ടറിമാരായ ഗീത കൈമള്‍, മീനാ രമേശ് എന്നിവര്‍ പങ്കെടുത്തു. സ്ഥാപകയായ ചിന്നമ്മയുടെ കൊച്ചുമകളും മന്ദിരത്തിലെ മുന്‍ മാനേജറുമായ മീനാക്ഷി അമ്മയും സന്നിഹിതയായിരുന്നു.
മഹിളാമന്ദിരത്തിനു കീഴിലുള്ള ശിശുഭവനമായ ‘വാത്സല്യ’യിലെ വിദ്യാര്‍ഥികളുടേയും വൃദ്ധസദനത്തിലെ അമ്മമാരുടേയും പൂര്‍വവിദ്യാര്‍ഥിനികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. തുടര്‍ന്ന് സനേഹവിരുന്നും നടന്നു.
















