കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ യുവാക്കളുടെ ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേയ്‌ക്ക് മാറ്റി. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം കേട്ട ശേഷമാണ് കേസില്‍ നാളെ വിധി പറയാമെന്ന് കോടതി അറിയിച്ചത്.
പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന തരത്തില്‍ യാതൊരു വാദവും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായില്ല. യുഎപിഎ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും നിലവില്‍ യുഎപിഎ ചുമത്തി തന്നെയാണുള്ളതെന്നും കോടതിയില്‍ പ്രോസിക്യുഷന്‍ വിശദീകരിച്ചു. ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം വാദിച്ചു. മാവോവാദിയാകുന്നത് തെറ്റല്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും മാനുഷിക വികാരം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. യുഎപിഎ നിലനില്‍ക്കില്ലെന്ന് വാദിച്ച പ്രതിഭാഗം, പിടിയിലായവര്‍ ഏതു ദിവസവും കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എം.കെ ദിനേശന്‍ പറഞ്ഞു.
പ്രതികളുടെ പക്കല്‍ നിന്നും പിടികൂടിയ പുസ്തകങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, ഇതൊക്കെ എന്താണെന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു. പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്ത നോട്ടീസുകളും കോടതിയില്‍ പോലീസ് ഹാജരാക്കിയിരുന്നു. പുസ്തകങ്ങള്‍ വായിക്കാന്‍ വേണ്ടി എടുത്തതാകാമെന്നാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. ജോഗിയുടെ പേരിലുണ്ടായിരുന്ന കുറിപ്പ് എന്താണെന്നും കോടതി ചോദിച്ചു.
പ്രതികള്‍ മാവോയിസ്റ്റുകളാണെന്ന് വ്യക്തമാക്കുമ്പോഴും, ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. അതേസമയം, പിടിയിലാകാനുള്ള മൂന്നാമനായുള്ള തെരച്ചില്‍ നടക്കുന്നുണ്ട്. മാവോയിസ്റ്റ് പശ്ചിമഘട്ടത്തിലെ അംഗങ്ങളാണ് അലനും ത്വാഹയും പിടിയിലാകാനുള്ള മൂന്നാമനുമെന്ന് പോലീസ് പറഞ്ഞു. കേരളത്തിലുടനീളം തീവ്ര ഇടത് പ്രശ്‌നങ്ങള്‍ നടക്കുമ്പോഴൊക്കെ ഇവിടങ്ങളിലെല്ലാം ഇരുവരും എത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.
















