മക്കളേ,
ഈ ലോകത്ത് നമ്മള്‍ കാണുന്നതൊന്നും തന്നെ നിത്യമല്ല. സ്വന്തമെന്നു നമ്മള്‍ കരുതുന്ന സ്വത്തോ സമ്പത്തോ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും തന്നെ എക്കാലവും നമ്മോടൊപ്പമുണ്ടാവില്ല. അതിനാല്‍ ലോകത്തിലും ലോകവസ്തുക്കളിലും മമത വെയ്‌ക്കാതെ സ്വാശ്രയരാകാന്‍ നമ്മള്‍ പഠിക്കണം. കൂടെയുള്ളവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ എന്നെ വിട്ടിട്ടു പോകാം, എന്നു മനസ്സിലാക്കി ജീവിച്ചാല്‍ നമ്മളെ ആരൊക്കെ വെറുത്താലും വിട്ടുപോയാലും ദുഃഖിക്കാതെ സന്തോഷത്തോടെ ജീവിക്കുവാന്‍ സാധിക്കും. ഇതിനര്‍ത്ഥം ആരെയും സ്‌േനഹിക്കരുതെന്നല്ല. എല്ലാവരെയും സ്‌േനഹിക്കണം. പക്ഷേ, സ്‌േനഹം നിഷ്‌കാമമായിരിക്കണം. ഒന്നും പ്രതീക്ഷിക്കാതെ സ്‌േനഹിക്കണം. എങ്കിലേ ദുഃഖത്തെ ഒഴിവാക്കാനാവൂ.
ഒരാള്‍ക്ക് നാലു ഭാര്യമാരുണ്ടായിരുന്നു. അയാള്‍ ഏറ്റവുമധികം സ്‌േനഹിച്ചത് നാലാമത്തെ ഭാര്യയെയായിരുന്നു. അവളുടെ സുഖവും സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുവാന്‍ വേണ്ടതെല്ലാം അയാള്‍ ചെയ്തിരുന്നു. മൂന്നാമത്തെ ഭാര്യയെയും അയാള്‍ വളരെ സ്‌േനഹിച്ചിരുന്നു. എന്തു കാര്യവും സാധിക്കാനുള്ള അവളുടെ അസാധാരണമായ കഴിവില്‍ അയാള്‍ അഭിമാനിച്ചിരുന്നു. രണ്ടാമത്തെ ഭാര്യയെ അത്ര സ്‌േനഹിച്ചിരുന്നില്ലെങ്കിലും എല്ലാം തുറന്നു പറഞ്ഞിരുന്നത് അവളോടു മാത്രമായിരുന്നു. എന്നാല്‍ ആദ്യഭാര്യയെ അയാള്‍ തിരിഞ്ഞുനോക്കുകകൂടി ചെയ്തിരുന്നില്ല. അങ്ങനെയിരിക്കെ ഒരിക്കല്‍ അയാള്‍ക്കു മാറാരോഗം പിടിപെട്ടു. ഡോക്ടര്‍ പറഞ്ഞു, ”വൈദ്യശാസ്ത്രത്തിന് നിങ്ങളെ രക്ഷിക്കാനാവില്ല. കുറച്ചു ദിവസങ്ങള്‍ മാത്രമേ ഇനി നിങ്ങള്‍ ജീവിച്ചിരിക്കൂ.” അതുകേട്ട് അയാള്‍ വല്ലാതെ പരിഭ്രമിച്ചു. വീട്ടിലെത്തിയ ഉടനെ നാലാമത്തെ ഭാര്യയോടു ചോദിച്ചു, ”ഞാന്‍ ഏറ്റവുമധികം സ്‌േനഹിച്ചതു നിന്നെയാണ്. അധികം താമസിയാതെ ഞാന്‍ മരിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. മരണത്തിനപ്പുറവും നീ എന്റെ കൂടെ വരുമോ?” അവള്‍ പറഞ്ഞു, ”ഇല്ല.” ആ മറുപടി അയാളെ ഏറെ വേദനിപ്പിച്ചു. അയാള്‍ മൂന്നാമത്തെ ഭാര്യയോടു ചോദിച്ചു, ”എന്റെ മരണത്തിനപ്പുറവും നീ എന്റെ കൂടെ ഉണ്ടായിരിക്കുമോ?” മൂന്നാമത്തെ ഭാര്യ പറഞ്ഞു, ”ഏയ്, അതു സാധ്യമല്ല. എനിക്കിനിയും ഈ ലോകത്തില്‍ ജീവിക്കണം. നിങ്ങള്‍ മരിച്ചാല്‍ ഞാന്‍ മറ്റൊരാളുടേതായിത്തീരും.” ദുഃഖിതനായ അയാള്‍ രണ്ടാമത്തെ ഭാര്യയോടു ചോദിച്ചു, ”ഞാന്‍ സുഖത്തിലും ദുഃഖത്തിലും എന്റെ ഹൃദയം തുറന്നിരുന്നത് നിന്നോടു മാത്രമായിരുന്നു. എന്റെ മരണത്തിനപ്പുറവും നീ എന്റെകൂടെ വരുമോ?” അവര്‍ പറഞ്ഞു, ”ചുടലവരെ ഞാന്‍ കൂടെവരാം. അതിനപ്പുറം കൂടെവരാന്‍ എനിക്കാവില്ല.” അതോടെ അയാളുടെ ദുഃഖം ഇരട്ടിച്ചു. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നപ്പോള്‍ ഒന്നാമത്തെ ഭാര്യ അയാളെ ആശ്വസിപ്പിച്ചു, ”നിങ്ങള്‍ ഒട്ടും വിഷമിക്കരുത്. നിങ്ങള്‍ എവിടെപ്പോകുകയാണെങ്കിലും തീര്‍ച്ചയായും ഞാന്‍ കൂടെയുണ്ടാകും.” അതുകേട്ടപ്പോള്‍ അയാള്‍ക്കു പശ്ചാത്താപം തോന്നി. ഇവളെ ഞാന്‍ തിരിഞ്ഞുനോക്കിയിട്ടേയില്ല. എന്നിട്ടും ഇവള്‍ മാത്രമാണ് എന്റെ കൂടെവരാന്‍ തയ്യാറായത്.
