നമ്മുടെ അടൂര്‍ ഗോപാലകൃഷ്ണനും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാല്പത്തെട്ടു പ്രമുഖരും പശ്ചിമബംഗാളിലെ കല്‍ക്കത്തയില്‍വച്ച് മുസ്ലിം, ദലിത്, മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ചിരിക്കുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഒരു പരിഷ്‌കൃത സമൂഹത്തിനു ഭൂഷണമല്ല. അത് പൈശാചികമാണ്, പ്രാകൃതമാണ്, അപലപനീയമാണ്. രാജ്യം ഭരിക്കുന്ന സര്‍ക്കാറുകള്‍ ഇതിനെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കേണ്ടതാണ്, ആക്രമികളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുമാണ്.
ഇന്ത്യയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഒരു പുതിയ സംഭവമൊന്നുമല്ല. മതത്തിന്റെ പേരില്‍ ഈ രാജ്യം വെട്ടിമുറിച്ച ആ പഴയ കാലത്തും ഇത്തരം കൊലപാതകങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്.
പക്ഷെ, ഇത്തരം പ്രാകൃത ആക്രമണങ്ങള്‍ ചില വിഭാഗങ്ങള്‍ക്ക് നേരെയാവുമ്പോള്‍ മാത്രം അപലപിക്കുന്ന പ്രവണതയുടെ മനശ്ശാസ്ത്രമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. പശ്ചിമബംഗാളിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ നിരന്തരം ആള്‍ക്കൂട്ട ആക്രമണത്തിനു വിധേയരായി പലായനം ചെയ്യപ്പെട്ട ഹിന്ദുമത വിശ്വാസികള്‍ അനേകമാണ്. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഭാരതത്തിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ഥ ജാതിവര്‍ഗ്ഗങ്ങള്‍ ആള്‍ക്കൂട്ടങ്ങളാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, വധിക്കപ്പെട്ടിട്ടുണ്ട്, ഈ അടുത്ത കാലഘട്ടങ്ങളില്‍. ഇതൊന്നും അപലപിക്കപ്പെടേണ്ടതല്ലേ? മതത്തിന്റെ പേരില്‍ മനുഷ്യന്‍ വരച്ച അതിര്‍ത്തിക്കപ്പുറത്തെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതവിശ്വാസികളും അതിക്രൂരമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇന്നും വിധേയമായി ക്കൊണ്ടിരിക്കയാണ്. മനുഷ്യന്റെ വേദന എല്ലാ സ്ഥലത്തും ഒന്നാണ്.
ഇവിടെ ഈ സാക്ഷരകേരളത്തില്‍ എത്രയോ പേര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ജാതിയും മതവും കാരണമാവാത്തതുകൊണ്ട് ഇവയും അപലപനീയമല്ലായിരിക്കും! കേരളത്തില്‍നിന്നു കൊല്‍ക്കത്തയില്‍പോയി പ്രസ്താവനയില്‍ ഒപ്പിട്ട അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍, അപലപിക്കുന്നതിലെ ഇത്തരം വിവേചനങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്നു മനസ്സിലാക്കുക.
വികാസ് ബാലന്‍, കണ്ണൂര്‍
ഗ്രേസ്മാര്‍ക്കുകള്‍ ഒഴിവാകുമ്പോള്‍
സംസ്ഥാന സിലബസിലെ കുട്ടികള്‍ക്ക് കലാകായിക പ്രവര്‍ത്തനങ്ങളിലെയും മേളകളിലെയും മികവിനും എസ്പിസി, എന്‍സിസി, സ്‌കൗട്ട്, ജെആര്‍സി തുടങ്ങിയവയിലെ പങ്കാളിത്തത്തിനും മറ്റും നല്‍കുന്ന ഗ്രേസ് മാര്‍ക്കിനെതിരേ സിബിഎസ്ഇ സ്‌കൂളുകള്‍ കോടതി ഉത്തരവ് വാങ്ങിയിരിക്കുകയാണല്ലോ. പ്ലസ്ടു പ്രവേശനത്തില്‍ അവര്‍ പിന്നില്‍പോകുന്നു എന്നതാണു ന്യായം.
