ന്യൂദല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള നിയമം രാജ്യസഭ അംഗീകരിച്ച തോടെ മോദി സര്‍ക്കാരിന് നന്ദിയുമായി മുസ്ലീം വനിതകള്‍. തങ്ങളുടെ ദീര്‍ഘകാലമായുള്ള ദുരിതമാണ് ബിജെപി സര്‍ക്കാര്‍ നീക്കിയതെന്ന് അവര്‍ പറഞ്ഞു. മുംബൈയിലും ഹൈദരാബാദിലും മധുരം വിതരണം ചെയ്താണ് മുത്തലാഖ് ബില്‍ രാജ്യസഭ കടന്നത് മുസ്ലീം വനിതകള്‍ ആഘോഷിച്ചത്. രാജ്യസഭ ഇന്നു പാസാക്കിയ മുത്തലാഖ് ബില്ലില്‍ (മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍) മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്ന വ്യവസ്ഥകളാണുള്ളത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കും. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ല. മുത്തലാഖ് കേസില്‍ പ്രതിയായ പുരുഷന് ജാമ്യം നല്‍കാന്‍ കേസിലെ ഇരയായ സ്ത്രീയുടെ അനുമതിയോടെ മജിസ്ട്രേറ്റിന് അധികാരമുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനുള്ള സ്ത്രീയുടെ അപേക്ഷയിലും മജിസ്ട്രേട്ടിന്റെ വിധി അന്തിമമായിരിക്കും.
മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ഒരു എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആള്‍ക്കെതിരെ കുറ്റം ചുമത്താനാകും. മുത്തലാഖിന് വിധേയയായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഇത്തരത്തില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുകയുള്ളൂ. 2018 ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചത്. ഇതേത്തുടര്‍ന്ന് വിഷയം പഠിക്കാന്‍ മോഡി സര്‍ക്കാര്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ അടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതും ഇന്നു രാജ്യസഭ പാസാക്കുന്നതും. 84 എതിരെ 99 വോട്ടിനാണ് മുത്തലാഖ് നിയമമായത്. ബില്ലിന്‍മേലുള്ള ചര്‍ച്ചയ്‌ക്കിടെ ജെഡിയു അംഗങ്ങള്‍ മുന്‍ധാരണ പ്രകാരം സഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിയമ ബില്‍ പാസാക്കിയത്.
















