ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന സുപ്രീം കോടതി വിധി ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിര്‍ണായകമാകുമെന്ന് നിയമവൃത്തങ്ങള്‍. വിശ്വാസത്തെ പിന്തുണച്ചുള്ള വിധിയിലെ പരാമര്‍ശങ്ങളാണ് ഇത്തരമൊരു ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടിരിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മതേതര സ്ഥാപനമാണ് കോടതിയെങ്കിലും വിശ്വാസത്തെ ചോദ്യം ചെയ്യുന്നതില്‍ നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് അയോധ്യ വിധിന്യായത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം തകര്‍ക്കുന്നത് അപകടകരമാണ്, വിധി വിശദീകരിക്കുന്നു.
2018 സപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതിന്റെ പുനഃപരിശോധനാ ഹര്‍ജിയില്‍ ഏതാനും ദിവസത്തിനുള്ളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. അയോധ്യ കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലുണ്ടാായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിലും അംഗങ്ങളാണ്. അയോധ്യയിലെ വിശ്വാസ അനുകൂല നിലപാട് ശബരിമലയില്‍ പ്രതിഫലിക്കുമോയെന്ന ആകാംക്ഷയിലാണ് നിയമ ലോകം.
ശബരിമല വിധിയില്‍ വിശ്വാസത്തിന് പ്രാധാന്യം നല്‍കി ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിന് സാമ്യമുളളതാണ് ഇപ്പോഴത്തെ അയോധ്യാ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അടക്കം നാല് പുരുഷ ജഡ്ജിമാരും യുവതീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ ഇന്ദു മല്‍ഹോത്ര ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ അനൂകൂലിച്ച് സ്ത്രീ പ്രവേശനം വേണ്ടെന്ന് വ്യക്തമാക്കി. ശബരിമല വിധിയെ അയോധ്യാ വിധി സ്വാധീനിക്കുമെന്ന് രാം ലല്ലക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.എന്‍. ഭട്ട് പറഞ്ഞു. തര്‍ക്ക ഭൂമി രാമന്റെ ജന്മസ്ഥലമാണോ എന്നതിനേക്കാള്‍ ഹിന്ദുക്കള്‍ അങ്ങനെ വിശ്വസിക്കുന്നുണ്ടോയെന്നതിനാണ് കോടതി പ്രധാന്യം നല്‍കിയത്. ഇത് തെളിയിക്കാന്‍ സാധിച്ചു. ശബരിമലയും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. യുവതീ പ്രവേശനം വേണ്ടെന്ന വിശ്വാസം നിലവിലുണ്ട്. ഇത് കോടതി കണക്കിലെടുത്തില്ല. ഇക്കാര്യം ഇന്ദു മല്‍ഹോത്ര വ്യക്തമായി വിധിയില്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചതിച്ചത് സംസ്ഥാന സര്‍ക്കാര്‍
അയോധ്യാ കേസില്‍ ഹിന്ദു കക്ഷികള്‍ക്ക് തങ്ങളുടെ വിശ്വാസം കോടതിയെ ബോധിപ്പിക്കാന്‍ സാധിച്ചു. എന്നാല്‍ ശബരിമല കേസില്‍ ഇതുണ്ടായില്ല. പ്രധാന കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസത്തിനെതിരായ നിലപാടെടുക്കുകയും യുവതീ പ്രവേശനത്തിന് അനുകൂലമായി വാദിക്കുകയും ചെയ്തതാണ് തിരിച്ചടിയായത്. ദേവസ്വം ബോര്‍ഡിനെ പാര്‍ട്ടി താത്പര്യം നടപ്പാക്കാനുള്ള ആയുധമാക്കി മാറ്റി ആചാര വിരുദ്ധമായ നടപടി ചോദിച്ചുവാങ്ങുകയായിരുന്നു ഇടത് സര്‍ക്കാര്‍. ആര്‍ത്തവത്തിന്റെ പേരിലാണ് വിലക്കെന്ന തെറ്റായ പരാമര്‍ശം പോലും കോടതി നടത്തി.
സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം വരുത്തിയ വീഴ്ചയാണ് യുവതീ പ്രവേശനത്തിന് അനുകൂല വിധിയുണ്ടായതിന് പിന്നിലെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ രഞ്ജിത് മാരാര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. ശബരിമലയുടെ സവിശേഷമായ വിശ്വാസങ്ങളും ആചാരങ്ങളും കോടതിയെ ബോധ്യപ്പെടുത്തിയില്ല. പ്രധാന കക്ഷിയെന്ന നിലയ്‌ക്ക് സംസ്ഥാന സര്‍ക്കാരാണ് ഇത് ചെയ്യേണ്ടിയിരുന്നത്. പുനഃപരിശോധനാ ഹര്‍ജിയില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം വിശദീകരിച്ചു.
