ഈ വിധിക്ക് രണ്ടുവശങ്ങള്‍ ഉണ്ട്. ഗ്രേസ്മാര്‍ക്കുകള്‍ പൂര്‍ണമായി ഒഴിവാകുമ്പോള്‍, പഠിക്കാതെ നേടുന്ന ഫുള്‍ എ+കളുടെ എണ്ണവും ഊതിവീര്‍പ്പിച്ച വിജയശതമാനവും ഫ്ളക്സ്‌വയ്‌പും സ്‌കൂളുകളുടെ മല്‍സരവുമൊക്കെ കുറയുന്നതു നല്ലകാര്യംതന്നെ. സാധാരണഗതിയില്‍ ജയിക്കാന്‍ സാധ്യതയില്ലാത്ത കുട്ടികളെയെല്ലാം ഈ സംഘടനകളില്‍ കയറ്റി ഗ്രേസ്മാര്‍ക്കിന്റെ മാത്രം ബലത്തില്‍ പത്താംക്ലാസ് ജയിപ്പിക്കുന്ന തന്ത്രവും ഒട്ടേറെ സ്‌കൂളുകളില്‍ ഉണ്ട്.
എന്നാല്‍ പ്ലസ്ടു പ്രവേശനത്തിന് കേരള സിലബസുകാര്‍ മറ്റുള്ളവരേക്കാള്‍ മുന്നില്‍ത്തന്നെ നില്‍ക്കണം. ഗ്രേസ്മാര്‍ക്കിനുപകരം അവിടെ പോയിന്റ് നല്‍കണം. സ്‌കൂള്‍, പഞ്ചായത്ത്, താലൂക്ക് പോയിന്റുകള്‍ നിര്‍ത്തണം. കേരള സിലബസ്‌കാര്‍ക്ക് കേരള പ്ലസ്ടു പ്രവേശനത്തിന് 5 അധികപോയിന്റ് നല്‍കണം. ഇതരസിലബസ്‌കാര്‍ക്ക് നല്‍കരുത്.
പത്താംക്ലാസ്‌വരെ മോശമെന്നു കരുതിയ കേരള സിലബസിലേക്ക്, പ്ലസ്ടു പ്രവേശനത്തിന് ഇതര സിലബസ്‌കാര്‍ ഓടിവരുന്നത് പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ല.
ജോഷി ബി. ജോണ്‍, മണപ്പള്ളി, കൊല്ലം.
അഞ്ചു കുട്ടികളുടെ മരണം ആശങ്കപ്പെടുത്തുന്നു
കുട്ടികളുടെ മരണം ആശങ്കപ്പെടുത്തുന്നു കാസര്‍കോട് ഒരാഴ്ചക്കിടെ അഞ്ചുകുട്ടികള്‍ പനി ബാധിച്ച് മരിച്ച പത്രവാര്‍ത്ത വായിച്ചു! ബാക്റ്റീരിയ കാരണമാണെന്നാണ് പ്രാഥമിക നിഗമനം. യഥാര്‍ഥ കാരണം വ്യക്തമല്ല! ചിലതുകുറിക്കട്ടെ, ആരോഗ്യവകുപ്പ് അടിയന്തരമായി ഈ പനിമരണങ്ങളുടെ ദുരൂഹത നീക്കേണ്ടതുണ്ട്. രക്ഷിതാക്കളും സമൂഹവും ആശങ്കയിലാണ്. അല്ലെങ്കില്‍ത്തന്നെ ജില്ല, എന്‍ഡോസള്‍ഫാന്‍ വിതച്ചദുരിതത്തിന്റെ തീരാവേദനയുടേയും നരകയാതനയുടേയും നടുവിലാണ്.
