ഇന്ന് ദേശീയ കായികദിനം. മെയ്യഴകിന്റെയും കളിയഴകിന്റെയും കരുത്ത് ഇന്ന് ഭാരതത്തെ ലോകരാജ്യങ്ങളുടെയാകെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ഒന്നോ രണ്ടോ വേദികളിലല്ല, കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലതരം മത്സരങ്ങളില്‍ അതിരും മതിലുംതാണ്ടി അനായാസം വിജയക്കൊടി പാറിക്കുകയാണ് ഭാരതം. കായികരംഗത്ത് നടത്തുന്ന ഇത്തരം കുതിച്ചുചാട്ടം ആശാവഹംതന്നെ. വരും തലമുറ ഭാരതത്തിന്റെ ത്രിവര്‍ണ്ണപതാക ലോകനെറുകയില്‍ ചാര്‍ത്തുന്ന കാലം വിദൂരമല്ല. കായികഭൂപടത്തില്‍ വലിയ മുന്നേറ്റം നടത്തുന്ന ഈ സമയത്ത്, കഴിഞ്ഞുപോയ കാലത്തെയും മേജര്‍ ധ്യാന്‍ചന്ദ് എന്ന ഇതിഹാസതാരത്തെയും ഒരുനിമിഷം ഓര്‍ക്കുകതന്നെ വേണം. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് ദേശീയ കായികദിനമായി ആചരിക്കുമ്പോള്‍, ആരായിരുന്നു മേജര്‍ ധ്യാന്‍ചന്ദ് എന്ന് വിസ്മരിക്കാതിരുന്നുകൂടാ.
1905 ആഗസ്റ്റ് 29ന് അലഹബാദിലെ രജപുത്ത് കുടുംബത്തില്‍ ശാരദയുടെയും സ്വാമേശ്വര്‍ സിങ്ങിന്റെയും മകനായി ജനനം. ധ്യാന്‍ചന്ദിന്റെ അച്ഛന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ അംഗമായിരുന്നു. ചെറുപ്പത്തില്‍ കായികയിനങ്ങളോടും ഹോക്കിയോടും വലിയ ആഭിമുഖ്യം പ്രകടിപ്പിക്കാഞ്ഞ ധ്യാന്‍ചന്ദ് 1932ല്‍ ഗോളിയോര്‍ വിക്ടോറിയ കോളേജില്‍നിന്നും ബിരുദം നേടി. അച്ഛന്‍ ആര്‍മിയില്‍ ഹോക്കി താരമായിരുന്നതിനാല്‍ ധ്യാന്‍ചന്ദിന്റെ സഹോദരങ്ങളായ രൂപ്‌സിങ്ങിനും മുല്‍സിങ്ങിനും നന്നേ ചെറുപ്പത്തിലെ ഹോക്കിയോട് താല്‍പര്യം തോന്നിത്തുടങ്ങിയിരുന്നു. റെസ്ലിങ്ങിനോടായിരുന്നു ധ്യാന്‍ചന്ദിന്റെ താല്‍പര്യം. എന്നാല്‍ പലപ്പോഴും ഝാന്‍സിയില്‍ ചെറുപ്പകാലത്തുതന്നെ സഹോദരങ്ങള്‍ക്കൊപ്പം അവസരം കിട്ടുമ്പോള്‍ ഹോക്കി കളിക്കുമായിരുന്നു. 1922 ആഗസ്റ്റ് 29ന് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ലഭിച്ചതോടെയാണ് ധ്യാന്‍ചന്ദ് എന്ന ഹോക്കിതാരം ഉണര്‍ന്നത്. പതിനേഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ആര്‍മിയില്‍ സേവനം തുടങ്ങിയ ധ്യാന്‍ചന്ദ് പിന്നീട് പലതവണ ഓര്‍ത്തുപറഞ്ഞിരുന്നു ആര്‍മിയാണ് തന്നെ ഒരു ഹോക്കി താരമാക്കിയതെന്ന്.
