ഹിന്ദുസമാജത്തിന്റെ ആത്മാഭിമാനത്തെ തട്ടിയുണര്‍ത്താന്‍ ശക്തമായ നേതൃത്വം നല്‍കിയ ധര്‍മ്മബോധത്തിന്റെ സിംഹഗര്‍ജനവും, ആദ്ധ്യാത്മികരംഗത്തെ സൂര്യതേജസ്സുമായിരുന്നു സംപൂജ്യ സത്യാനന്ദസരസ്വതി സ്വാമികള്‍. ഭഗവാന്‍ ബാദരായണന്‍ മുതല്‍ ശ്രീനാരായണഗുരുദേവന്‍ വരെയുള്ള ഋഷിപാരമ്പര്യത്തിന്റെ തുടര്‍ച്ചയില്‍ ശ്രീരാമദാസമിഷന്‍ എന്ന ആദ്ധ്യാത്മിക ശാഖയുടേയും, ശ്രീരാമദാസാശ്രമം എന്ന പവിത്രസ്ഥാനത്തിന്റെയും മഠാധിപതിയുമായിരുന്നു അദ്ദേഹം. ഹൈന്ദവീയതയുടെ തേര്‍തെളിച്ച് അധര്‍മ്മശക്തികളെ നേര്‍വഴിക്ക് നയിച്ച് ദീര്‍ഘദൂരം സഞ്ചരിച്ച മഹാമനീഷി.
ധര്‍മ്മരക്ഷയ്‌ക്കായി അവതരിച്ച് തന്റെ ജന്മലക്ഷ്യം പൂര്‍ത്തീകരിച്ച് ഈശ്വരങ്കല്‍ ലയിച്ചുചേര്‍ന്ന ജീവചൈതന്യം ഇന്ന് ലോകമെമ്പാടുമുള്ള ഹൈന്ദവസമാജത്തിന് മാര്‍ഗ്ഗദര്‍ശനമരുളി അനശ്വരമായി നിലകൊള്ളുകയാണ്. സംന്യാസം സമൂഹത്തില്‍നിന്നള്ള ഒളിച്ചോട്ടമല്ല, മറിച്ച് ധര്‍മ്മം പുലര്‍ന്നുകാണേണ്ടതായ സമൂഹത്തിന്റെ സ്വത്താണ് സംന്യാസി എന്നു പ്രവൃത്തിപഥത്തില്‍ തെളിയിച്ച ആചാര്യനായിരുന്നു അദ്ദേഹം. ഹിന്ദു എപ്പോഴൊക്കെ വെല്ലുവിളി നേരിട്ടിരുന്നുവോ, അപ്പോഴൊക്കെ ശക്തമായ നേതൃത്വം നല്‍കിക്കൊണ്ട് ഹിന്ദുവിന്റെ സംഘശക്തിയെ തട്ടിയുണര്‍ത്തി ആ വെല്ലുവിളിയെ അമ്പേ പരാജയപ്പെടുത്തുവാന്‍ സ്വാമിക്ക് സാധിച്ചു. യുഗംപ്രതി വ്യത്യസ്തമാണ് ധര്‍മ്മങ്ങള്‍. അതുകൊണ്ടാണ് ആചാര്യന്മാരുടെ കര്‍മ്മ മണ്ഡലങ്ങളും വ്യത്യസ്തമായിരിക്കുന്നത്. ആധുനികകാലത്ത് ആരാധനയും തപസ്സും മാത്രംപോര. ജനതയെ ബോധമതികളും കര്‍മ്മനിരതരും, ധര്‍മ്മസംരക്ഷകരുമാക്കേണ്ട കര്‍ത്തവ്യംകൂടി ഇന്നു സംന്യാസിക്കുണ്ട്. ഈ മഹത്തായ യുഗധര്‍മ്മമാണ് സ്വാമിജി അഞ്ച് ദശകമായി അവിശ്രമം നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്.
