ന്യൂദല്‍ഹി: കശ്മീരികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കാഴ്‌ച്ചയില്‍ ഓരോ ഭാരതീയനും ഹിന്ദുവാണ്. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ ആളുകളെ പുറത്താക്കാനുള്ളതല്ല, മറിച്ച് പൗരന്മാരെ തിരിച്ചറിയാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ വിദേശ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക്. 30 രാജ്യങ്ങളില്‍ നിന്നായി എണ്‍പതോളം വിദേശ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി അവിടുത്തെ ജനങ്ങളെ സമന്വയിപ്പിക്കാന്‍ സഹായിക്കുമെന്ന് ഭാഗവത് വ്യക്തമാക്കി. കശ്മീരികളുടെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും ജോലിയെ സംബന്ധിച്ചും അവര്‍ക്ക് എന്ത് ആശങ്കയുണ്ടായാലും അത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതമല്ലാതെ ഹിന്ദുക്കള്‍ക്ക് മറ്റോരു അഭയസ്ഥാനമില്ലെന്ന് വ്യക്തമാക്കിയ സര്‍സംഘചാലക് ദേശീയ പൗരത്വ ബില്ലിനെ ശക്തമായി പിന്തുണച്ചു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന ഹിന്ദു, സിഖ്, ജൈന, പാര്‍സി മതങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു.
ഞങ്ങള്‍ എല്ലാത്തരം അക്രമങ്ങളെയും അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നു. ഒരു സ്വയംസേവകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഞങ്ങള്‍ അദ്ദേഹത്തെ നിരാകരിക്കും, നിയമം അതിന്റേതായ ഗതി സ്വീകരിക്കണമെന്നും ആള്‍ക്കൂട്ട കൊലപതകള്‍ വര്‍ദ്ധിച്ചുവരുന്ന സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് മോഹന്‍ ഭാഗവത് വ്യക്തമാക്കി.
ദല്‍ഹിയില്‍ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ രണ്ടര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമകാലീന വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു. ആര്‍എസ്എസ്സിന്റെ ആശയവും കാഴ്ചപ്പാടും വിശദീകരിച്ച സര്‍സംഘചാലക് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. സര്‍കാര്യവാഹ് സുരേഷ് ജോഷി, സഹ സര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, മന്‍മോഹന്‍ വൈദ്യ തുടങ്ങിയവരും സംബന്ധിച്ചു.
















