തിരുവനന്തപുരം: അഗസ്ത്യവനമേഖലയില്‍ നിന്ന് കാട്ടുമക്കള്‍ ആചാരം തെറ്റിക്കാതെ ഇക്കുറിയും കവടിയാര്‍ കൊട്ടാരത്തില്‍ കാണിക്കയുമായെത്തി. നല്ല ആതിഥേയരായി രാജകുടുംബാംഗങ്ങളും. കാട്ടുമൃഗങ്ങളല്ല, വനപാലകരാണ് ഇപ്പോള്‍ തങ്ങളുടെ കൃഷി നശിപ്പിക്കുന്നതെന്ന ആവലാതി ഊരുമൂപ്പന്‍ പൊത്തോട് മല്ലന്‍കാണി രാജകുടുംബാംഗങ്ങളോട് ഉണര്‍ത്തി, കണ്ണീരോടെ…
പരമ്പരാഗതമായി കൃഷിചെയ്യുന്ന ഭൂമിയില്‍ തങ്ങള്‍ അടിക്കാടുവെട്ടുന്നുവെന്ന കുറ്റമാണ് വനപാലകര്‍ ആരോപിക്കുന്നത്. ”എങ്കളെ ജീവിക്കാന്‍ സമ്മതിക്കണില്ല, കേസും കൂട്ടവുമായി കാട്ടുമക്കളെ ഭയപ്പെടുത്തണ്. തമ്പ്രാട്ടിമാര് കനിവുള്ളം കനിയണം.” മാത കാണിയുടെ വിതുമ്പല്‍. പ്രാര്‍ത്ഥിക്കാമെന്ന ഉറപ്പുനല്‍കി തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മീ ബായി കാടിന്റെ മക്കളെ ആശ്വസിപ്പിച്ചു. പിന്നെ കാടിന്റെ അതിരുകാക്കുന്ന ഭടന്‍മാര്‍ക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പിന്‍മുറക്കാര്‍ ആദരവും ദക്ഷിണയും നല്‍കി യാത്രയാക്കി.
കോട്ടൂരിലെ വിവിധ സെറ്റില്‍മെന്റില്‍ നിന്നുള്ള ഗോത്രവിഭാഗക്കാര്‍ ഇന്നലെ രാവിലെയാണ് കവടിയാര്‍ കൊട്ടാരത്തില്‍ ഓണക്കാഴ്ചകളുമായി എത്തിയത്. വനവാസികളുടെ കുലദേവസ്ഥാനമായ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന്‍ ക്ഷേത്രട്രസ്റ്റിനായിരുന്നു യാത്രയുടെ നേതൃത്വം. നൂറ്റാണ്ടിലേറെയായി ഈ ആചാരം പിന്തുടരുകയാണ് അഗസ്ത്യ താഴ്‌വാരത്തെ ഈ ഗോത്ര സമൂഹമെന്ന് ക്ഷേത്രട്രസ്റ്റി വിനോദ്കുമാര്‍ പറഞ്ഞു. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് നാടുനീങ്ങുംവരെ ഇവര്‍ക്ക് രാജാവിനെ മുഖംകാണിച്ച് സങ്കടം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അതേ കീഴ്‌വഴക്കത്തിലാണ് ഇന്നലെ ഇവര്‍ രാജകുടുംബാംഗങ്ങളോട് തങ്ങളുടെ ആവലാതികള്‍ നിരത്തിയത്.
മുളംകുറ്റിയില്‍ നിറച്ച കാട്ടുതേന്‍, വിഷമില്ലാതെ വിളയിച്ച നേന്ത്രക്കുലകള്‍, വിവിധയിനം കാട്ടുകിഴങ്ങുകള്‍, നെല്ലിക്ക, കാട്ടുകുന്തിരിക്കം തുടങ്ങി നിരവധി വനവിഭവങ്ങളാണ് അവര്‍ കൊട്ടാരത്തില്‍ തിരുമുല്‍കാഴ്ചയായി കൊണ്ടുവന്നത്. ഈറ്റ, ചൂരല്‍ എന്നിവ കൊണ്ട് നിര്‍മിച്ച കരകൗശല വസ്തുക്കളും കാട്ടുവള്ളി ചതച്ചെടുത്ത് ഇഴപിന്നിയുണ്ടാക്കിയ ഊഞ്ഞാലും ഓണക്കാഴ്ചയിലുണ്ടായിരുന്നു. വസ്ത്രം, ഭക്ഷണം, ദക്ഷിണ എന്നിവ ഓണസമ്മാനമായി കൊട്ടാരത്തില്‍നിന്നു നല്‍കി. കവടിയാര്‍ കൊട്ടാരത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി, ആദിത്യവര്‍മ എന്നിവര്‍ ചേര്‍ന്ന് കാഴ്ചവസ്തുക്കള്‍ സ്വീകരിച്ചു.
കോട്ടൂരിലെ പാറ്റാംപാറ, കുന്നത്തേരി, അണകാല്‍, വഌവിള, പൊത്തോട്, പട്ടാണിപ്പാറ, ചെറുമാങ്കല്‍, ആമോട്, മുക്കോത്തിവയല്‍ എന്നിവിടങ്ങളിലെ ഗോത്രവംശജരാണ് ഓണക്കാഴ്ച നല്‍കി കൊട്ടാരത്തില്‍ നിന്ന് ഓണപ്പടി വാങ്ങാന്‍ എത്തിയത്. കൊട്ടാരത്തില്‍നിന്ന് യാത്ര പറഞ്ഞിറങ്ങി ശംഖുമുഖം കടല്‍ത്തീരവും കണ്ടാണ് കാടിന്റെ മക്കള്‍ മടങ്ങിയത്. വനവാസികള്‍ കൊണ്ടു നല്‍കുന്ന വനവിഭവങ്ങള്‍ സ്വീകരിച്ചാണ് എല്ലാ വര്‍ഷവും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഓണാഘോഷങ്ങള്‍ ആരംഭിക്കുന്നത്.
















