നിയമം, രാഷ്‌ട്രീയം, ഭരണനിര്‍വ്വഹണം എന്നിവയില്‍ ഒരേപോലെ ശോഭിച്ച വ്യക്തിത്വമാണ് അരുണ്‍ ജെയ്റ്റ്‌ലി. സുപ്രീംകോടതി അഭിഭാഷകര്‍ക്കിടയിലെ വേറിട്ടമുഖമായിരുന്നു ജെയ്റ്റ്‌ലി. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യക്കുമാത്രമല്ല ലോകത്തിനുതന്നെ തീരാനഷ്ടമാണ്.
നിയമവും, രാഷ്‌ട്രീയവും, ഭരണരംഗമികവും, വാഗ്മിയും, നല്ല സാമൂഹ്യപ്രവര്‍ത്തകനും എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച അരുണ്‍ ജെയ്റ്റ്‌ലിയുമായി ഞാന്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഞാന്‍ 1996ല്‍ സുപ്രീംകോടതിയില്‍ ജഡ്ജിയായി. അരുണ്‍ജെയ്റ്റ്‌ലി 43-ാമത്തെ വയസ്സില്‍ സീനിയര്‍ അഭിഭാഷകനായി. എല്ലാ കോടതിയിലും ചുറുചുറുക്കോടെ ഓടിനടന്ന് കേസ് നടത്തുന്ന െജയ്റ്റ്‌ലിയെ ആരും ശ്രദ്ധിക്കുമായിരുന്നു. അങ്ങനെയാണ് ഞാനും അദ്ദേഹത്തെക്കുറിച്ച് തിരക്കുന്നത്. അപ്പോഴാണ് അറിയുന്നത് ബിജെപിയുടെ നേതൃനിരയിലേക്ക് വളര്‍ന്നുവരുന്ന നേതാവാണെന്ന്.
പഠനവിഷയത്തില്‍ മാത്രമല്ല ഡിബേറ്റിലും ഒട്ടേറെ സമ്മാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഹിന്ദിയും ഇംഗ്ലീഷും അതിമനോഹരമായി കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്‌ദ്ധ്യംതന്നെ പ്രകടിപ്പിച്ചിരുന്നു. കോടതിയിലെ അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ ജഡ്ജിമാരുടെ മനസില്‍ തറയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു. 1999ല്‍ മുന്‍ കേന്ദ്രമന്ത്രി കല്‍പ്പനാഥ റായ്‌ക്കെതിരെ കുറ്റവാളികളെ ഒളിപ്പിച്ചെന്ന കേസില്‍ ട്രാഡാ നിയമപ്രകാരം 10 വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഞാനും ജസ്റ്റിസ് എം.കെ. മുഖര്‍ജിയും അടങ്ങുന്ന ബഞ്ചില്‍ അരുണ്‍ ജെയ്റ്റ്‌ലി കേസ് ഫയല്‍ ചെയ്തു. രണ്ടുദിവസത്തെ വാദമായിരുന്നു തീരുമാനിച്ചത്. കേസിന്റെ വസ്തുതകള്‍ അറിഞ്ഞപ്പോള്‍ എതിര്‍ഭാഗം കേള്‍ക്കെട്ടെ എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ ശക്തമായ വാദമുഖങ്ങളില്‍ 15 മിനിറ്റുകൊണ്ട് കേസിലെ വിധിപറയുകയും കല്‍പ്പനാഥ റായ്‌യെ വെറുതേവിടുകയും ചെയ്തു.
കേസിന്റെ വിധിക്കുശേഷം ഞാന്‍ അരുണ്‍ ജെയ്റ്റ്‌ലിയോട് ചോദിച്ചു, ബിജെപിക്കാരനായ താങ്കള്‍ മറ്റൊരു പാര്‍ട്ടിയുടെ നേതാവിന്റെ കേസില്‍ എങ്ങനെ വാദിക്കുന്നു. അതിന് അദ്ദേഹം പറഞ്ഞത്, ഞാന്‍ എന്റെ പ്രൊഫഷണനില്‍ രാഷ്‌ട്രീയം കലര്‍ത്താറില്ല. ഏതുപാര്‍ട്ടിക്കാരുടെയും കേസെടുക്കുമെന്നാണ്.