ശ്രീജിത്ത്, മട്ടന്നൂര്‍
കാനം രാജേന്ദ്രന് സിപിഎം ഫോബിയ
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം ഫോബിയ (ഭയം) പിടിപെട്ടിരിക്കുന്നു. സ്വന്തം പാര്‍ട്ടി എംഎല്‍എയ്‌ക്കും മറ്റുചിലനേതാക്കള്‍ക്കന്മാര്‍ക്കും പോലീസ് ലാത്തിച്ചാര്‍ജില്‍ ക്രൂരമര്‍ദ്ദനം ഏറ്റപ്പോളെങ്കിലും കാനം ശക്തമായി പ്രതികരിക്കുമെന്ന് വിചാരിച്ചു. ജന്മഭൂമി, ജൂലൈ 25, പേജിലെ വാര്‍ത്ത). എളങ്കുന്ന കോളേജിലുണ്ടായ എസ്എഫ്‌ഐ, എഐഎസ്എഫ് സംഘര്‍ഷത്തില്‍ പോലീസ് പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതിനെതിരെ എറണാകുളം ഡിഐജി ഓഫീസ് മാര്‍ച്ചില്‍ സിപിഐ നേതാക്കളായ എല്‍ദോ ഏബ്രഹാം എംഎല്‍എ, ജില്ലാ സെക്രട്ടറി പി.രാജു, അസിസ്റ്റന്റ് സെക്രട്ടറി സുഗതന്‍ അടക്കം പതിനഞ്ചോളം പ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതച്ചു. സിപിഐയോട് പലപ്രശ്‌നത്തിലും ഇടഞ്ഞുനില്‍ക്കുന്ന സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് സിപിഐയെ അടിച്ചൊതുക്കാനാണ് ശ്രമിച്ചത്. ആത്മാഭിമാനം എന്നൊന്നുണ്ടെങ്കില്‍ സിപിഐ ചെയ്യേണ്ടത് എല്‍ഡിഎഫില്‍ നിന്നും രാജിവെക്കുകയും കാനം രാജേന്ദ്രനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുകയുമാണ് ചെയ്യേണ്ടത്. അതിന് തയ്യാറല്ലെങ്കില്‍ സിപിഎമ്മിലെ കുട്ടിസഖാക്കളുടെയും പോലീസിന്റെയും അടിയും തൊഴിയുമേറ്റ് എല്‍ഡിഎഫില്‍ തുടരാം
ഒപിഎസ് മേനോന്‍, ചിറ്റൂര്‍
മലബാറിനും വേണ്ടേ ട്രെയിന്‍ ?
പരശുറാം എക്സ്പ്രസ്സില്‍ നാല് കോച്ചുകള്‍ കുറച്ചുവത്രെ! ട്രെയിന്‍ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. മംഗലാപുരം തിരുവനന്തപുരം ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. തെക്കെന്‍ ജില്ലകളിലേക്ക് നിരവധിപേര്‍ പലവിധ ആവശ്യങ്ങള്‍ക്ക് അനുദിനം പോകുന്നുണ്ട്. ലോക്കല്‍ സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കണം. കേരള എംപിമാര്‍ ഇതു കേന്ദ്ര റെയില്‍വേമന്ത്രിയുടെ അടിയന്തര ശ്രദ്ധയില്‍പ്പെടുത്തണം. ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന അഭിമാനികളായ കേരളത്തിലെ ട്രെയിന്‍യാത്രക്കാരെ ദുരിതത്തിലാക്കുന്നത് കഷ്ടമാണ്. റയില്‍വേമന്ത്രാലയം പുതിയ ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തിനനുവദിക്കണം. ദുരിതംപിടിച്ച യാത്രക്ക് അവസാനമാകട്ടെ.
ശ്രീജിത് വഞ്ഞോട്, മരുതായി
