1926ല്‍ ചന്ദ് ഇന്ത്യന്‍ ആര്‍മിയുടെ കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടായിരുന്നു അയാള്‍ ഇതിഹാസതാരമായി ഉയര്‍ന്നുതുടങ്ങിയത്. ഇതിനിടയില്‍ ന്യൂസിലന്‍ഡില്‍ പരമ്പര കളിക്കാന്‍ പോയ ധ്യാന്‍ചന്ദ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. തിരിച്ചുവന്ന ചന്ദിനെ സിപോയി സ്ഥാനത്തുനിന്നും ലാന്‍സ്‌നായിക് പദവിയിലേക്ക് 1927 ഉയര്‍ത്തി.
ഒളിമ്പിക്‌സില്‍ ഹോക്കി
1928ല്‍ ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് നല്ലൊരു ടീമിനെ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ തീരുമാനിച്ചു. പ്രൊവിന്‍ഷ്യല്‍ ടൂര്‍ണമെന്റ് നടത്തി ടീമിനെ തെരഞ്ഞെടുക്കാം എന്നായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ടീമുകളുടെ ഘടനയുണ്ടാക്കി മത്സരങ്ങള്‍ നടത്തി. സെന്‍ട്രല്‍ പ്രൊവിന്‍സ് ടീമില്‍ അവസരം ലഭിച്ച ധ്യാന്‍ചന്ദ് സെന്‍ട്രല്‍ ഫോര്‍വേഡ് ആയി തിളങ്ങുകയും ചെയ്തു. കാണികളുടെയും, പരിശീലകരുടെയും മനംകുളിര്‍ക്കുന്ന പ്രകടനം നടത്തിയ അദ്ദേഹം അങ്ങനെ ഒളിമ്പിക് ടീമിലും അംഗമായി.
അത്ഭുതകരമായിരുന്നു ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സ്. കളിച്ച എല്ലാ മത്സരങ്ങളിലും ഡച്ച്, ജര്‍മനി, ബെല്‍ജിയം അങ്ങനെ മിക്ക ടീമിനെയും വലിയ വ്യത്യാസത്തില്‍ ഇന്ത്യന്‍ ടീം തോല്‍പ്പിച്ചു. അങ്ങനെ അവസാനം ഫൈനല്‍. എതിരാളികള്‍ നെതര്‍ലാന്‍ഡ്‌സ്. നമ്മുടെ പ്രധാന താരങ്ങളായ ഫിറോസ്ഖാന്‍, അലി ഷൗക്കത്ത് എന്നിവരൊക്കെ അസുഖം ബാധിച്ച് കിടപ്പായപ്പോള്‍, അസുഖം ഉണ്ടായിട്ടുകൂടി ധ്യാന്‍ചന്ദ് കളത്തിലിറങ്ങി. ഫൈനലില്‍ നേടിയ മൂന്ന് ഗോളുകളില്‍ രണ്ടും നമ്മുടെ ധ്യാന്‍ചന്ദിന്റെ വക. അതൊരു ചരിത്രമായിരുന്നു. ഭാരതത്തിന്റെ കായികതലങ്ങളിലെ വലിയ ചരിത്രം. അന്ന് നേടിയ സ്വര്‍ണ്ണ മെഡല്‍ വിവരിക്കാനകാത്തതാണ്. ടൂര്‍ണമെന്റില്‍ ധ്യാന്‍ചന്ദ് അഞ്ച് മത്സരങ്ങളില്‍നിന്ന് 14 ഗോളുകള്‍ നേടി. അന്നത്തെ പത്രങ്ങളില്‍ ധ്യാന്‍ചന്ദിനെ പുകഴ്‌ത്തി വാര്‍ത്തകള്‍ വന്നു. ഹോക്കി മാന്ത്രികന്‍ എന്നായിരുന്നു ഒരു തലക്കെട്ട്. ഒളിമ്പിക്‌സിന് വണ്ടികയറിയപ്പോള്‍ കേവലം മൂന്നുപേരാണ് വന്നതെങ്കില്‍, തിരിച്ചെത്തിയപ്പോള്‍ ആയിരക്കണക്കിനാളുകള്‍ ബോംബെ ഹാര്‍ബറില്‍ കാത്തുനിന്നിരുന്നു എന്നതും മറ്റൊരു ചരിത്രം.
