വെള്ളപ്പൊക്കം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കിടയിലാണ് ബക്കറ്റുമായി കോടിയേരി ബാലകൃഷ്ണന്‍ നിറയുന്നത്. ബക്കറ്റ് പണ്ടേ പാര്‍ട്ടിക്ക് ഹരമാണ്. കണക്കില്ലാതെ പാര്‍ട്ടിഖജാനാവ് നിറയ്‌ക്കാന്‍ ഇതിലും പറ്റിയ ഇനമില്ല. പലവഴിക്ക് വന്നുകൂടിയ പണമത്രയും ബക്കറ്റ് വഴി വെളുപ്പിക്കാമെന്ന ഉപകാരം വേറെയും.
പറവകളെപ്പോലയാണ് പാര്‍ട്ടിക്കാര്‍. വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളില്‍ ശേഖരിക്കുന്നില്ല, അതൊക്കെ ചെയ്യുന്നവരുടെ പള്ളയ്‌ക്ക് കുത്തി പിടിച്ചു പറിക്കും, കീശയില്‍ കയ്യിട്ട് വാരും… അതിനിപ്പോള്‍ വെള്ളപ്പൊക്കം തന്നെ വേണമെന്നൊന്നില്ല. പരമകാരുണികനായ കാള്‍ മാര്‍ക്‌സിന്റെ പാര്‍ട്ടിയായതിനാല്‍ ലോകമെമ്പാടുമുള്ള ദുരിതങ്ങളുടെ പേരിലൊക്കെ ബാലകൃഷ്ണനും കൂട്ടരും ബക്കറ്റെടുക്കും.
പലസ്തീനായിരുന്നു ബാലകൃഷ്ണന്റെയും കൂട്ടരുടെയും ഒരു കറവപ്പശു. ഇസ്രയേലില്‍ ബഞ്ചമിന്‍ നെതന്യാഹു അധികാരമേറ്റതില്‍പ്പിന്നെ ആ ഉറവ വറ്റിയ അവസ്ഥയാണ്. സിറിയയ്‌ക്ക് വേണ്ടി, ലിബിയയ്‌ക്ക് വേണ്ടി, ക്യൂബയ്‌ക്ക് വേണ്ടി ഒക്കെ ബക്കറ്റെടുത്തതാണ് പാര്‍ട്ടിയുടെ പാരമ്പര്യം. സദ്ദാംഹുസൈന് വേണ്ടി കുടുംബസഹായഫണ്ട് പിരിച്ചാല്‍ കൊള്ളാമെന്ന ഒരാശയം പണ്ട് സഖാക്കന്മാര്‍ക്കുണ്ടായിരുന്നു. ആഗോളദുരന്തങ്ങള്‍ പോരാഞ്ഞ് കത്തിക്കുത്തില്‍ മരിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഓരോ ഇടവേളകളിലും ബക്കറ്റെടുക്കുന്നത് ബാലേഷ്ണന്‍ സഖാവിന് ഹരമാണ്. രക്തസാക്ഷികള്‍ ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് വിളിച്ചുകൂവുന്നതിന്റെ ഒരു കാല്പനികത ഇങ്ങനെയൊക്കെയാണ് പുറത്തുവരുന്നത്. ബക്കറ്റില്‍ വീഴുന്നതെല്ലാം ചില’വായി’പ്പോകുന്നതുകൊണ്ട് പരാതികളും കുറവാണ്. അങ്ങനെയിങ്ങനെയൊക്കെ ഉണ്ടാക്കിയതാണ് ഇപ്പോള്‍ കാണുന്ന മണിഹര്‍മ്മ്യങ്ങള്‍. പാര്‍ട്ടിനിഘണ്ടുവില്‍ പട്ടിണിക്കാരന്റെ അഭയകേന്ദ്രം എന്ന് പറയും. ചോര കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയെന്നൊക്കെ ഇപ്പോള്‍ പറഞ്ഞാല്‍ ബാലേഷ്ണന് നാക്കുളുക്കും. ചോര കൊടുക്കുന്നതോര്‍ക്കുമ്പഴേ ഉള്‍ക്കിടിലമാണ്.
















