ആലപ്പുഴ: ഒറ്റമശേരി ഇരട്ടക്കൊലപാതകത്തില്‍ അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിചചു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സി.എന്‍. സീതയാണ് ശിക്ഷ വിധിച്ചത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം പ്രതികള്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മൂന്ന് പ്രതികളെ നേരത്തെ വെറുതെ വിട്ടിരുന്നു.
ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ പട്ടണക്കാട് തയ്യില്‍ വീട്ടില്‍ പോള്‍സന്‍ (33), സഹോദരന്‍ ടാലിഷ്, ലോറി ഡ്രൈവര്‍ ചേര്‍ത്തല ഇല്ലത്തുവെളി ഷിബു (തുമ്പി ഷിബു-48), തണ്ണീര്‍മുക്കം വാരണം മേലോകോക്കാട്ടുചിറയില്‍ അജേഷ് (31), സഹോദരന്‍ വിജേഷ് (34) എന്നിവരെയാണ് ശിക്ഷിച്ചത്. പാണാവള്ളി വാത്സല്യം വീട്ടില്‍ ബിജുലാല്‍ (45), പെരുമ്പടം മേലാക്കാട് വീട്ടില്‍ അനില്‍ (41), സഹോദരന്‍ സനല്‍കുമാര്‍ (37) എന്നിവരെയാണ് വെറുതെവിട്ടത്. പ്രതികള്‍ക്ക് താമസസൗകര്യം ഒരുക്കിയ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
പട്ടണക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡ് കാട്ടുങ്കല്‍ തയ്യില്‍ യോഹന്നാന്റെ മകന്‍ ജോണ്‍സണ്‍ (40), 19-ാം വാര്‍ഡ് കളത്തില്‍ പാപ്പച്ചന്റെ മകന്‍ സുബിന്‍ (ജസ്റ്റിന്‍ സൈറസ്-27) എന്നിവരെയാണ് ആസൂത്രിതമായി ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. 2015 നവംബര്‍ പതിമൂന്നിനായിരുന്നു സംഭവം. പട്ടണക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ടാലിഷും ജോണ്‍സണുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജോണ്‍സനേയും സുബിനേയും ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ ലോറിയില്‍ പിന്തുടര്‍ന്ന ശേഷം ഒറ്റമശേരി സെന്റ് പീറ്റേഴ്സ് ബസ് സ്റ്റാന്‍ഡിന് സമീപംവച്ച് ഇടിപ്പിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് തെറിച്ചുവീണ ഇവരുടെ ദേഹത്ത് വാഹനം കയറ്റി മരണം ഉറപ്പാക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കുത്തിയതോട് സിഐ കെ.ആര്‍. മനോജ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി. ഗീത, അഡ്വ. പി.പി. ബൈജു എന്നിവര്‍ ഹാജരായി. കേസില്‍ നീതി ലഭിച്ചെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം പ്രതികരിച്ചു.
