രണ്ടാമത്തെ ഒളിമ്പിക്‌സില്‍ പന്തുതട്ടാന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ രൂപസിങ്ങും ഒപ്പമുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ 35 ഗോളുകള്‍ അടിച്ചുകയറ്റിയ ഇന്ത്യക്കായി 25 ഗോളുകള്‍ സഹോദരന്മാര്‍ നേടി. 1936ലെ ഒളിമ്പിക്‌സ് ധ്യാന്‍ചന്ദിന്റെ ഒളിമ്പിക്‌സ് ആയിരുന്നു എന്ന് പറയാം. ആദ്യം നായകനായി ചരിത്രം സൃഷ്ടിച്ചു, പിന്നീട് ഗോള്‍വേട്ടക്കാരനായും. 1926 മുതല്‍ 1936 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യ നേടിയത് 584 ഗോളുകള്‍. ഇതില്‍ 201 ഗോളുകളും ധ്യാന്‍ചന്ദിന്റെ വകയായിരുന്നു. 1936ലെ ഒളിമ്പിക്‌സ് ഫൈനലും അത്രപെട്ടെന്ന് മറക്കാനാവുന്നതല്ല. ജര്‍മനിയെ ഫൈനലില്‍ ഒന്നിനെതിരെ എട്ടുഗോളുകള്‍ക്കാണ് ധ്യാന്‍ചന്ദും കൂട്ടരും കീഴടക്കിയത്. മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ ചന്ദ് 12 മത്സരങ്ങളില്‍നിന്ന് 33 ഗോളുകള്‍ സ്വന്തമാക്കി.
അവസാന കാലം
1956 ഓഗസ്റ്റ് 29ന് അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍നിന്നും വിരമിച്ചു. രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ അവാര്‍ഡിനും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് റിട്ടയര്‍മെന്റിന് ശേഷം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ചീഫ് കോച്ചായി മാറി. കളിക്കളത്തോടും ജീവിതത്തോടും 1979 ഡിസംബര്‍ മൂന്നാം തീയതി അദ്ദേഹം അവസാനവും കുറിച്ചു. ദല്‍ഹിയിലുള്ള നാഷണല്‍ സ്റ്റേഡിയം ഇന്ന് അറിയപ്പെടുന്നത് ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയം എന്ന പേരിലാണ്. എന്തായാലും ഒരുകാര്യം വ്യക്തമാണ്. ലോകം കിടുകിടാ വിറപ്പിച്ച അഡോള്‍ഫ് ഹിറ്റ്‌ലറെ പോലും മലര്‍ത്തിയടിച്ചാണ് ധ്യാന്‍ചന്ദ് ഇന്ത്യയുടെ ഹീറോയായത്. 1936 ഒളിമ്പിക്‌സില്‍ ജര്‍മനിയെ ഒന്നിനെതിരെ എട്ടു ഗോളുകള്‍ക്ക് തോല്‍പിച്ച സമയത്ത് അദ്ദേഹം ചന്ദിനോടു പറഞ്ഞു, നിങ്ങള്‍ക്ക് ഒരു സീനിയര്‍ പോസ്റ്റ് മിലിട്ടറിയില്‍ തരാം. ജര്‍മനിയിലേക്ക് പോരൂ. എന്നാല്‍ അതിനെ തിരസ്‌കരിച്ച് ഭാരതത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ധ്യാന്‍ചന്ദ് തീര്‍ത്തും ഇന്ത്യയുടെ ഹീറോതന്നെയാണ്. വരും തലമുറ കണ്ടുപടിക്കേണ്ട യഥാര്‍ഥ പോരാളി.
ഇന്ന് കളിമാറി. കാലാവസ്ഥ ആകെപ്പാടെ മാറി. കായികരംഗത്ത് ഇന്ത്യ കരുത്തരുടെ രൂപത്തിലേക്ക് എത്തപ്പെട്ടിരിക്കുന്നു. എങ്കിലും ഇനിയും എവിടെയെക്കയോ ഉയരാനുണ്ട്. പല വേദികളും നമ്മുടെ മുന്നില്‍ തലകുനിക്കേണ്ടതുണ്ട്. ആ കാലം വിതൂരമല്ലെന്ന് വിശ്വസിക്കാം. ഒരോ കായികദിനത്തിലും അതിനായുള്ള പ്രയത്‌നത്തിന്റെ പുതിയ നാമ്പുകള്‍ വിടര്‍ത്താം.
















