കൊച്ചി: മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. പുനരധിവാസ പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
കേസിലെ കോടതി ഉത്തരവ് സംബന്ധിച്ച വിവരങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭയില്‍ അറിയിക്കുകയും തുടര്‍ നടപടികള്‍ എന്തൊക്കെയെന്ന ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. ഫ്‌ളാറ്റ് പൊളിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സര്‍ക്കാരിനു മുമ്പിലില്ലെന്നാണ് സര്‍ക്കാരിന്റെ നിഗമനം. മൂന്നുമാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കും. ഇതിനുള്ള കര്‍മ്മപദ്ധതി കോടതിയെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
കൂടാതെ ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ രൂപരേഖയും സര്‍ക്കാര്‍ തയ്യാറാക്കും. നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള തീരുമാനം ചീഫ് സെക്രട്ടറി ഡിജിപിയെ അറിയിക്കും. അദ്ദേഹം കൊച്ചി കമ്മീഷണര്‍ക്ക് കൈമാറും. നിര്‍ദ്ദിഷ്ട പോലീസ് സ്്‌റ്റേഷനിലാണ് നിര്‍മാതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുക. അതേസമയം ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച വന്നെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും കേസെടുക്കും.
അതിനിടെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനാി മുന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി സര്‍ക്കാര്‍ നിയോഗിച്ച സബ്കളക്ടര്‍ ചുമതലയേറ്റു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങാണ് ചുമതലയേറ്റത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാത്തതില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടിയായി സബ് കളക്ടറെ നിയമിച്ചിരിക്കുന്നത്.
പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. നടപടിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഫ്‌ളാറ്റുകളിലെ വെള്ളം പാചകവാതകം വൈദ്യുതി തുടങ്ങിയവ റദ്ദ് ചെയ്യുന്നതിനുള്ള നോട്ടീസും പൊളിക്കുന്നതിന്റെ ഭാഗമായി നഗരസഭ നല്‍കി. ഈ മാസം 27നകം വൈദ്യുതി, ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ പാചകവാതകവും വൈദ്യുതിയും റദ്ദ് ചെയ്താലും ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോവില്ലെന്നും മറ്റ് നടപടികള്‍ നോക്കുമെന്നാണ് ഫ്‌ളാറ്റുടമകള്‍ അറിയിച്ചത്.
