സുപ്രീംകോടതിയില്‍നിന്ന് ഞാന്‍ വിരമിച്ചശേഷം കൊച്ചിയില്‍ നടന്ന പി.ടി. ചാക്കോ ശതാബ്ദി പ്രഭാഷണത്തില്‍ ഞാനും അരുണ്‍ ജെയ്റ്റ്‌ലിയും ഒരുമിച്ചു പങ്കെടുത്തു. വേദിയിലിരിക്കെ സ്വകാര്യ സംഭാഷണത്തില്‍ ഞാന്‍ ചോദിച്ചു കല്‍പ്പനാഥറായ്‌യോട് നല്ല ഫീസ് വാങ്ങിയല്ലേയെന്ന്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ഞാന്‍ വാദിച്ചത് തികച്ചും സൗജന്യമായി തന്നെയാണ്. ഇക്കാര്യം ഞാന്‍ രാജ്യസഭ മുന്‍ ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, സൂര്യനെല്ലി കേസില്‍ സുപ്രീംകോടതിയില്‍ അദ്ദേഹത്തിനുവേണ്ടി ഹാജരായത് അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു. രണ്ടുദിവസത്തെ വാദമായിരുന്നു നടന്നത്. വിധിവന്നതിന് ശേഷം അരുണ്‍ജെയ്റ്റിലിയുടെ ഓഫീസില്‍നിന്നും ഒരു രസീത് കൊടുത്തുവിട്ടു. കോടതിയില്‍ ഹാജരായതിന് ഒരുദിവസം ആറുലക്ഷം വീതം രണ്ടുദിവസം 12 ലക്ഷം രൂപ. ആ രസീതില്‍തന്നെ ഡിസ്‌ക്കൗണ്ടും രേഖപ്പെടുത്തിയിരുന്നു. എത്രയെന്നോ, 12 ലക്ഷം രൂപ തന്നെ. ഒരു രൂപപോലും ഈ കേസിനായി പ്രതിഫലം വാങ്ങിയില്ല. അതാണ് അരുണ്‍ ജെയ്റ്റ്‌ലി എന്ന വ്യക്തിത്വം.
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു അരുണ്‍ െജയ്റ്റ്‌ലി. സുപ്രീംകോടതിയില്‍നിന്ന് ഞാന്‍ വിരമിച്ചതിന് പിറ്റേദിവസം ലോ കമ്മീഷന്‍ ചെയര്‍മാനായി എന്നെ പരിഗണിക്കുകയുണ്ടായി. അത് ഞാന്‍ സ്‌നേഹപൂര്‍വം നിരസിച്ചു. പിന്നീട് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതും ഞാന്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. അന്ന് എ.ജി. ഹരീഷ് സാല്‍വേയായിരുന്നു. എന്റെ പേര് നിര്‍ദ്ദേശിച്ചത് അരുണ്‍ ജെയ്റ്റ്‌ലിയും.
പിന്നീട് ലോക്പാല്‍ സെര്‍ച്ചിങ് കമ്മിറ്റി ചെയര്‍മാനായി എന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. ആ കമ്മിറ്റിയില്‍ പ്രധാനമന്ത്രി, രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, സുപ്രീംകോടതിയിലെ ഒരു ജഡ്ജി എന്നിവരായിരുന്നു അംഗങ്ങള്‍. എന്നാല്‍ സെര്‍ച്ചിങ് കമ്മിറ്റി സെലക്ട് ചെയ്യുന്ന ആളെ ലോക്പാല്‍ ആക്കണമെന്നില്ല. സര്‍ക്കാരിന് ആരെ വേണമെങ്കിലും നിയമിക്കാം. വളരെ കഷ്ടപ്പെട്ട് യോഗ്യനായ ഒരു വ്യക്തിയെ കണ്ടെത്തിക്കഴിയുമ്പോള്‍ സര്‍ക്കാരിന് അത് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാമെന്ന വ്യവസ്ഥയോട് യോജിക്കാനായില്ല. ഈ വ്യവസ്ഥ മാറ്റാമെങ്കില്‍ ചെയര്‍മാനാകാമെന്ന് ഞാന്‍ പറഞ്ഞു. എന്റെ അഭിപ്രായത്തോട് ജെയ്റ്റ്‌ലിക്കും പൂര്‍ണ്ണയോജിപ്പായിരുന്നു. നിയമം മാറ്റാന്‍ അന്നത്തെ സര്‍ക്കാര്‍ കൂട്ടാക്കാതെ വന്നതോടെ ആ ചര്‍ച്ച അവിടെ അവസാനിച്ചു.
സിംലയില്‍ നടന്ന പ്രോസിക്യൂട്ടര്‍മാരുടെ ദേശീയ സമ്മേളനത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കണ്ടപ്പോള്‍ നടത്തിയ അഭിപ്രായം ഇപ്പോഴും ഓര്‍മ്മിക്കുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ്ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട കേസിലെ റിവ്യൂപെറ്റീഷനില്‍ ഞാന്‍ അടങ്ങുന്ന മൂന്നംഗബഞ്ചില്‍ ഭരണഘടനയുടെ 21നെ അടിസ്ഥാനമാക്കിയുള്ള എന്റെ വിധി ലോകശ്രദ്ധ നേടിയെന്നായിരുന്നു ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് കഴിഞ്ഞു. ജിഎസ്ടി ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്ക് സര്‍ക്കാരിന് എത്തിച്ചേരാന്‍ സാധിച്ചതും പ്രതിപക്ഷ നേതൃനിരയുമായുള്ള ജെയ്റ്റ്‌ലിയുടെ രാഷ്‌ട്രീയത്തിന് അതീതമായ ബന്ധങ്ങളാണ്. മോദി മന്ത്രിസഭയിലെ കരുത്തനായിരുന്നു ജെയ്റ്റ്‌ലി.
