ഈ കഥയുടെ സാരമെന്താണ്? നാലാമത്തെ ഭാര്യ നമ്മുടെ ശരീരമാണ്. അതിനെയാണ് നമ്മള്‍ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് എപ്പോഴും കൊണ്ടുനടക്കുന്നത്. അതിനെ സംരക്ഷിക്കാനും സുഖിപ്പിക്കാനുമാണ് നമ്മള്‍ ജീവിതകാലം മുഴുവന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ മരിക്കുന്നതുവരെ മാത്രമേ അതു നമ്മുടെ കൂടെയുണ്ടാകൂ. നമ്മള്‍ എപ്പോഴും മനസ്സില്‍ കൂടെകൊണ്ടുനടക്കുന്ന സ്ഥാനമാനങ്ങളും സ്വത്തുക്കളുമാണ് മൂന്നാമത്തെ ഭാര്യ. സ്ഥാനമാനങ്ങളും സ്വത്തുക്കളും എത്രമാത്രം സമ്പാദിച്ചുകൂട്ടിയാലും അവയൊക്കെ നമ്മുടെ മരണംവരെ മാത്രമേ കൂടെയുണ്ടാകൂ. മരണശേഷം അതൊക്കെ മറ്റാരെങ്കിലും അനുഭവിക്കും. രണ്ടാമത്തെ ഭാര്യ നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. അവരെയാണ് നമ്മള്‍ സ്വന്തമെന്നുകരുതി സ്‌നേഹിക്കുന്നതും, അവരുമായാണ് ഹൃദയം പങ്കുവയ്‌ക്കുന്നതും. അവര്‍ പരമാവധി ചുടല വരെ മാത്രമേ നമ്മുടെ കൂടെയുണ്ടാകൂ. ഒന്നാമത്തെ ഭാര്യ നമ്മുടെ ആത്മാവാണ്. നമ്മുടെ സ്വരൂപം തന്നെയാണ്. അതു നമ്മളെ ഒരിക്കലും പിരിഞ്ഞിരിക്കില്ല. ജീവിതത്തിലും മരണത്തിലും അതു കൂടെയുണ്ടാകും. ജീവനോടെയിരിക്കുമ്പോള്‍ നമ്മളാരും ആത്മാവിനെ സ്മരിക്കാറേയില്ല, അതിനെ അറിയാന്‍ ശ്രമിക്കാറുമില്ല. എന്നാല്‍ ഏറ്റവും പരിഗണന അര്‍ഹിക്കുന്നത് ആത്മാവാണു താനും. അതുമാത്രമാണ് നിത്യമായിട്ടുള്ളത്. അതുമാത്രമാണ് സത്യമായിട്ടുള്ളത്.
സ്വത്തും സമ്പത്തുമൊന്നും വേണ്ടെ എന്നല്ല. അവയൊക്കെ ആവശ്യത്തിനു മാത്രമാകട്ടെ; ജീവിക്കാന്‍ വേണ്ടി മാത്രം. നിത്യം എന്താണെന്നു മനസ്സിലാക്കി, സമാധാനം തരുന്നത് എന്താണെന്നറിഞ്ഞ് അതിനുവേണ്ടി പ്രയത്‌നിക്കൂ. ശാശ്വതശാന്തിയുടെ ഉറവിടം ആത്മാവുമാത്രമാണെന്നറിഞ്ഞ് ജീവിതം നയിക്കുമ്പോള്‍ നമുക്കു ദുഃഖം ഒഴിവാക്കാന്‍ കഴിയും.
മാതാ അമൃതാനന്ദമയി
















