അരുണ്‍ ജെയ്റ്റ്‌ലി ദല്‍ഹി യൂണിവേഴ്‌സിറ്റി കോളേജില്‍ സുഹൃത്തുക്കള്‍ക്കൊപ്പം (1974)
സൗഹൃദങ്ങളില്‍ രാഷ്‌ട്രീയമോ പ്രത്യയശാസ്ത്രമോ കൊടിയുടെ നിറമോ ഒന്നും തന്നെ നോക്കാത്ത വ്യക്തിയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. രാഷ്‌ട്രീയം വേറെ, ബന്ധങ്ങള്‍ വേറെ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെയാണ് ദക്ഷിണ ദല്‍ഹിയിലെ കൈലാഷ് കോളനിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മാധവറാവു സിന്ധ്യയുടേയും ഹോട്ടല്‍ വ്യവസായിയായിരുന്ന ലളിത് സൂരിയുടേയും ചിത്രങ്ങള്‍ കാണുന്നവരില്‍ ആശ്ചര്യം തോന്നാത്തതും. കുട്ടിക്കാലം മുതലുള്ള സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ജെയ്റ്റിലി ശ്രദ്ധാലുവായിരുന്നു.
എല്ലാവരുടേയും സുഹൃത്തായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. പരിചയപ്പെടുന്നവരെയൊന്നും അദ്ദേഹം മറന്നിരുന്നില്ല. ഇന്ത്യ ടിവി മേധാവി രജത് ശര്‍മയുടെ വാക്കുകളാണിത്. 1974 മുതല്‍ തുടങ്ങിയതാണ് ആ അടുപ്പം. രജത് ശര്‍മ, ദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ പഠിക്കുമ്പോഴാണ് ആ ആത്മബന്ധം തുടങ്ങുന്നത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ രജത്തിന് അന്ന് ഫീസ് അടയ്‌ക്കാന്‍ പണം നല്‍കിയത് ജെയ്റ്റ്‌ലിയായിരുന്നു. ആ കാര്യം രജത് ശര്‍മ തന്റെ ജീവിത രേഖയില്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്.
കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവുമായും അടുത്ത ചങ്ങാത്തമുണ്ട് ജെയ്റ്റ്‌ലിക്ക്. രാജ്യസഭയില്‍ ഇരുവരും തമ്മില്‍ വാക്‌പോര് സാധാരണമാണെങ്കിലും അതൊന്നും ആ സൗഹൃദത്തെ തെല്ലും ബാധിച്ചിരുന്നില്ല. അറ്റോര്‍ണി ജനറലായിരുന്ന മുകുള്‍ റോഹ്തഗിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
1970കളില്‍ തുടങ്ങിയതാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരിയുമായുള്ള ചങ്ങാത്തം. ജെയ്റ്റ്‌ലി എബിവിപിയേയും യെച്ചൂരി എസ്എഫ്‌ഐയേയും നയിക്കുന്ന സമയമായിരുന്നു അത്. കര്‍ക്കശക്കാരനും കാര്യങ്ങള്‍ വ്യക്തമായി പറയുന്ന സ്വഭാവക്കാരനുമായിരുന്നു ജെയ്റ്റ്‌ലി.
ചിലതിനോടൊക്കെ പ്രത്യേക ഇഷ്ടവും ജെയ്റ്റ്‌ലി സൂക്ഷിച്ചിരുന്നു. പേനയുടെ വന്‍ ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. അതുപോലെ വാച്ചുകള്‍, വിലയേറിയ ഷാളുകള്‍, എംബ്രോയ്ഡറി ചെയ്ത ജമാവര്‍ ഇതെല്ലാം ആ ഇഷ്ടങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇടത്തരം കുടുംബമായിരുന്നു ജെയ്റ്റ്‌ലിയുടേത്. അഭിഭാഷകനായി വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന ഫീസിന്റെ പത്ത് ശതമാനം തന്റെ ഗുമസ്തന്‍മാരുടെ മക്കളെ സ്‌കൂളിലും കോളേജിലും അയയ്‌ക്കുന്നതിനും മറ്റുമാണ് ഉപയോഗിച്ചത്. തന്റെ കൂടെ നില്‍ക്കുന്നവരെയും കരുതലോടെ അദ്ദേഹം ചേര്‍ത്തുപിടിച്ചു. സൗഹൃദങ്ങളുടെ ശക്തമായ അടിത്തറ തന്നെയായിരുന്നു അതിനെല്ലാം ആധാരം.
















