ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കു പ്രക്ഷോഭങ്ങള്‍ക്കും ഇട നല്‍കിയ ടിപ്പു ജയന്തി ആഘോഷം നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ നിലംപൊത്തിയ ശേഷം അധികാരത്തിലേറിയ യെദിയൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ യോഗത്തിന്റേതാണ് നിര്‍ണായക തീരുമാനം. നവംബര്‍ പത്തിനുള്ള ടിപ്പു ജയന്തി ആഘോഷത്തേനെതിരേ ഹൈന്ദവ സംഘടനകളും ബിജെപിയും വര്‍ഷങ്ങളായി പ്രക്ഷോഭം സംഘടിപ്പിച്ചു വരികയാണ്. ഊ പ്രക്ഷോഭങ്ങളുടെ കൂടി ഫലമാണ് സര്‍ക്കാര്‍ തീരുമാനം. കൊഡവ, അയ്യങ്കാര്‍ സമുദായക്കാരുടെ കൂട്ടക്കൊലയ്‌ക്ക് ടിപ്പു നേതൃത്വം നല്‍കിയാതായും മലബാറിലെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതിന് കൂട്ടുനിന്നെന്നുമാരോപിച്ചാണ്, ബി.ജെ.പിയും മറ്റ് ഹിന്ദു അനുകൂല സംഘടനകളും ടിപ്പു ജയന്തി ആഘോഷങ്ങളെ വര്‍ഷങ്ങളായി എതിര്‍ത്തുവരുന്നത്.
എന്നാല്‍, വന്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയാണ് കഴിഞ്ഞ വര്‍ഷം എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ അനുമതി നല്‍കിയത്. കുടക് ഉള്‍പ്പടെ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. കൊഡവ സമുദായത്തിനെതിരെ നിലകൊണ്ടിരുന്ന ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നാണ് കുടകിലെ ഒരു വിഭാഗം വിശ്വസിക്കുന്നത്. രണ്ടായിരത്തിപ്പതിനഞ്ചില്‍ മടിക്കേരിയില്‍ നടന്ന ലഹളയില്‍ മലയാളിയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മുസ്‌ളീങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മൈസൂരു മേഖലയില്‍ ന്യൂനപക്ഷ പ്രീണനത്തിനായാണ് സഖ്യസര്‍ക്കാന്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
2010 ല്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് കുടക്, മംഗളൂരു പ്രദേശത്തെ തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം ടിപ്പു ജയന്തി ആഘോഷം ആരംഭിച്ചത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. ഇതിനെതിരേ അന്നു മുതല്‍ ഹൈന്ദവ സംഘടകളുടെ പ്രതിഷേധം ശക്തമാണ്.
