തിരുവനന്തപുരം ജില്ലയിലെ ആണ്ടൂര്‍കോണം വില്ലേജില്‍ മംഗലത്തുഭവനത്തില്‍ മാധവന്‍ പിള്ളയുടെയും തങ്കമ്മയുടെയും രണ്ടാമത്തെ പുത്രനായി 1935 കന്നിമാസത്തിലെ പുണര്‍തം നക്ഷത്രത്തിന്‍ ജനിച്ച ശേഖരന്‍നായരാണ് പില്‍ക്കാലത്ത് ലോകപ്രശസ്തനായിത്തീര്‍ന്ന ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയായി തീര്‍ന്നത്. പഠനം പൂര്‍ത്തിയായതിനുശേഷം അദ്ദേഹം തുണ്ടത്തില്‍ മാധവവിലാസം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. ഗുരുനാഥനായ നീലകണ്ഠഗുരുപാദരുടെ സമാധിക്കുശേഷം ആശ്രമത്തിന്റെ ചുമതല പൂര്‍ണ്ണമായി ഏറ്റെടുക്കേണ്ടിവന്നതിനാല്‍ ജോലി രാജിവച്ചു. പില്‍ക്കാലത്ത് അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്ന കഠിനകര്‍മ്മങ്ങളുടെ പരിശീലന കളരിയായിരുന്നു ആശ്രമത്തിലെ കര്‍മ്മമണ്ഡലം. ഭദ്രദീപത്തില്‍ നിന്ന് കൊളുത്തിയ പന്തംപോലെ, ഗുരുവില്‍നിന്ന് കിട്ടിയ ഊര്‍ജ്ജം സ്വാമിജി വിഹരിച്ച എല്ലാ കര്‍മ്മമണ്ഡലങ്ങളിലും ജ്വലിച്ചുനിന്നു.
സംഘടിതമല്ലാത്തതുകൊണ്ടുള്ള ഗുണവും, ദോഷവും എല്ലാ കാലത്തും ഹിന്ദുമതത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അവരെ ജാതികളായി തിരിച്ച് ചൂഷണം ചെയ്യാനാണ് പലരും താത്പര്യം പ്രകടിപ്പിച്ചത്. സ്വന്തം മതത്തില്‍ ആളെക്കൂട്ടാന്‍വേണ്ടി ഹിന്ദുമതഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു വികൃതമാക്കുമ്പോഴും ഹിന്ദുമതാചാര്യന്മാരെ നികൃഷ്ടമായി അവതരിപ്പിച്ച് പരിഹസിക്കുമ്പോഴും അവര്‍ക്ക് യുക്തിഭദ്രമായി മറുപടിനല്‍കാന്‍ നമ്മുടെ പല ആചാര്യന്മാരും അറച്ചുനിന്നിരുന്നു. പ്രലോഭനങ്ങള്‍കൊണ്ട് ഹിന്ദുക്കളെ കൂട്ടമായി മതംമാറ്റിയപ്പോഴും, സര്‍ക്കാരും, സംഘടിതമതക്കാരും, ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ കയ്യേറുകയും, കൈയടക്കുകയും ചെയ്തപ്പോഴും, ഹിന്ദുവെന്ന് പറയുന്നതില്‍ ചിലര്‍ ആക്ഷേപം കണ്ടു. ക്ഷേത്രഭരണം പിടിച്ചെടുത്തപ്പോഴും ട്രേഡ് യൂണിയന്റെ ചുവപ്പ്‌കൊടിനാട്ടി അമ്പലങ്ങളില്‍ ആരാധനയും പൂജയും മുടക്കിയപ്പോഴും പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ഹിന്ദുവോ ഹിന്ദുനാമധാരികളായ ബുദ്ധിജീവികളോ, സാംസ്‌കാരികനായകരോ മുന്നോട്ട് വന്നില്ല.
കൊട്ടിയൂര്‍ പാലുകാച്ചിമല, നിലയ്‌ക്കല്‍, ശംഖുമുഖത്തെ പാപ്പാവേദി മുതലായ പ്രശ്‌നങ്ങള്‍ സധൈര്യം ഏറ്റെടുത്തുകൊണ്ട് സ്വാമിജി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തയ്യാറായത് ഈ പശ്ചാത്തലത്തിലാണ്. നിലയ്‌ക്കല്‍ പ്രശ്‌നത്തിലും സ്വാമിജിയുടെ നേതൃത്വമാണ് ഹിന്ദുവിന് അഭിമാനിക്കാവുന്ന വിജയം സാധ്യമാക്കിയത്.
ശബരിമല പൂങ്കാവനത്തില്‍പ്പെട്ട നിലയ്‌ക്കലില്‍ കുത്സിതശക്തികള്‍ കുരിശുസ്ഥാപിച്ചപ്പോള്‍ ഹിന്ദുസമൂഹം എന്തുചെയ്യണമെന്നറിയാതെ പതറി. കുരിശുസ്ഥാപിച്ച വിവരം കുമ്മനം രാജശേഖരനില്‍ നിന്ന് ആദ്യമറിഞ്ഞപ്പോള്‍ സ്വാമികള്‍ ഇങ്ങനെ പ്രതികരിച്ചു. ”ആ കുരിശുവെച്ചവര്‍ തന്നെ എടുത്തുകൊണ്ടുപോകും, അത് വച്ചവനും കൂട്ടുനിന്നവനും അനുഭവിക്കുകതന്നെചെയ്യും”. സ്വാമിജിയുടെ പ്രവചനം ഫലിച്ചു. സംന്യാസിമാരടക്കമുള്ളവരുടെ സമരം ശക്തമായതിനേത്തുടര്‍ന്നു നടന്ന മദ്ധ്യസ്ഥചര്‍ച്ചയില്‍ നിലയ്‌ക്കലില്‍നിന്ന് കുരിശ് മാറ്റാമെന്ന് ക്രിസ്ത്യാനികള്‍ സമ്മതിച്ചു.
അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള പ്രക്ഷോഭത്തിലും മുന്‍നിരയിലായിരുന്നു. ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണ സമിതിയില്‍ സ്വാമിജി പരമോന്നതസ്ഥാനമാണ് വഹിച്ചിരുന്നത്. ദേശീയതലത്തില്‍ രൂപീകൃതമായ മാര്‍ഗ്ഗദര്‍ശകമണ്ഡലത്തിന്റെ കേരളത്തില്‍ നിന്നുള്ള ഏകപ്രതിനിധിയും സ്വാമിജിയായിരുന്നു. 56 ഹിന്ദുസംഘടനകളെ ഉള്‍പ്പെടുത്തി ഹിന്ദുഐക്യവേദി എന്ന സംഘടന രൂപീകരിച്ചതു സ്വാമി മുന്‍കൈയെടുത്താണ്.
ഹിന്ദുവിനുവേണ്ടി പുണ്യഭൂമി എന്ന സനാതന ദിനപത്രം മലയാളത്തിലും, ഇംഗ്ലീഷിലും, ഇന്റര്‍നെറ്റ് എഡീഷന്‍ സഹിതം അദ്ദേഹം ആരംഭിച്ചു. അദ്ദേഹം മുന്നോട്ടുവച്ച ഏറ്റവും ശ്രേദ്ധയവും സമഗ്രവുമായ സംരഭമായിരുന്നു ശബരിമല വികസനത്തിനായുള്ള ഹരിവരാസനം പ്രൊജക്ട്. ആധികാരികമായ 27 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രൊജക്ട് ദേവസ്വം ബോര്‍ഡിനും, സര്‍ക്കാരിനും സമര്‍പ്പിച്ചെങ്കിലും അത് പരിഗണിക്കാതെ ഹിന്ദുവിനെയും സ്വാമിഭക്തരെയും അവഹേളിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ തുടരുകയാണ്.
ഭാരതീയമായ എല്ലാ മേഖലകളിലും ആധികാരിക ശബ്ദമായി വിരാജിച്ചുകൊണ്ട് ഹിന്ദുവിനെ സംബന്ധിക്കുന്ന സമസ്ത പ്രശ്‌നങ്ങളെക്കുറിച്ചും ഗഹനമായി ചിന്തിക്കുകയും, പരിഹാര പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്ത ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ 2006 നവംബര്‍ 24നു പരമധാമത്തില്‍ വിലയം പ്രാപിച്ചു. സ്വപ്‌നങ്ങളും, സങ്കല്‍പ്പങ്ങളും ബാക്കിയാണെങ്കിലും സ്വാമിജി നല്‍കിയ ദിശാബോധവും തെളിയിച്ചുതന്ന കര്‍മ്മപഥവും നമുക്കു മാര്‍ഗദര്‍ശനം നല്‍കും.
സ്വാമിജിയുടെ 84-ാം ജയന്തി കേരളം സദ്ഭാവനാ ദിനമായി ആചരിക്കുകയാണ്. ഹിന്ദുഐക്യവേദി സ്ഥാപക ആചാര്യനായ സ്വാമിജിയുടെ ഓര്‍മ്മകളും പ്രവര്‍ത്തനങ്ങളും കേരളീയ മനസ്സുകളില്‍ മങ്ങാത്ത ഓര്‍മ്മകളായി നിലകൊള്ളുന്നു. സ്വാമിജിയുടെ സ്വപ്‌നങ്ങളും സങ്കല്‍പങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ഹിന്ദുസമാജം പ്രതിജ്ഞാബദ്ധമാണ്. തലസ്ഥാനനഗരിയില്‍ ഹിന്ദുസാംസ്‌കാരികനിലയം സ്ഥാപിക്കണമെന്ന് ഹിന്ദുഐക്യവേദി ആഗ്രഹിക്കുന്നു. ഇതിനായി ഇന്നുമുതല്‍ രണ്ടു മാസക്കാലം ഹിന്ദുസമാജം തന, മന, ധന പൂര്‍വ്വകമായ സമര്‍പ്പണം നടത്തും. സ്വാമിജിയുടെ സമര്‍പ്പിത ജീവിതത്തിന് ഉചിതമായ സ്മാരകമായി ഈ സ്ഥാപനം മാറും എന്ന് പ്രത്യാശിക്കാം.
(ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍)
















